Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, February 23, 2012

എന്റെ ഷഷ്ഠിപൂർത്തി


പ്രിയപ്പെട്ട  ആഗോളബൂലോകവാസികളായ എഴുത്തുപുലികളെ, ആശയനരികളെ..നാരികളെ....

2012 ഫെബ്രുവരി 27- ആം  തീയതി തിങ്കളാഴ്ച  എന്റെ ‘ഷഷ്ഠിപൂർത്തി’ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.   ലീവ് എഴുതിവാങ്ങി നാട്ടിൽപോകാൻ സാധിക്കാത്തതിനാൽ ഇവിടെ സൌദി അറേബ്യയിലെ ‘റിയാദി’ൽ എന്റെ താമസപ്പുരയിൽ വച്ചാണ്  നടത്തുന്നത്.  1952 ഫെബ്രുവരി 27-ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പാതിരാത്രി പന്ത്രണ്ടു മണിക്ക്, ദിഗംബരനായി ദിവാകരനെക്കാണാൻ ഇറങ്ങിവന്നതാണെന്ന് എന്റെ അമ്മയും അഛനും പറഞ്ഞുതന്നതിനാലാണ്, അന്നേദിവസം അറുപത് വയസ്സ് തികഞ്ഞുവെന്ന് വിശ്വസിക്കുന്നത്..

 എന്നാൽ, അഛന്റെ സുഹൃത്തായിരുന്ന പീതാംബരൻജ്യോത്സ്യൻ ഗണിച്ചുപറഞ്ഞത്, പൂരുരുട്ടാതിയുടെ ആയിരത്തിലൊരു ചുവട് ഉതൃട്ടാതിയുടെ ഇടതുപാദത്തിൽ പതിഞ്ഞെന്നും അതിന്റെ ഗുണദോഷങ്ങൾ അതേയളവിൽ ഉണ്ടാവുമെന്നുമാണ്.  എനിക്കല്പം അറിവുവച്ചുതുടങ്ങിയപ്പോൾ അപ്പറഞ്ഞത് ശരിയാണെന്ന് അഛൻ പറയുമായിരുന്നു.   എന്നെ ഒരു വക്കീലാക്കണമെന്ന- ‘ഒരു അടിപിടിക്കും പോകാത്ത’  അഛന്റെ  ആഗ്രഹത്തിനെ ഞാൻ ചോദ്യം ചെയ്തതാണ് കാരണം. .....എന്റെ ജാതകം എഴുതിത്തന്നിട്ട് അത് മറ്റാരേയും കാണിക്കരുതെന്ന് ജ്യോത്സ്യൻ പ്രത്യേകം പറഞ്ഞിരുന്നു.  ‘ഞാൻ കേന്ദ്ര ധനകാര്യമന്ത്രിയാകുമെന്നും വീട്ടിനകത്തുംപുറത്തും ധാരാളം ആനകളും കുതിരകളും കൂട്ടമായുണ്ടാകുമെന്നും’ അതിലെഴുതിയിരുന്നു.  അതുകണ്ട് വല്ല വിവരദോഷികളും എന്നെ നശിപ്പിച്ചാലോ?   ‘രാജയോഗ’മല്ലേ?  അന്നുമുതൽ ‘ബാബു’ആയിരുന്ന എന്നെ  ‘ബാബുരാജ്’ ആക്കിയത് ഈ രാജയോഗപ്രവചനമാണ്.   എഴുത്തിന്റെ കൂലിയായി ഒരേക്കർ സ്ഥലമാണ് ജ്യോത്സ്യൻ സ്വന്തമാക്കിയത്.. മദ്യം കൊടുത്തിരുന്നെങ്കിൽ അതു മതിയാകുമായിരുന്നു.  അന്ന് ഇന്നത്തെപ്പോലെ വിഷം കലക്കിയ മദ്യം വീടുകൾതോറും വിതരണം ചെയ്യുന്ന സർക്കാരായിരുന്നില്ല.  പട്ടാളക്കാരും കുറേ പ്രതാപികളും പരസ്യമല്ലാത്തവിധം ഉപയോഗിക്കുകയായിരുന്നു പതിവ്....

ക്രമേണ, വിശ്വസ്ഥനായിരുന്ന ജ്യോത്സ്യനുമായി വാഗ്വാദമുണ്ടായത്, രണ്ടു കാരണത്താലാണ്.  ഒന്ന്- അഛന്റെ ജാതകമെഴുതിയ ജ്യോത്സ്യന്റെയഛൻ, അതിൽ 73 വയസ്സുവരെയാണ് ആയുഷ്ക്കാലം കാണിച്ചിരുന്നത്.  എഴുതിയ ആള് മരിച്ചെങ്കിലും കുറിച്ച വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് അച്ചൻ മരിക്കുന്നില്ല?  84 വയസ്സുവരെ ഈ തർക്കം തുടർന്നു. പിന്നെ വയ്യാഞ്ഞിട്ടല്ല, ആളുവേണ്ടേ?  ജ്യോത്സ്യൻ മരിച്ചുപോയി.   രണ്ട്- എന്റെ പ്രായമുണ്ടായിരുന്ന ജ്യോത്സ്യന്റെ മകൻ നീലാംബരന്,  അതേ ‘രാജയോഗ’വും  80 വർഷത്തെ ആയുസ്സും എഴുതിയിരുന്നു..  അവന്റെ 27-ആമത്തെ വയസ്സിൽ, നേരേ ഓടിവന്ന ട്രെയിൻ  വളഞ്ഞുതിരിഞ്ഞ് സൈക്കിളോടിച്ച അവനെ ഇടിച്ചുതെറിപ്പിച്ചു.  തൽക്ഷണം മരണം.  അന്നു ട്രെയിൻ നേരത്തേ വന്നതുകൊണ്ടാണെന്നും, സൈക്കിളിന്റെ ബ്രേക്ക് ബ്രോക്കണായതാണെന്നും, ആ സമയത്ത് അവന് അപസ്മാരത്തിന്റെ ആഭൂതിയായിരുന്നെന്നും ഒക്കെ ജ്യോത്സ്യൻ മാറ്റിമാറ്റിപ്പറഞ്ഞിരുന്നു..
  പക്ഷേ, അല്പം അവിശ്വാസം ബാക്കിയാക്കിത്തന്നെ  2010 മാർച്ച്  13 ന്   93-ആം വയസ്സിൽ അഛന്റെ നിര്യാണമുണ്ടായി.

ഒരു സാഹിത്യകാരനാകാൻ ആഗ്രഹിച്ച് വായനശാലകളിൽ കയറിയിറങ്ങിയും വായിച്ചുകിടന്നുറങ്ങിയുംകഴിഞ്ഞ,  കള്ളം പറയാനറിയാത്ത എനിക്ക് വക്കീല്പണിയുമായി എന്തു ബന്ധം?  പഠിക്കാൻ പോകുമ്പോഴും അഞ്ചു പാഠപുസ്തകങ്ങളും നാലു സാഹിത്യകൃതികളുമാണ് എന്റെ കയ്യിലുണ്ടാവുക. അതിനുമാത്രം  രണ്ട് ചൂരൽ പ്രയോഗം ഒരു ടീച്ചറമ്മ എനിക്കുവേണ്ടി കരുതുമായിരുന്നു.

പത്താംക്ലാസ്സിലെ പരീക്ഷയ്ക്ക് അവര് ചോദിച്ചതിനൊന്നുമല്ല ഞാൻ ഉത്തരമെഴുതിയത്.  അതിനാൽ, അഛനോടുള്ള ബഹുമാനമോ എന്നോടുള്ള സ്നേഹമോ ആവാം,   ‘ഇവൻ തോറ്റുപോയി’ എന്നു പറയാതെ ‘മോൻ ജയിച്ചില്ല’ എന്നാണ് അവർ അഛനെ അറിയിച്ചത്.  അങ്ങനെയെങ്കിലും എന്നെ ‘എന്റെവഴിക്ക് വിടുമല്ലോ’ എന്ന ആശ്വാസത്താൽ,  എന്റെ തുടയ്ക്ക് കിട്ടിയ അടിക്ക് വലിയ വേദന തോന്നിയില്ല. (അതിലെ ഒരു ചൂരൽപ്പാട് ഇപ്പോഴും തുടയിലുള്ളത് എന്റെ ഭാര്യയെ മാത്രമേ കാണിച്ചിട്ടുള്ളൂ.)  ......

ഏഴു ഭാഷകളിൽ സംസാരിക്കാനറിയാവുന്ന, ഒരു മുൻ പട്ടാളക്കാരനായ അഛൻ,  ഒരു ഭാഷയിൽ പോലും എഴുതാനോ സംസാരിക്കാനോ എന്നെ പഠിപ്പിച്ചില്ല.   ചെറുചെറു പ്രശ്നങ്ങളാൽ അമ്മയുടെയഛനുമായുള്ള (അപ്പുപ്പൻ) നിരന്തരനീരസം കൂടിക്കൂടി അഛൻ, കുടുംബവുമായി അകന്നുകഴിയാൻ ഇടവരുത്തിയതാണ് കാരണം.  അക്കാലത്ത്  അമേരിക്കയും വിയറ്റ്നാമും തമ്മിൽ ഉണ്ടായപോലെ.   (ഇനി 28 വയസ്സുവരെയുള്ള സവിശേഷമായ ‘ഒന്നാമൂഴം’ പിന്നെയൊരിക്കലാവാം.)

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ, 1980 ഏപ്രിൽ 30ന്  ‘ജയാമ്മ’യുമായുള്ള എന്റെ വിവാഹം നടന്നതോടെ ‘രണ്ടാമൂഴം’ തുടങ്ങി.  നീണ്ട അനുഭവങ്ങൾക്കുശേഷം, രണ്ടു പെൺമക്കളേയും വിവാഹം കഴിപ്പിച്ച്  സ്വസ്ഥനായി ‘മൂന്നാമൂഴ’ത്തിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ.
ഇങ്ങനെ പ്രിയപ്പെട്ടവരെ അറിയിച്ചുകൊണ്ട് ഒരു ‘ഷഷ്ഠിപൂർത്തി മഹാമഹം’ നടത്താനുള്ള ആത്മപ്രലോഭനം കിട്ടിയത്,  നൂറ്റിയെട്ടാമത്തെ വയസ്സിൽ അന്തരിച്ച  എന്റെ അച്ചാച്ചനിൽനിന്നാണ്.
അല്പം പ്രശസ്തിയൊക്കെയുള്ള അഛനും അച്ചാച്ചനും കഥാപാത്രങ്ങളായി പിന്നീട് വരും.

അതിനാൽ സുഹൃത്തുക്കളെ,  എന്റെ പാവം അച്ചാച്ചന്റെ ഓർമ്മയ്ക്കായി,  108 വയസ്സ് തികയുന്ന ബ്ലോഗെഴുത്തുകാരുടെ കുടുംബാംഗങ്ങളോടൊപ്പം  ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കാൻ ഞാനും തീരുമാനിച്ചു,  പരിപൂ‍ർണ്ണമായും എന്റെ ചെലവിൽത്തന്നെ.   ഊട്ടി, കൊടൈക്കനാൽ, ഡൽഹി വഴി എവറസ്റ്റ് കൊടുമുടിയിൽ ഒരുദിവസം.  അവിടെനിന്ന് അപ്പോളോ-32ൽ കയറി നേരേ ചന്ദ്രമണ്ഡലത്തിൽ രണ്ടുദിവസം.  (അന്നവിടെ കൂടും കൂടാരവും കൂടാതെ, തട്ടുകട,  മിനറൽ വാട്ടർ, ഓക്സിജൻ, ആശുപത്രി, സെമിത്തേരി, കോടതി, കൃത്രിമഭക്ഷ്യ സാധനങ്ങൾ......മുതലായ നമുക്ക് നിത്യവും ആവശ്യമുള്ള എല്ലാ വകുപ്പുകളും ക്രമീകരിച്ചിരിക്കും.  ഇപ്പോൾ എട്ടുവയസ്സുള്ള എന്റെ ചെറുമകന്റെ മക്കളുടെ കല്യാണം അവിടെവച്ച് നടത്തുമ്പോൾ, എനിക്കവരെ ആശീർവ്വദിക്കുകയും ആവാമല്ലോ.)  തിരിച്ച് സോയൂസ് പേടകത്തിൽക്കയറി ബംഗാൾ ഉൾക്കടലിൽ ഇറങ്ങി,  ‘വാർഷിപ്പ്’ എന്ന കപ്പൽ വഴി നാട്ടിലെത്തുന്നതാണ്......ശേഷം നേരിൽ.......

കാര്യപരിപാടികൾ.
രാവിലെ  5  മണിക്ക്   - ആയുർവർദ്ധനാപൂജ..
    ”        8      ”         - ബ്ലോഗെഴുത്ത് വിജയീഹോമം..
    ”       10     ”         - എഴുത്തുകാരിലെ പൂച്ചകൾ മുതൽ സിംഹങ്ങൾ വരെ പങ്കെടുക്കുന്ന ചർച്ച.                                  (വിഷയം- ‘ജാതിമതം ഭക്ഷിക്കാതെ എങ്ങനെ ജീവിക്കാം..?’
              1 ന്   മൃഷ്ടാന്നഭോജനം. ( ഈ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റാത്തവരുടെ പേരിൽ                                   പുഷ്പപൂജ ചെയ്ത് മറ്റുള്ളവർ കഴിക്കും.)
വൈകുന്നേരം  5  മണിക്ക് - ഓഡിയോ ബ്ലോഗിംഗുകാരുടെ  ‘ഗാനമഞ്ജരി’.
       ”         9. 30 ന്    - നൃത്തസംഗീതനാടകം...’കമെന്റ്സിൽ കയ്യിട്ടുവാരുന്നവർ’.
 രാത്രി  12 മണിക്കുശേഷം  ‘ആറാട്ട്’.    ‘താലപ്പൊലി’, ‘പഞ്ചവാദ്യം’, ‘പഞ്ചാരിമേളം’                                   എന്നിവയോടുകൂടിയ  എഴുന്നെള്ളത്ത്.

* സ്നേഹം നിറഞ്ഞ എല്ലാ രചയിതാക്കളും എത്തിച്ചേർന്ന്,  സംഭാവനകളും അഭിപ്രായങ്ങളും തന്ന് എന്റെ  ‘ബോക്സ്’ നിറയ്ക്കുകയും,  ഒരു  ഇരുനൂറ് വർഷംകൂടി എന്നെ ‘ജീവിച്ചിരുത്താ’ൻ ആശംസിക്കുകയും വേണമെന്ന് സദയം അഭ്യർത്ഥിച്ചുകൊള്ളുന്നു.
  എന്ന്,   ഇനിയെന്നും നിങ്ങളുടെ ‘കമെന്റ് ബോക്സി’ൽ  കാണാവുന്ന -   വി. എ. എന്ന് ലോഗോയിലും, ബാബുരാജ് എന്ന് പ്രൊഫൈലിലും,  ‘വിജയ് ആനന്ദ്’ എന്ന്  ഫെയ്സ് ബുക്കിലും കാണുന്ന ഒറിജിനൽ  വി. എ.   (ഒപ്പ്.)




Friday, July 8, 2011

‘ കുചക്ഷീരബലം ’

‘ക്ഷീരബല’ എന്ന പേരിൽ എണ്ണയും തൈലവും ഉണ്ടാക്കിയെടുക്കാം.  കുറുന്തോട്ടിവേര് പാലിൽ അരച്ചുചേർത്ത് തിളപ്പിച്ച്, പത്ത് ആവർത്തി മുതൽ നൂറ്റിയൊന്ന് ആവർത്തിവരെ കാച്ചിക്കുറുക്കിയെടുക്കുന്ന എണ്ണ സേവിക്കുകയും, തൈലം പുറമേ പുരട്ടുകയും ചെയ്യുന്നത് വാതരോഗം ഇല്ലാതാക്കാൻ  അത്യുത്തമം.
 
    പക്ഷേ, ഇവിടെ അതല്ല ചിന്തനീയം, ‘ ക്ഷീരബലം ’ ആണ്. അതായത് പാലിന്റെ ശക്തി, പാലിന്റെ ഗുണം എന്നൊക്കെ സാരം.  പാല് പല തരത്തിലും വിധത്തിലും കിട്ടുമെങ്കിലും കുടിക്കാ‍ൻ ഉത്തമമായത് വളരെ കുറച്ചേയുള്ളൂ.  അതിൽത്തന്നെ വളരെ ശ്രേഷ്ഠമായതും ദിവ്യവും അമൃതസമവുമായത് ഒന്നേയുള്ളൂ - അത് ‘സ്തനക്ഷീരം’ മാത്രമാണ്.
   ‘ അമ്മമാരിൽനിന്നും കിട്ടേണ്ടുന്ന ‘മുലപ്പാലി’ന്റെ കുറവുമൂലം, രോഗികളായും രോഗപ്രതിരോധശക്തിയില്ലായ്മയാലും ലക്ഷക്കണക്കിന് കുട്ടികൾ മരണപ്പെടുന്നു......’ പറയുന്നത് ഞാനല്ല, പത്രമാസികകളിലും വാരികകളിലും സ്ഥിരമായി വരുന്ന വാർത്തകളിലൊന്നാണ്.
  മറ്റ് ഏത് രോഗകാരണങ്ങളേയും ആർക്കും തടഞ്ഞുനിർത്താം. പക്ഷേ, കുട്ടികളുടെ ഈ ദുരന്താവസ്ഥ മാറ്റിയെടുക്കാൻ നല്ല മാതൃഹൃദയമുള്ളവർക്കേ കഴിയൂ, അഥവാ നല്ല ഹൃദയമുള്ള മാതാക്കൾക്കേ കഴിയൂ. ( രണ്ടിനും അർത്ഥം രണ്ട്. മാതൃഹൃദയം പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഉണ്ട്. അവരിൽ സഹൃദയമാതാക്കൾ മുക്കാൽ ശതമാനമേ വരൂ.  അതിൽത്തന്നെ പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന പതിരുമാതാക്കളാണ് കുട്ടികളോട് ഈ ക്രൂരത കാട്ടുന്നത്. )

  മാറിലെ നിറകുടങ്ങളിൽനിന്ന് അനർഗ്ഗളമായി പ്രവഹിക്കുന്ന ഈ ‘അമൃതക്ഷീരം’, ഒരു മൂന്നു വയസ്സുവരെയെങ്കിലും കുട്ടികളെ കുടിപ്പിച്ചാൽ  പെണ്ണുങ്ങൾക്ക് എന്താണ് നഷ്ടം?  

   പ്രസവം വരെയേ യൌവ്വനം നിലനിൽക്കൂ  എന്ന നീതിവാക്യത്തെ പേടിച്ചാണോ? എങ്കിൽ ‘ഗണമുഖ്യന്തു നാരീണാം’ എന്നും അതിൽ പറഞ്ഞിട്ടുള്ള പ്രകാരം കുഞ്ഞുങ്ങൾക്ക് ശരീരപുഷ്ടിയുണ്ടാക്കാനുള്ള  ‘ഗുണബുദ്ധി’  സ്ത്രീയെന്ന ചഞ്ചലകളേബരകൾക്ക് ഉണ്ടാവേണ്ടതല്ലേ? ഇനി നിറകുംഭങ്ങൾ ചാഞ്ഞുവലിഞ്ഞു തൂങ്ങിപ്പോകുമോയെന്ന ഭയമാണോ? എങ്കിൽ അതിന്, തരളമേനികളായ കുഞ്ഞുങ്ങളെന്തുവേണ്ടൂ?  അതിൽ പിടിച്ചുകശക്കി വലിച്ചുതൂങ്ങുന്ന ഭർത്താവിനോടു പറഞ്ഞാൽ പോരേ, അങ്ങനെ ചെയ്യരുതെന്ന്?

  ‘...കൃഷ്ണനെ മടിയിലിരുത്തി മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കെയാണ്, താരകാസുരന്റെ പുത്രൻ തൃണാവർത്തൻ എന്ന അസുരൻ കുട്ടിയെ കൊല്ലാനായി പൊക്കിയെടുത്തുകൊണ്ടുപോയത്....’

‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും, നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ ഏദൻ തോട്ടത്തിൽ വച്ച്  യഹോവ ഇങ്ങനെ പറഞ്ഞപ്പോൾ,  ‘മൂന്നുനാലുവയസ്സുവരെ ആ കുഞ്ഞുങ്ങൾക്ക് നീ നിർബന്ധമായും മുലപ്പാല് കൊടുത്തിരിക്കണം’ എന്നുകൂടി ആജ്ഞാപിച്ചില്ലല്ലോ എന്റെ കർത്താവേ!!!! ( ‘ഹവ്വ’ ആദ്യം കായേനെ പ്രസവിച്ചു. പിന്നീട് കായേന്റെ സഹോദരൻ  ആബേലിനെ പ്രസവിച്ചു. യൌവ്വനത്തിലെത്തിയശേഷം അവർ കൃഷിയും ആടുവളർത്തലും ആരംഭിച്ചു.........’)

  ആദ്യവികാരിയെന്ന് വിശേഷിപ്പിക്കാവുന്ന വിശുദ്ധനായ ‘സാമുവലി’നെ പ്രസവിച്ച സഹൃദയമാതാവാണ്  ‘ഹന്നാ’. വർഷംതോറും കർത്താവിനുവേണ്ടി ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനുമായി ഭർത്താവായ ‘എല്ക്കാന’ പോകുമ്പോൾ,  ‘കുട്ടിയുടെ മുലകുടി മാറിയിട്ടേ അതിനൊക്കെ വരുന്നുള്ളൂ’യെന്ന് തീരുമാനിച്ചുപറയുകയും  എല്ക്കാനയെക്കൊണ്ട് അതംഗീകരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ മാതാവ്.

  ‘...ഹെബ്രായസ്ത്രീ പ്രസവിച്ച് മൂന്നുമാസമായപ്പോൾ കുട്ടിയെ ഒരു പേടകത്തിലാക്കി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോയുടെ പുത്രി ആ ശിശുവിനെ തന്റെ പുത്രനായി കിട്ടുന്നതിന്, ശിശുവിന്റെ അമ്മയെത്തന്നെ ശമ്പളം കൊടുത്ത്  മുലയൂട്ടി വളർത്താനേല്പിച്ചു. ശിശു വളർന്നപ്പോൾ അവനെ ഫറവോയുടെ പുത്രിയെ തിരിച്ചേല്പിക്കുകയും അവൾ അവന് ‘ മോശ’ എന്ന് പേരിടുകയും ചെയ്തു.......’

 അക്കാലത്ത് പത്നിമാരുടെ കൂടെ ഉപപത്നിമാരും ദാസിമാരും ധാരാളമുണ്ടായിരുന്നു പാലുകൊടുക്കാൻ. അങ്ങനെയുള്ള തലമുറകളിൽ മഹാന്മാരും പ്രശസ്തരുമായ സന്തതികളാണ് ജനിച്ചുവളർന്നിട്ടുള്ളത്. അന്ന് കൊങ്കത്തടങ്ങളിലെ പാലിന് ക്ഷാമമുണ്ടായിരുന്നില്ലായെന്ന് വ്യക്തം.
പൊതുവേയുള്ള പാലിന്റെ ശക്തി വളരെ വിശിഷ്ടമാണല്ലോ. കാരണം അതാവാം, ഭൂമിയുടെ മുക്കാൽഭാഗവും മൂടിക്കിടക്കുന്ന ഉപ്പുവെള്ളത്തിലൊന്നും തൊടാതെ, അജ്ഞാതമായ ‘പാൽക്കടലിൽ’ത്തന്നെ ഭഗവാൻ പള്ളികൊണ്ട്, ‘ക്ഷീരസാഗരശയന’നെന്ന് സ്തുതിക്കപ്പെട്ട് സ്ഥിതിസ്ഥാപിച്ചരുളുന്നത്.

 കുറേ പാലിൽനിന്നും തൈരും വെണ്ണയും നെയ്യുമൊക്കെ കടഞ്ഞുകിട്ടുന്നത് സർവ്വപ്രധാനം. അപ്പോൾ ‘പാലാഴി’തന്നെ കടഞ്ഞാൽ തീർച്ചയായും സാക്ഷാൽ ‘അമൃത്’ കിട്ടുമെന്നത് അതിപ്രധാനം.
‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ള പല അക്ഷരങ്ങളും വിറ്റാമിനുകളെന്ന പേരിൽ  കുചക്ഷീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ളതിലെ എല്ലാ ഡോക്ടറന്മാരും തെളിയിച്ചിട്ടുണ്ട്. അത്രയേറെയാണ് പ്രസ്തുത പാലിന്റെ മഹത്വം.

 മുലയൂട്ടലിന്റെ മഹത്വം മാതാവ് മഹനീയമാക്കണം. അതിനുവേണ്ടിത്തന്നെയാണ്  ദൈവം രണ്ടു പാൽക്കുടങ്ങൾ തന്നിട്ടുള്ളത്.  ഒന്നോ ഒന്നരയോ വർഷവ്യത്യാസത്തിൽ കൃത്യമായി പ്രസവിക്കുന്ന സ്ത്രീകളെപ്പറ്റിയോർക്കുമ്പോൾ,  പാലിനുവേണ്ടി പരതിപ്പരിശ്രമിക്കുന്ന കുട്ടികൾക്ക് ഈയുള്ള രണ്ടെണ്ണംകൊണ്ട് എന്താകാനാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്.  വളർത്തുമൃഗങ്ങളിൽ പലതിനും നാലും ആറും  സ്തനക്കാമ്പുകൾ കൊടുത്ത സ്ഥിതിക്ക്,  സ്ത്രീയെ സൃഷ്ടിച്ചപ്പോൾ ഭാവിയിലെ പാൽക്ഷാമത്തെക്കരുതി  അഞ്ചെണ്ണമെങ്കിലും വച്ചുപിടിപ്പിക്കാൻ കർത്താവിനു തോന്നാഞ്ഞത് കഷ്ടംതന്നെ. (രണ്ടെണ്ണമായിട്ട് ഈ ഗതി, പിന്നല്ലേ അഞ്ച് !)

‘ മുലപ്പാൽ പ്രത്യേകം കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതായി’ വാർത്ത. ബ്രിട്ടനിലാണ് വിപണനപദ്ധതി. കൊള്ളാം, കുഞ്ഞുങ്ങൾക്ക് യഥേഷ്ടം പാലു കൊടുക്കാത്ത ‘സൊസൈറ്റിത്തരുണി’കൾക്ക് പറ്റിയ പരിഹാരമാർഗ്ഗം!!! അല്ലെങ്കിലും ദുഷ്ടതയിൽനിന്നും ദുരന്തങ്ങളുണ്ടാവുന്നു എന്നത് എത്ര സത്യം.  ദുരന്തങ്ങളോ, ഇത്തരം സ്ത്രീകളിൽനിന്നും ഉണ്ടാകുന്നു എന്നത് മറ്റൊരു സത്യവും. അതിനാലാണ് പല ദുരന്തങ്ങൾക്കും പെണ്ണിന്റെ പേരുതന്നെ കൊടുക്കാൻ കാരണവും.  ‘എറ്റൌ’ എന്ന പേരിൽചെറിയ ഉച്ചാരണവ്യത്യാസത്തിലെ  കൊടുങ്കാറ്റിനുശേഷം ഭീകരമായ ചുഴലിക്കാറ്റിന്  ‘കത്രീന’ യെന്ന പേരല്ലാതെ മറ്റെന്തുചേരും?

 പ്രവാചകനായ സ്നാപകയോഹന്നാന്റെ ശിരസ്സ് ഛേദിപ്പിച്ച ദുരന്തക്കാരിയാണല്ലോ ‘സലോമി’.  എന്നാൽ അവൾക്കൊരു സഹോദരിയാകട്ടെയെന്നു കരുതിയാകാം,  ജലപ്രളയദുരന്തത്തിന്  ‘ സുനാമി’ തന്നെയിരിക്കട്ടെയെന്ന് നിരീക്ഷകർ തീരുമാനിച്ചത്.  ചൈനയിൽ  ‘ക്രോസ’ വന്നു വീശിവിളയാടി. അവളുടെ പിറകെ  ‘റീത്ത’ എന്ന ചുഴലിക്കാറ്റും ആടിത്തകർത്തു.  ഇനിയൊരിക്കലും ത്രേസ്യ, പട്രീഷ്യ, ലിഡിയ, വസന്ത, ലീല മുതലായ അപകടങ്ങൾ വരാതെയിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

 പണ്ടൊക്കെ  നരിസ്വഭാവമുള്ള  ‘ഒറ്റമുലച്ചി’ കളായ നാരികൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറുണ്ടെന്ന്, പറഞ്ഞുകേട്ടും വായിച്ചും ഓർമ്മയുണ്ട്.  അവളുമാരൊക്കെ പ്രസവിച്ചോ പാലുകൊടുത്തോ എന്നൊന്നും നമുക്കറിയില്ല.  ഒരുപക്ഷേ, കുരങ്ങിൽനിന്നും മനുഷ്യനിലേയ്ക്ക് വ്യതിയാനം വന്നപോലെ, മാറിലും  കുചയുഗളമായി മാറി, ബസ് സ്റ്റാന്റിലും  സ്റ്റേഷനുകളിലും മറ്റും രാത്രി പതുങ്ങിനിന്ന് ഇരകളെ പിടിക്കുന്ന നാണംകുണുങ്ങിനാരികൾ ‘അവരുടെ’ പിൻ തലമുറയാണോ എന്തോ!!!

ആട്, പശു, എരുമ, ഒട്ടകം എന്നീ നിർദ്ദോഷികളായ മൃഗങ്ങളിൽനിന്ന് നാം പാല് കറന്നെടുക്കാറുണ്ട്. അത് വിശ്വസിച്ച് കുടിക്കാം. അവയുടെ സ്വഭാവമനുസരിച്ച ഗുണഗണങ്ങൾ പാലിനുമുണ്ടാവും.  ആടിന്റെ പാല്  ഉദരരോഗശമനത്തിനുതകും. പശുവിൻപാൽ  ബലം, ഉണ്മേഷം, രക്തവർദ്ധന, മേനിയഴക് എന്നിവ വർദ്ധിപ്പിക്കുന്നു.  എരുമപ്പാലിൽ ധാരാളം വെള്ളം ചേർത്ത് ലാഭം കൂട്ടാമെന്നും  എരുമയെപ്പോലെ സ്വകുടുംബം പോഷിപ്പിക്കാനും  സാധിക്കുമെന്ന് പരിചയമുള്ള ഭക്ഷണശാലക്കാർ പറയുന്നു.  പാവപ്പെട്ട ഒട്ടകത്തിന്റെ  ക്ഷീരബലം അറബികളുടെ തലച്ചോറിലെത്തുന്നില്ലെങ്കിലും,  ഒട്ടകത്തെപ്പോലെ ശരീരപുഷ്ടിയും വർദ്ധിതവീര്യവും നാൾക്കുനാൾ കൂടുന്നുണ്ടത്രെ. എന്നാൽ‌പ്പിന്നെ എന്തുകൊണ്ട് അവകളെക്കാൾ  കൊഴുപ്പും കടുപ്പവുമുള്ള  ആനയുടെ പാൽ ഉപയോഗിക്കാൻ ആരും തയ്യാറാകുന്നില്ല,  ഒരു ഡോക്ടറും നിർദ്ദേശിക്കുന്നില്ല.?  അവിടെ ക്ഷീരബലമല്ല കാരണം, പേടിയാണ്. രാവിലെ ഒരു വലിയ പാത്രവുമെടുത്ത് കറന്നെടുക്കാനായി ആനയുടെ കാലിടകളിൽ പോയി ഒന്നിരുന്നു നോക്കിയേ, വിവരമറിയും.

അപ്പോൾ, പറഞ്ഞുവന്നത്  ‘മുലപ്പാലുകച്ചവട’ത്തിന്റെ സാദ്ധ്യതയെപ്പറ്റിയാണല്ലൊ.  നമ്മുടെ നാട്ടിൽ പാൽ വിതരണകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ‘ക്ഷീരോല്പാദന സഹകരണ സംഘം’ ആണ് പ്രധാനപ്പെട്ടത്. ആ പേരിൽത്തന്നെ അവരുടെ ഉദ്ദേശത്തിനു നിരക്കാത്ത ഒരു വസ്തുതയുണ്ട്. ‘ഉല്പാദനം’ സത്യത്തിൽ പശുവിനെ വളർത്തി കറന്നെടുക്കുന്നവരാണ്. അപ്പോൾ പുതിയ പാൽ വിപണിക്ക് യോജിച്ച പേരുവേണം കൊടുക്കാൻ.

 നമ്മുടെ ഭരണഘടനയിലെ പല നല്ല നിയമവശങ്ങളും ബ്രിട്ടനുൾപ്പെടെ പല രാജ്യങ്ങളും പകർത്തിയിട്ടുണ്ട്. അതിനാൽ നമ്മുടെ ഇൻഡ്യൻ ശൈലിയിൽ ഒന്നു സംഘടിപ്പിച്ചുനോക്കാം.
 മലയാളികൾക്കുകൂടി ദേഹമനക്കാതെ ശമ്പളം വാങ്ങാവുന്ന ഒരു പ്രസ്ഥാനമാണ് ഉദ്ദേശം,  സർക്കാർജോലിപോലെ. ‘മുലപ്പാൽ സംഭരണ വിതരണ കേന്ദ്രം’ എന്നാവണം പേര്,  അന്വർത്ഥമായിരിക്കുകയും ചെയ്യും. അവിടെ ബിലാത്തിയിലുള്ള  ശ്രീ. മുരളീ മുകുന്ദന്റെ സഹകരണവും സേവനവും ശമ്പളം കൊടുത്ത് നേടുകയും ചെയ്യാം.

തമിഴ്നാട്ടിലും മറ്റും പശുക്കളേയും എരുമകളേയും കടകളുടെ മുന്നിൽ കൊണ്ടുവന്നു കെട്ടി, അവകളുടെ ഉടമസ്ഥർതന്നെ  കടക്കാരൻ കൊടുക്കുന്ന പാത്രത്തിൽ കറന്നെടുത്തു നൽകുകയാണ് പതിവ്.  രാവിലേയും വൈകുന്നേരവും ഇങ്ങനെ അനവരതം ആവർത്തിക്കുന്നു.  അതേ പാലുതന്നെ  പാത്രവുമായി നിൽക്കുന്ന നമുക്ക് ഒട്ടും വെള്ളം ചേർക്കാതെ ഒഴിച്ചുതരും,  അവിടെ വിശ്വാസയോഗ്യം പ്രധാനം. കാരണം, ഒരുകുപ്പി പാലിൽ നാലിരട്ടി കലക്കവെള്ളം വീണ്ടും കലക്കി  അഞ്ചുകുപ്പി പാലിന്റെ വില വാങ്ങുന്ന നമ്മുടെ നാടൻ സമ്പ്രദായം, കുറഞ്ഞ കുറേ പൊടികൂടി ചേർത്ത് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

മായവും മറിമായവും കാണിക്കാൻ പറ്റിയ ധാരാളം കുരുട്ടുവിദ്യകളും,  അതിനെ പ്രതിരോധിക്കാനുള്ള നല്ല ഉപായങ്ങളും മാറിലെ ‘ക്ഷീരസംഭരണി’യിലെപ്പോലെ മനസ്സിൽ നിറഞ്ഞുവരുന്നു. അതങ്ങോട്ടു കറന്നുവിടാൻ  സ്ഥലകാലബോധം അനുവദിക്കാത്തതിനാൽ,  ബാക്കി ഇനിയൊരവസരത്തിലാകാം....

Thursday, September 9, 2010

‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’

                        ‘ എന്നും എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടെ’ യെന്ന് പ്രാർത്ഥിച്ചുകൊണ്ട്, എന്റെ ഹൃദയംഗമമായ “ ഈദ് മുബാറക്”.

                                        ‘ പ്രാന്തിച്ചി ’ v/s  ‘ പൊട്ടിച്ചി ’  
                                           ----------------------------------

                         ഇത്തവണ പെരുന്നാൾ സദ്യയായി ഒരുക്കിയ എല്ലാ വിഭവങ്ങളും നല്ലതുതന്നെയായിരുന്നു. ഓരോരുത്തർക്കും പ്രത്യേകമായി അഭിപ്രായമെഴുതാൻ സമയക്കുറവ് അനുവദിച്ചില്ലായെന്നത് സത്യം, എല്ലാവരും ക്ഷമിയ്ക്കുമല്ലോ.  വായിച്ച എല്ലാ നല്ലതുകളിൽ നിന്ന്, പ്രത്യേകമായി തോന്നിയ രണ്ടു പെൺ കഥാപാത്രങ്ങളെ, മറ്റുള്ള ചില രൂപങ്ങളുമായി സാദൃശ്യമല്ലാത്ത സ്വഭാവവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാൻ ഈ ലക്കം ഉപയോഗിക്കുന്നു.

                        ‘പട്ടേപ്പാടം റാംജി’യുടെ ‘പൊട്ടിച്ചി’യും ‘എച്ച്മുക്കുട്ടിയുടെ’ ‘പ്രാന്തിച്ചി’യും രാവും പകലും പോലെയുള്ള വ്യത്യാസം. യഥാർത്ഥത്തിൽ ഒന്ന്-അഴുക്കു ചാലിൽ കഴിയുന്ന  രാവിന്റെ സന്തതിയും, മറ്റൊന്ന്-സ്ത്രീക്ക് പ്രചോദനമായി പകർത്താവുന്ന  പകലിന്റെ പ്രകാശവും. നമ്മൾ കണ്ടിട്ടുള്ള വ്യക്തികൾതന്നെ എങ്കിലും, അതെഴുതിക്കാണിച്ച നാടകാവിഷ്ക്കാരമാണ് ഞാൻ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നാടകങ്ങളെപ്പറ്റിയാകാം.

                         ആണുങ്ങളുടെ ആധിപത്യവും ദൌർബ്ബല്യവും നിലനിൽക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് നടക്കാത്തത്? ബുദ്ധിയുള്ളവളാണെങ്കിൽ രാജാക്കന്മാർ വരെ അവളുടെ നിയന്ത്രണത്തിൽ ഒതുങ്ങും, ഇല്ലെങ്കിൽ ഒതുക്കും. (രണ്ടു ചക്രവർത്തിമാരെ ഒതുക്കി ഭരിച്ച ‘ക്ലിയോപാട്ര’യെ ഓർക്കുക. ഈ വിഷയം അടുത്ത ലക്കങ്ങളിൽ വരും.) ഇനി ബുദ്ധിയില്ലാത്തവളാണെങ്കിലോ, സ്വയം നശിക്കും, അല്ലെങ്കിൽ നശിപ്പിക്കും.

                         സ്വന്തം വീടിന്റെ ചാരുത കൂട്ടിയും, വീട്ടുകാരുടെ മനോഭാവം മാറ്റിയും, സ്വയം വ്യക്തിത്വം അറിഞ്ഞും ജീവിക്കുന്ന ഒരു സ്ത്രീയാണ് ‘പ്രാന്തിച്ചി’യായി രംഗത്തു വരുന്നത്. ഒരു ഭാര്യയായാൽ ഇങ്ങനെയുള്ളവളാവണമെന്ന് നമുക്ക് തോന്നും, ഏറെയും അത് നടക്കാത്തതാണെങ്കിലും. ലളിതമായ ജീവിതചിന്തയുള്ള ഭാര്യയുടെ മനസ്സ് മനസ്സിലാക്കി, അതനുസരിച്ച് പുഞ്ചിരിയോടെമാത്രം എന്തിനേയും നേരിട്ടുനീങ്ങുന്ന ഒരു നല്ല ഭർത്താവിനേയും കൂടെക്കാണാം. എപ്പോഴും ഒരു സംഭവം ചുരുക്കിപ്പറയുന്ന കഥാകാരി, ഇതിൽ വിവരണം കുറേ കൂടുതലാക്കി എന്നേയുള്ളൂ .

                         ഇതിന്റെ അഭിപ്രായങ്ങളിൽ ‘ നനവ്’ കുറിച്ചിട്ടുള്ള നല്ല വരികൾ അനുബന്ധമായി കൊടുക്കാൻ പ്രാധാന്യമുള്ളവയാണ്.

                          മറ്റൊരു വിപരീതസ്വഭാവമുള്ള സ്ത്രീയെ നോക്കുക- സ്വന്തം അനുജനായ പീലിപ്പോസിന്റെ ഭാര്യ ‘ഹെറോദിയാ’യെ ‘ഹേറോദേസ്’ രാജാവ് തന്റെ പത്നിയാക്കി താമസിപ്പിച്ചു. ഈ പ്രവൃത്തി വഞ്ചനാപരവും നീചത്വവുമാണെന്നും, അവളെ സഹോദരനുതന്നെ തിരിച്ചേല്പിക്കണമെന്നും പലപ്പോഴായി  ‘സ്നാപകയോഹന്നാൻ’ ഉപദേശിച്ചു. രാജാവ് അതു പാലിച്ചില്ല. എങ്ങനേയും യോഹന്നാനെ വധിക്കാനുള്ള ഉപായം ആലോചിച്ചുകൊണ്ട് കഴിയുകയാണ്, റാണീസിംഹാസനത്തിൽ വിരാജിക്കുന്ന ഹെറോദിയാ.

                           രാജാവിന്റെ ജന്മദിനം വളരെ ആർഭാടമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഗലീലിയിലെ പ്രമാണികളേയും രാജപ്രമുഖന്മാരേയും പ്രഭുക്കന്മാരേയുമൊക്കെ വിരുന്നിന് ക്ഷണിച്ചു വരുത്തി. രാജാവിന്റേയും അതിഥികളുടേയും പ്രീതി നേടാനും ഉദ്ദേശകാര്യം സാധിക്കാനുമായി, മകൾ ‘ സലോമി’ യെക്കൊണ്ട് അവരുടെ മുമ്പിൽ ഒരു മാദകനൃത്തം ചെയ്യിപ്പിച്ചു.

                            ആ നൃത്തത്തിന്റെ വികാരതീവ്രതയും ലാസ്യഭാവവും നിമിത്തം, സലോമി ചോദിക്കുന്നതെന്തും - രാജ്യത്തിന്റെ പകുതിയായാലും - കൊടുക്കാമെന്ന് രാജാവ് ശപഥം ചെയ്തു. ‘സ്നാപകയോഹന്നാ’ന്റെ ശിരസ്സ് ഒരു തളികയിൽ വച്ചുതരണമെന്ന്, അമ്മയോടാലോചിച്ചശേഷം  സലോമി വന്നാവശ്യപ്പെട്ടു. ഇത് തന്റെ ഭാര്യയുടെ ഗൂഢതന്ത്രമാണെന്നറിയാമായിരുന്നിട്ടും, മനസ്സില്ലായ്മയോടും ദുഃഖത്തോടും കൂടി രാജാവ് സേവകനെവിട്ട് കാരാഗൃഹത്തിൽ കഴിയുന്ന വിശുദ്ധയോഹന്നാന്റെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് സലോമിക്ക് കൊടുത്തു, അവളത് അമ്മയെ ഏല്പിച്ചു...............

                             ഇതിലെ ഓരോ ചലനങ്ങളും പല നാടകങ്ങളിലും സിനിമയിലുമായി നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ. (‘കടൽ വിളക്ക് ’-നാടകം-കെ.ശിവദാസൻ.എം.എ;ബി.എഡ്.)
                                 (സിനിമ- ‘ സ്നാപകയോഹന്നാൻ ’ )
                             ഈ അമ്മയും മകളും പെണ്ണുതന്നെയാണ്.അവതരണരീതി ശ്രദ്ധിക്കുക. ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ പലരേയും ദുഷ്ടരാക്കാം, നല്ലവരുമാക്കാം. അതിനാൽ, സ്ത്രീകൾക്ക് അത്യാവശ്യം അനുകരിക്കാനാവശ്യമായ ഒരു ‘പ്രാന്തിച്ചി’യെ, നാടകീയതയോടെ രംഗത്തു കൊണ്ടുവന്നതാണ് നല്ല ആശയത്തിന്റെ വിജയം.
                    ............    http://echmuvoduulakam.blogspot.com    ..............
                                       *****************************************

                          മദ്ധ്യവയസ്കനായ ‘പീറ്റർ’ രണ്ടാം ഭാര്യയായി അയാളെക്കാൾ പ്രായം കുറഞ്ഞ ‘അനീസിയ’യെ വിവാഹം കഴിച്ചു. ഭർത്താവിന്റെ സമ്പത്താകെയും അവളുടെ പേരിലായിരുന്നു. വിരസമായ അവളുടെ ജീവിതത്തിലേയ്ക്ക് ജോലിക്കാരനായ ഒരു യുവാവ് -‘നികിത’- കാമുകനായെത്തി. അവർ പരസ്പരം ഗാഢമായും ആത്മാർത്ഥമായും സ്നേഹിച്ചു.

                         ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണം കഴിഞ്ഞ് അവർ വിവാഹിതരായി. ഇരുമെയ്യാണെങ്കിലും ഒരു ഹൃദയം പോലെ, ആഹ്ലാദത്തോടും പരമാനന്ദത്തോടും മതിമറന്ന് ജീവിച്ചുവന്നു. അതിരുകവിഞ്ഞ സ്നേഹത്തിന്റെ നിറവേളയിൽ അവളുടെ എല്ലാ സ്വത്തുക്കളും നികിതയുടെ പേരിൽ എഴുതിവയ്ക്കുകയും ചെയ്തു.

                         ഒരു ദിവസം, ആനന്ദലഹരിയുടെ ഉത്തുംഗാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക മുഹൂർത്തത്തിൽ, അവൾ ഒരു സത്യം അയാളോടു തുറന്നു പറഞ്ഞു-‘നിങ്ങളെ എനിക്ക് സ്വന്തമാക്കുന്നതിനുവേണ്ടി, എന്റെ ഭർത്താവിന് ഞാൻ വിഷം കൊടുത്തു കൊന്നതാണ്’ എന്ന്. ആത്മാർത്ഥതയുള്ള ഭർത്താവ് സഹിക്കുമോ ഇത്? അയാൾ ചോദിക്കുന്നു-‘ ...നാളെ മറ്റൊരുത്തനു വേണ്ടി നീ എന്നെയും ഇതുതന്നെ ചെയ്യില്ലേ?’

                           നികിത പ്രതികാരാവേശത്താൽ നിരന്തരം കോപാകുലനും മദ്യപനുമായി മാറി. ക്രമേണ- കോടീശ്വരനായ അവൻ, അവളെ വീട്ടിൽനിന്നും ആട്ടിപ്പുറത്താക്കുകയും, അനാവശ്യച്ചെലവുകൾ ചെയ്ത് എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു.

                            ഏകാകിനിയും ഗർഭിണിയുമായ അവൾ തെരുവിലൂടെ അലഞ്ഞു നടക്കുകയും, ഒരു വിജനമായ സ്ഥലത്തുവച്ച് പ്രസവിക്കുകയും ചെയ്യുന്നു.‘ ഇപ്പോൾ’ സ്വന്തം കുഞ്ഞുമായുള്ള പൊക്കിൽക്കൊടിബന്ധം അവൾ കടിച്ചുമുറിക്കുന്നു..........(തുടർന്നു വായിക്കുക.)

                          ടോൾസ്റ്റോയിയുടെ ‘ The Power of Darkness '  എന്ന നാടകത്തിലെ ചില രംഗങ്ങളാണിത്. ആദ്യാവസാനം ഓരോ ചലനങ്ങളും ഹൃദയത്തിൽ പോറലേല്പിച്ചുകൊണ്ട് നമ്മളെ വിഷാദത്തിന്റെ ചുഴിയിലാഴ്ത്തും.

                          അതുപോലെയല്ലെങ്കിലും, ഒരു പ്രസവരംഗം നാടകത്വത്തോടെ നല്ല വരികളിൽ പട്ടേപ്പാടം റാംജി എഴുതിയത്, കഥയല്ല കാര്യം- അതവതരിപ്പിക്കുന്ന രീതിയാണ് ഉത്തമമെന്ന് ‘ പൊട്ടിച്ചി’യിലൂടെ കാണിച്ചുതരുന്നു.
                       ........  http://pattepadamramji.blogspot.com      ..............
                          ജുവൈരിയാ സലാം ‘നൊമ്പരം’ എന്ന അനുഭവക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ‘......ഒരു ജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം....’   ഇതുതന്നെയാണ് , ഡൽഹിയിലും ഗുജറാത്തിലും ഈയിടെ നടന്നതും, ഇതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതും, ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...

                         ഇതിന്റെ അഭിപ്രായങ്ങളിൽ, ഒരു സംഭവം അനിൽ പനച്ചൂരാൻ എഴുതി, ബാലചന്ദ്രൻ ചുള്ളിക്കാട് ആലപിച്ച ഒരു കവിത ‘ഹാപ്പി ബാച്ചിലേഴ്സ്’ സന്മനസ്സോടെ ചേർത്തിരിക്കുന്നത് നാം കേട്ടിരിക്കേണ്ടതാണ്.

                         എസ്.എൽ.പുരത്തിന്റെ ‘നല്ലവരുടെ രാത്രി’ ,  കാലടി ഗോപി എഴുതിയ   ‘ഏഴു രാത്രികൾ’ എന്നീ രണ്ടു നാടകങ്ങൾകൂടി വായിച്ചുനോക്കൂ,  വ്യത്യസ്ഥസ്വഭാവമുള്ള അഞ്ചു പെണ്ണുങ്ങളെ നിങ്ങൾക്കു നേരിൽ കാണാം...............


                                    
                                                                                                ‌‌‌
                                   ‌

Sunday, August 29, 2010

മലയാള സുന്ദരി

വാരഫലം ( അഞ്ച്.)


‘ ആ കനി ഭക്ഷിക്കരുതെ’ ന്ന് ദൈവം വിലക്കി. എന്നിട്ടോ, അതു കഴിച്ചിട്ട് ഭർത്താവിനേയും കൂട്ടുപ്രതിയാക്കി. അപ്പോൾ പലതിന്റേയും കൂടെ,‘ലജ്ജ’ എന്ന വികാരവും കൂടി സ്ത്രീയിലുണ്ടായി. ‘.......അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാ’യിരിക്കും. ശേഷം‘ ഏദൻ തോട്ടത്തിൽനിന്നും പുറത്താക്കിയപ്പോൾ ദൈവമായ കർത്താവ്, തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തേയും ഭാര്യയേയും ധരിപ്പിച്ചു......’

എന്തിനാണത്? ശരീരത്തിലെ ചില ഭാഗങ്ങൾ തന്റെ ഭർത്താവോ ഭാര്യയോ അല്ലാതെ മറ്റുള്ളവർ കാണാൻ പാടില്ല എന്ന ലിഖിതമായ നിയമം അന്നു മുതൽതന്നെ തുടങ്ങി, മറ്റു നിയമങ്ങൾ കൂടാതെ. അങ്ങനെ മറയ്ക്കേണ്ടുന്ന ഭാഗങ്ങളെപ്പറ്റി അനവരതം ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും അല്പം ഉടയാട ചുറ്റി വേണമെന്ന് സാരം.

‘മുല’ എന്ന വാക്ക് എവിടെനിന്നു കേട്ടാലും ആ ഭാഗത്തേയ്ക്ക് നമ്മളൊന്നു തിരിഞ്ഞുനോക്കും. കാരണം,അപ്പോൾ അതിന്റെ രൂപഭംഗി വയസ്സിന്റെ ക്രമമനുസരിച്ച് നമ്മുടെ മനസ്സിലും മുഴച്ചുവരും. ആ പദത്തിന്റെ പ്രതികരണം അത്ര രൂക്ഷമാണ്, കാഠിന്യമാണ്. അതിനാലാണ് ജ്ഞാനികളായ മഹാന്മാർ അവരുടെ കൃതികളിൽ ആ സാധനത്തിന്റെ മുകളിൽ ഒരു തുണിവച്ചുകെട്ടി മാത്രം കാണിച്ചിട്ടുള്ളത്. അവരൊക്കെ അതിനെപ്പറ്റി ഒളിച്ചും തെളിച്ചും എങ്ങനെയൊക്കെ അവതരിപ്പിച്ചുവെന്ന് നമുക്ക് ഒന്നോടിച്ചുനോക്കാം. അതിനുമുമ്പ്...

ഇനി സന്ദർഭത്തിനനുസരിച്ച് കഥയിലോ കവിതയിലോ അത് കാണിച്ചേപറ്റൂ എന്നുണ്ടെങ്കിൽ, അതിനുപകരം സമാനമായ എത്രയോ പദങ്ങൾ-പര്യായങ്ങൾ-ലളിതമായത് ഉണ്ട്.കൂടാതെ, അറിവും പഠിപ്പുമുള്ള ഇന്നത്തെ എഴുത്തുകാർക്ക് പുതിയ ധാരാളം പര്യായപദങ്ങൾ ഉണ്ടാക്കിയെടുക്കാം. അപ്പോൾ വേണമെന്നു വിചാരിച്ചുതന്നെ അതെടുത്ത് അങ്ങു പ്രയോഗിക്കുകയാണ്.

യാത്രാവേളകളിൽ ചില സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ടാൽ ഒന്നു ശ്രദ്ധിച്ചുപോകും. മുൻ കരുതലായി സൂക്ഷിക്കുന്ന ഈ സാധനങ്ങൾ തുണിമറയ്ക്കു വെളിയിൽ വന്ന് ‘എന്നെയൊന്നു പിടിച്ചിട്ടു പോണേ..’യെന്ന അഭ്യർത്ഥനയോടെ, കണ്ണുതുറന്നും അല്ലാതെയും നോക്കുന്നതു കാണാം. ( ചില വിരുതന്മാർ ആ അഭ്യർത്ഥന നടപ്പിലാക്കുന്നുമുണ്ട്.) ഇന്നത്തെ സംസ്കാരത്തിന്റെ ഗുണനിലവാരമാണത്.ചിലർ എഴുത്തിൽക്കൂടി അത് തുടരുന്നു എന്നുമാത്രം.

ഒരു കഥയിലോ കവിതയിലോ തന്നെ രണ്ടും മൂന്നും ഭാഗത്ത് ഈ പദം കയറി വന്നാലോ? ആവർത്തനവിരസതയാവും ഫലം.പലതിലും ഇതങ്ങനെ പൊങ്ങിനിൽക്കുന്നുണ്ടെങ്കിലും, സാദൃശ്യമായ മറ്റു വാക്കുകൾ പ്രയോഗിച്ചാൽ അതിന് ലാളിത്യമുണ്ടാകും, ലോലമായ രൂപമുണ്ടാകും.

രവികുമാർ വിവർത്തനം ചെയ്യുന്ന, പ്രണയകവിയായ പാബ്ലോ നെരൂദയുടെ എല്ലാ പ്രണയഗീതകങ്ങളിലും ഈ ലോലവാക്കുകൾ തന്നെ ഉപയോഗിക്കുന്നുണ്ട്.
‘....ഹാ, നിന്റെ മാറത്തെ പാനപാത്രങ്ങൾ....നോട്ടമിങ്ങല്ലാത്ത കണ്ണുകൾ...’ അങ്ങനെ വായിക്കുമ്പോൾ അതിൽ കാഠിന്യമില്ലാത്ത ഭംഗി നേരിൽക്കാണുന്നു. നല്ല പരിഭാഷ.
............ http://paribhaasha.blogspot.com/ ..........................

ഇരുപത്തിരണ്ടാം വയസ്സിൽ അന്തരിച്ച ബിയാട്രീസിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഡാന്റേ എഴുതിയ ‘ഡിവൈൻ കോമഡി’, ഒമർ ഖയ്യാമിന്റെ ‘റൂബായിയാത്ത് ’ ഈ രണ്ടു കൃതികളും പുതിയ എഴുത്തുകാർ വായിച്ചാലും...(പരിഭാഷകരുടെ പേര് ഓർമയിലില്ല, ക്ഷമിക്കണം.)
****************************
‘..അതുവരെ പരിശ്രമിച്ചിട്ടും കണക്ഷൻ ‘ഓ ക്കെ’ യാവാത്ത ദിവ്യവസ്ത്രം അഴിച്ചു ചുരുട്ടി വച്ചിട്ടുണ്ട് കയ്യിൽ.....’ ഈവിധം ‘ സെൻസ്സസ് ഡ്യൂട്ടി’യിൽ മിനി എഴുതിയിരിക്കുന്നു, മാന്യതയോടെ. അതു വായിക്കുമ്പോൾ മറ്റു വാക്കുകളൊന്നുമില്ലാതെതന്നെ ആ രൂപം ആകമാനം നമ്മൾ കാണുന്നു.
..........mininarmam.blogspot.com .............................

നാടൻപാട്ടുകൾ എക്കാലവും എല്ലാവരും പാടിനടക്കാൻ ഇഷ്ടപ്പെടുന്നത് അതിന്റെ ലളിതമായ ശൈലിയും താളസാദൃശ്യവും കൊണ്ടുതന്നെ. ‘...പൊന്നും മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, ആണൊരുത്തൻ ആശതോന്നി എന്നെക്കാണാൻ വരുമൊരിക്കൽ....’ സ്ത്രീധന വ്യവസ്ഥിതിയോടുള്ള വെറുപ്പിനെ ഗൌരവത്തോടെ കണ്ടെഴുതി പാടിപ്പതിഞ്ഞ, ‘കുഞ്ഞിപ്പെണ്ണ്’ എന്ന പേരിലുള്ള പാട്ട് , വിശദമായ വിവരണസഹിതം ഗന്ധർവൻ വീണ്ടും എടുത്തു കാട്ടിയിരിക്കുന്നു. ഗാനപരിപാടികളുടെ ഈസമയത്ത് ഇത് ഉചിതമായി.
....http://gandharvavicharangal.blogspot.com/2009/10/blog-post.html .............................................
നാടൻപാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി വായിച്ചും പാടിയും രസിക്കാൻ, പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം വായിക്കുക....
കിളിമാന്നൂർ വിശ്വംഭരന്റെ ‘ഒരുനൂറു നാടൻ പാട്ടുകൾ’.
****************************

റഷീദ് കോട്ടപ്പാടം എഴുതിയ ‘ വ്യഥ ’ എന്ന ചെറിയ കവിത നോക്കൂ. ആഗ്രഹങ്ങളുടെ വേലിയേറ്റത്തിൽ ജീവിച്ചുനീങ്ങുന്ന പ്രവാസവ്യക്തികൾ അവരവരുടെ താടിരോമങ്ങളിലും തലയിലുമൊക്കെ എത്ര നര വന്നുതുടങ്ങിയെന്ന് മറ്റാരുമറിയാതെ ഒന്നു നോക്കിപ്പോകും. ഇതിന്റെ കമന്റുകളിൽ കണ്ണൂരാൻ എഴുതിയ ജീവിതവഴിയായ വരികൾ, ഈ കവിതയുടെ ബാക്കിയെന്നതുപോലെ തുടർന്നു വായിച്ചാൽ കവിത പൂർണ്ണമാകും. രണ്ടുപേരും നല്ല തലത്തിൽ നിന്നു ചിന്തിക്കുന്നു. സുന്ദരം ജീവിതഭാവം, ആശയസമ്പുഷ്ടം...
.......malayalakavitha.blogspot.com .................................
മരണത്തിന്റെ വരവും കാത്ത്, ജീവിതത്തിന്റെ നൂലാമാലകളിൽ കുരുങ്ങി, ചിന്താഗ്രസ്ഥനായിക്കഴിയുന്ന ഒരു മനുഷ്യനെ നിങ്ങളടുത്തറിഞ്ഞു നോക്കൂ...പ്രവാസലോകം എന്തെന്നറിയില്ലാത്ത കാലത്ത് രചിക്കപ്പെട്ട ഒരു കൃതിയാണ് ഇത്. എങ്കിലും എല്ലാ എഴുത്തുകാരും വായിച്ചറിയേണ്ടുന്ന ഒന്ന്. ‘ ആസന്നമരണ ചിന്താശതകം ’.സൃഷ്ടിച്ചത്, കവി കെ.സി.കേശവപിള്ള. കൂട്ടത്തിൽ സമയമുണ്ടാക്കി, നമ്മുടെ ദേശീയകവിയായിരുന്ന 'ഇഖ്ബാലിന്റെ കവിതകൾ' അതിനു ശേഷം വായിക്കുക. കവിതയെഴുത്തിലെ ദൃഢതരവും ലാളിത്യവും എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
****************************************

ചരിത്ര-പുരാണ ഗ്രന്ഥങ്ങളിൽ നിന്നും എടുത്ത് സൂചിപ്പിക്കുന്ന സ്ഥലത്തിന്റെയോ വ്യക്തികളുടെയോ പേരുകളിൽ തെറ്റുകൾ വരാൻ പാടില്ല, ഒരു കാരണവശാലും. പേരുകളിൽ ചെറിയ തെറ്റ് വന്നാൽ പോലും അർഥംതന്നെ മാറിപ്പോകും. അങ്ങനെവന്നാൽ,‘ പാണ്ഡു’വിന്റെ മാതാപിതാക്കൾ വ്യാസമുനി-അംബാലികമാരും, അശ്വത്ഥാമാവിന്റെ അഛനമ്മമാരായ ദ്രോണാചാര്യർ-കൃപിമാരും ഒട്ടും സഹിക്കുകയില്ല. മാത്രമല്ല, ഏഴു ചിരംജീവികളിൽ രണ്ടുപേരാണ് വ്യാസനും അശ്വത്ഥാമാവും. ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കുന്ന രണ്ടുപേരും കൂടി വന്ന് നമ്മളെ വകവരുത്തും, സൂക്ഷിക്കുക.
( പാണ്ഡവർ=പാണ്ഡുവിന്റെ മക്കൾ. പാണ്ടവർ=ചേര-ചോള ദേശങ്ങളെ ഭരിച്ചിരുന്നവർ.)

അപ്പോൾ പറഞ്ഞുവന്നത് ; കഥ-കവിതകൾ ആദ്യം എഴുതിവച്ചശേഷം ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ ചില തിരുത്തലുകളോ പദവ്യത്യാസങ്ങളോ വരുത്താം. അങ്ങനെ ചെത്തിമിനുക്കി നല്ല രൂപമാക്കി, കമ്പോസ് ചെയ്ത്, വീണ്ടും വായിച്ചുവേണം പ്രസിദ്ധീകരിക്കാൻ.എങ്കിലേ,നമ്മുടെ ‘മലയാളസുന്ദരിയെ’ ചുംബിക്കാൻ നാളത്തെ വായനക്കാരും വരുകയുള്ളൂ. അല്ലെങ്കിൽ...............

കോടീശ്വരനായ ഒരാളിന്റെ മകന് ഒരു പെണ്ണിനെ വേണം. അഴക് ഒരു പ്രശ്നമല്ല, കോടീശ്വരിയായിരിക്കണം. പലയിടത്തും പോയിനോക്കി. സമ്പത്ത് പോരാ‍യെന്ന കാരണത്താൽ എല്ലാം മുടങ്ങി. ബ്രോക്കറായ മൂന്നാമന് സ്വൈരം കെട്ടു.

മടുപ്പും വിദ്വേഷവും മൂത്ത അയാൾ അവസാനം ഒരു ബന്ധവുമായി വന്ന് അച്ഛനോടും മകനോടുമായി പറഞ്ഞു “...നല്ല സൌന്ദര്യം, പെണ്ണിന്റെ വകയായി കൊട്ടാരം പോലത്തെ രണ്ടു വീടുണ്ട്, നാലു കാറുണ്ട്, കിലോക്കണക്കിന് സ്വർണ്ണവുമുണ്ട്. ചെറിയ ഒരു പ്രോബ്ലം, അവളുടെ ഇടതു കൈയ്ക്ക് ലേശം തളർച്ച- അതു സാരമില്ല. വലതുകാലിന് ചെറിയ ഒരു മുടന്ത്- അത് ഡോക്ടർ മാറ്റിയെടുത്തോളും. പിന്നെ, നെഞ്ചിന്റെ ഭാഗത്ത് ഇപ്പോൾ മുഴപ്പൊന്നുമില്ല- അത് കല്ല്യാണം കഴിയുമ്പൊ അങ്ങു വരും. പിന്നേ.,താഴോട്ട് നോക്കുകയേ വേണ്ട- അവിടം രണ്ടു പ്രസവം കഴിയുമ്പൊ അങ്ങു കനത്ത് ശരിയായി വന്നോളും......”

കഥയിലോ കവിതയിലോ ഇങ്ങനെയൊരു പെണ്ണിനെ മതിയോ? ശരിയാക്കൽ പിന്നത്തേയ്ക്ക് മാറ്റിവക്കരുത്. നമ്മുടെ ‘മലയാള സുന്ദരി’ യെ അംഗഭംഗം വരുത്താതെ നല്ലതു പോലെ ഒരുക്കിവേണം മോണിട്ടറുകളിൽ എത്തിക്കാൻ. എങ്കിൽ മാത്രമേ വായനക്കാരായ സഹൃദയർ നോക്കിസുഖിക്കുകയുള്ളൂ, പ്രേമിക്കുകയുള്ളൂ, കെട്ടിപ്പിടിക്കുകയുള്ളൂ ,.....................

നീണ്ടുപോയതിനാൽ ബാക്കി അടുത്തലക്കം.

Thursday, August 19, 2010

വാരഫലം (നാല്).

ഒരു ഓർമ്മയ്ക്ക്
------------------

ബ്ലോഗ് ലോകത്തിലെ സഹൃദയരായ എല്ലാ എഴുത്തുകാർക്കും വായനക്കാർക്കുമായി എന്റെ ഹൃദയംഗമമായ ‘ഓണാശംസകൾ’ സ്വീകരിച്ചാലും....

പരിശുദ്ധ ‘റംസാൻ’ മാസത്തിൽ വിടരുന്ന ‘ഓണ’നാളുകൾ ഐശ്വര്യ-സമ്പൽ-സമൃദ്ധിയാൽ ആഘോഷിക്കുകയാണെല്ലാവരും. ഓണത്തുമ്പിയും പുടവയും പൂക്കളും കൊട്ടും കുരവയുമൊക്കെയായി ആഹ്ലാദിച്ച്, ഓണസദ്യയുണ്ട് ആനന്ദലഹരിയിലാറാടുന്ന നാളുകൾ...എല്ലാരും എന്നാളും ഒന്നായിക്കഴിയാൻ വിരുന്നുവരുന്ന വിശേഷനാളുകൾ....

നമ്മൾ നമ്മുടെ മനസ്സ് എത്രമാത്രം ശുദ്ധിയും ശാന്തിയും സമാധാനവുമാക്കി വയ്ക്കുന്നുവോ, അതുപോലെതന്നെ നമ്മുടെ നാടും നഗരവും ഒരുക്കി വയ്ക്കണം. എങ്കിൽമാത്രമേ ,സ്വതന്ത്രമായും പൂർണ്ണമായും മനഃസ്വസ്ഥത കിട്ടി എന്ന് നമുക്ക് അഭിമാനിക്കാൻ സാധിക്കൂ.

ഇന്നത്തെ അവസ്ഥയിൽ എല്ലാ നല്ല മനസ്സിന്റെ ഉടമകളും സംതൃപ്തരാണോ? വേദനയാൽ വിങ്ങുന്ന ഹൃദയങ്ങളെ എല്ലാ ജില്ലകളിലും അവിടവിടെ കാണാം; സ്ഥിതിഗതി അങ്ങനെയാക്കുകയാണ്. അത് മാറ്റിയെടുക്കണം. ഛിദ്രവാസനകൾ-അതുള്ളവരുടെ മനസ്സിൽനിന്നും തുടച്ചുനീക്കി, നല്ല ഒത്തൊരുമയോടെയുള്ള ഒരു ജീവിതരീതി കൊണ്ടുവരാൻ നമ്മൾ പ്രതിജ്ഞയെടുത്ത്, അതിനായി ശ്രമിക്കണം. അങ്ങനെയായാൽ എന്നും നമുക്കൊന്നുചേർന്ന് ആഘോഷിക്കാം, ആഹ്ലാദിക്കാം.

കരയുന്ന ഹൃദയങ്ങൾ ധാരാളമുണ്ട്. ഇനി വരുന്ന നല്ല നാളുകളിൽ അവർക്കായി ഒരഞ്ചു മിനിറ്റുനേരം ഓർക്കുക, നമ്മൾ നമ്മളെത്തന്നെ ഉയർത്തുക. പലതും എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുമ്പോൾ ചില രംഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ.

അതിൽനിന്നും ഒരു രംഗം ഗദ്യരൂപത്തിൽ പദ്യമായിത്തന്നെ ഇവിടെ കൊടുക്കുന്നു. സ്നേഹംനിറഞ്ഞ വിശാലമനസ്കരേ, വായിച്ചശേഷം മലരോ മുള്ളോ ആയി ഒരു വരി അയയ്ക്കുമെന്ന് ഞാനാശിക്കുന്നു. എല്ലാവർക്കും എന്നെന്നും ആയുരാരോഗ്യ സമ്പത്സമൃദ്ധി നേർന്നുകൊണ്ട്...............................................വി. എ.

‘ ഉണരുക ഇനിയെങ്കിലും’
*************************
കേൾക്കുന്നീലേ നിങ്ങളീ ‘ ദൈവത്തിൻ സ്വന്തം നാട്ടി-
ലൊക്കെയുമാക്രോശങ്ങ,ളട്ടഹാസവും...’കഷ്ടം !!
കാണുന്നീലേ ധീരരേ ചുറ്റിലും നോക്കൂ ചുടു-
നിണം വീണൊഴുകിയ നിലങ്ങൾ, നിലയങ്ങൾ... (1)

മരിച്ചുപോയോ മനം, മതവും രാഷ്ട്രീയവൽ-
ക്കരണവുമാം കൊടുംവിഷത്താൽ നിപതിച്ചോ.?
ഉദയം കഴിഞ്ഞെത്ര നേരമായ് , കനിവാർന്ന-
ഹൃദയമുള്ളോരെല്ലാമീ രംഗം പകർത്തുമോ..? (2)

വിതറുമാദിത്യപ്പൊങ്കതിരാൽ വരണ്ടുള്ളോ-
രിത്തെരുവീഥി ശൂന്യം; ചുടലപ്പറമ്പിപ്പോൾ
ചിതറിക്കിടക്കുന്നുണ്ടങ്ങിങ്ങായ് കുറേ വീര-
മർത്ത്യർ തൻ കരചരണങ്ങളും ശരീരവും. (3)

പൈതലൊന്നിനെ യൊക്കത്തിരുത്തിയും, വിളറി
വിതുമ്പിക്കരഞ്ഞുമോരോമലാൾ വരുന്നതാ
പതറിക്കിതച്ചുമൊട്ടോടിയും പാതിവീണും
പാതയിൽക്കിടക്കുന്ന പ്രാണനാഥനെക്കാണാൻ. (4)

ശ്രദ്ധയോടഞ്ചു മൃതദേഹങ്ങളേയും നോക്കി
ക്രുദ്ധയായലറിപ്പോ,യലച്ചൂ മാറിടത്തിൽ
മുഖത്തു പാറിവീണ മുടിയിഴകൾ നീക്കി
ദുഃഖത്താലൊരു മാത്ര നോക്കിനാളാവേശത്താൽ (5)

കുഞ്ഞിനെ നിലത്തിരുത്തിക്കൊണ്ടു കാൽമുട്ടൂന്നി
ചാഞ്ഞങ്ങിരുന്നൂ പ്രിയനാം ദേഹത്തിൻ ചാരെ
ചൂടാർന്ന മണൽതട്ടിപ്പൊള്ളുന്ന പൈതൽ ഭയ-
പ്പാടോടെ നോക്കിത്തന്നമ്മയെ,യാവലോടെ. (6)

‘പതി തന്നെ..’യെന്നൊട്ടു പതിഞ്ഞ സ്വരത്തിലാ-
യതിവിവശയാളിടറിപ്പറഞ്ഞു വീണ്ടും
“നല്ലവൻ കാന്തൻ പോയീ, പ്രാണനായുള്ള നാഥൻ
ഇല്ലെനിക്കിനി ജീവിക്കാനൊരു മോഹം പോലും..” (7)

മാറിൽച്ചുളിഞ്ഞ വേർപ്പുടയാട നീർത്തി, മണ്ണിൽ
മറിഞ്ഞുവീണൂ ബോധമറ്റുപോയ് തപ്തരൂപം
ചേർന്നിരുന്നാപ്പൈതലിൻ രോദനം കേട്ടിട്ടഹോ
നിർന്നിമേഷരായ് നോക്കി നിൽക്കുന്നൂ ദൂരെച്ചിലർ. (8)

വാടിക്കിടക്കുന്നയായമ്മയെ, ചുറ്റിക്കൂടി-
യോടിവന്നവർ മെല്ലെ താങ്ങിത്തൻ കരങ്ങളാൽ
വെള്ളവും കൊണ്ടുവന്നോർ തളിച്ചാ മുഖത്തല്പം
ഉള്ളമികഴ്ന്നുകേഴും കുഞ്ഞിനെ തൊട്ടില്ലാരും. (9)

തുള്ളികിട്ടുവാൻ കുഞ്ഞങ്ങാർത്തിയാൽ നോക്കീ,യൊട്ടു-
മുള്ളത്തിൽ കനിവില്ലാത്തോർ കൊടുത്തില്ലാ തെല്ലും
‘തള്ളയൊന്ന’ടുത്തുവ,ന്നെടുത്താ പൂമേനിയെ
പൊള്ളയല്ലല്ലോ മാതൃസ്നേഹം യുഗങ്ങളിലും. (10)

ഒരുവന്നപരന്റെ ചെവിയിലാമന്ത്രിപ്പൂ
“കരുതിയതല്ലിവനെ, യാളു മാറിപ്പോയി...”
മറ്റൊരു ജഡംചൂണ്ടി മറ്റവൻ മുരളുന്നൂ
“തെറ്റാവാം പക്ഷേ, യവൻ മറ്റു മതസ്ഥനല്ലോ...”
(11)
കുരുന്നു മക്കൾക്കില്ലാ ബന്ധുക്കൾ; സ്വന്തം മണ്ണി-
ലിരന്നു ജീവിക്കുന്നൂ വിധവകൾ, വൃദ്ധരും...
തിരുത്താനാവുമെല്ലാ,മിനിയും യുവാക്കളൊ-
ന്നിരുന്നു ചിന്തിക്കുകി‘ ലാത്മനിശ്ചയത്തോടെ.’ (12)

‘നമ്മളീച്ചെയ്യും കൊടും പാപത്തിൻ ശിക്ഷ നാളെ
നമ്മളെ‘ത്തീർത്തു’തന്നെ മറ്റുള്ളോർ ചെയ്യും ദൃഢം..’
ഉണ്മയാമൊരുശ്ശക്തിയുറ്റുനോക്കുന്നുണ്ടോ,ർക്കൂ
‘ചിണ്മയാം ജഗന്നിയന്താതാവായ തമ്പുരാൻ’ (13)
-----------------------------------

Friday, August 13, 2010

വാരഫലം മൂന്ന്

രണ്ടുവാക്ക്
------------
ബൂലോകത്തിന്റെ വാതിൽ തുറന്ന് ആദ്യമായി ഒന്നെത്തിനോക്കിയതേയുള്ളൂ ഞാൻ. കാണുന്നതിൽ കുറച്ച് കഥയും കവിതയുമൊക്കെ വായിച്ച്‘ കമന്റ്സ്’ അയയ്ക്കാൻ തുടങ്ങിയപ്പോഴാണ്, മൂന്നുനാലു വരികൂടി ചേർത്ത് ഒരഭിപ്രായം എഴുതാമെന്നു തോന്നിയത്.
പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചപ്പോൾ, മറ്റുള്ളവർ എഴുതിയ നല്ല രചനകൾ അവർക്കു പരിചയപ്പെടുത്തണമെന്നും മുൻ ഗാമികളുടെ കൃതികളിലേയ്ക്ക് വിരൽ ചൂണ്ടി അവരെക്കൊണ്ട് അതൊക്കെ പരിചയപ്പെടുത്തണമെന്നും ഒരാശയമുണ്ടായി.

ശ്രമം തുടങ്ങിയശേഷം ബൂലോകസ്വർഗ്ഗത്തിലേയ്ക്കിറങ്ങിയപ്പോഴാണ്, സാഹിത്യവിശാരദരും വിദ്യാസമ്പന്നരും സർവ്വോപരി വിശാലഹൃദയരുമായ മഹദ് വ്യക്തികൾ നിറയെ നിരന്നിരിക്കുന്നത് കണ്ടത്. ബൂലോകവും നിങ്ങളുമായുള്ളതുതന്നെ വൃക്ഷവും വായുവും പോലെ അപാര വിജ്ഞാനപ്രദമായ ബന്ധവും. വളരെ കുറഞ്ഞ നാളുകളിലെ എന്റെ കുറിയോളം പോന്ന അറിവ് നിങ്ങളുടെ മുമ്പിൽ ഒന്നുമല്ല.ഇതിനെക്കാൾ സൂക്ഷ്മമായി നിരൂപണദൃഷ്ട്യാ പല വിദഗ്ധരും എഴുതുന്നുണ്ട് എന്നതിനാൽ എന്റെയീ ശ്രമം തന്നെ വൃഥാവിലാണോയെന്ന ഒരു തോന്നലുമുണ്ട്.

വായിക്കുന്നതിൽ നല്ലതെന്ന് കണ്ടതെടുത്താണ് പരിചയപ്പെടുത്തുന്നത്. വായനയ്ക്ക് വിരസതയുണ്ടാവാതെയിരിക്കാൻ അല്പം പൊടിക്കൈകളും പൊലിമകളും വർണ്ണങ്ങളുമൊക്കെ ചേർക്കുന്നുമുണ്ട്. ‘ഒരു റോസാ‍പ്പൂ’വിന്റെ കഥ നല്ലരീതിയിൽ എഴുതിയിരിക്കുന്നു. പക്ഷേ, ആശയം അതുപോരായെന്ന് തുറന്നെഴുതിയതിനാൽ, ഇനിയുള്ള കഥകളിൽ നല്ല സന്ദേശം ഉൾക്കൊള്ളിക്കുമെന്ന് ആഗ്രഹിക്കുന്നു. മുപ്പതും നാല്പതും വർഷം പഴക്കം പറയുമ്പോൾ പഴയ കൃതികൾ വായിക്കാനുള്ള താല്പര്യം കൂടുമെന്നും ധരിക്കുന്നു.

ചിലതൊക്കെ വായിച്ചിട്ട് ‘ഇതുപോലെ ഞങ്ങൾക്കും അനുഭവം ഉണ്ടായി’ യെന്ന് കാണിക്കാറുള്ളതിനാൽ ‘ഒറുക്കി’നെപ്പറ്റി എഴുതിയതിൽ , അതുപോലെ മറ്റൊരു ഡോക്ടർക്കും ഉണ്ടായ അനുഭവക്കുറിപ്പ് എടുത്തുകാട്ടിയതാണ്-ഞാനല്ലല്ലോ എഴുതിയത്.....

അത് റിലീസ് ചെയ്യുമ്പോൾ ഈദുൽ ഫിതറിന് നാല്പതും ഓണത്തിന് ഇരുപത്തിയഞ്ച് ദിവസങ്ങളുമുണ്ടായിരുന്നു.അതിനാലാണ് കല്ലുബോംബെന്ന ‘ഒറുക്ക്’ ആദ്യവും, അതിൽത്തന്നെ കാണിച്ചിട്ടുള്ള മറ്റൊരു നല്ല ആശയം അതിനെക്കാൾ ശക്തിയോടെ എഴുതി ഈദുൽ ഫിതറിനും അയയ്ക്കട്ടെയെന്ന അർഥത്തിൽ ‘തൽക്കാലം’ എന്ന വാക്കിലൊതുക്കിയത്.

അങ്ങനെ കഥാകാരി ചെയ്യുമെന്ന്, അവരുടെ ഇതിനുമുമ്പുള്ള നർമ്മകഥകൾ വായിച്ചപ്പോൾ എനിക്ക് ഉറപ്പുതോന്നി -അത് പ്രതീക്ഷിക്കുന്നു........
****************************

മഴമൊഴികൾ
-----------------

‘മഴ’ യെന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിന് ഒരു ശീതളമയം ഉണ്ടാവുന്നു. അത് കാണുമ്പോൾ തണുപ്പ് നമ്മെ തഴുകും. നല്ല മഴയത്ത് ഇറങ്ങിനിന്നാൽ ജലബിന്ദുക്കൾ ചേർന്ന് ശരീരത്തെ ആവരണം ചെയ്ത് കുളിരും ഉത്സാഹവും വർദ്ധിപ്പിക്കും-കൂടെ,കുറിഞ്ചിമലരിന്റെ സുഗന്ധവും പേറി ഒരു കാറ്റുകൂടി ഉണ്ടെങ്കിൽ ഉല്ലാസഭരിതമാകും.തുടർന്ന് അത് പേമാരിയായാലോ, നമ്മൾ മാറിനിന്ന് മഴയുടെ ശക്തിയെ ഉറ്റുനോക്കും...

ഈ വിധത്തിലുള്ള ഒരു നല്ല മഴ കോരിച്ചൊരിഞ്ഞിരിക്കുന്നു‌ ‌‌-‘കൌസ്തുഭ’ത്തിൽ ‘മഴമൊഴികളി’ലൂടെ.

പനിനീർമഴയായി തുടങ്ങി, മഞ്ജുഷമായും മരന്ദകത്തടാകമായും പൊഴിഞ്ഞും പൊഴിച്ചും, മനവും മണ്ണുമിളക്കി സർവ്വസംഹാരിയായി മരണമാരണങ്ങൾ വിതയ്ക്കുന്ന കൊടും മഴയിലേയ്ക്ക് നമ്മെ ഇറക്കി നിർത്തുന്നു രചയിതാവ് -പതിനൊന്ന് യുഗ്മവരികളിലായി-.

‘ വെള്ളിവെളിച്ച’ത്തിലൂടെ ചിന്തോദ്ദീപകങ്ങളായ മഹദ്വചനങ്ങൾ കാട്ടിത്തന്ന്, ധ്യാനത്തിന്റേയും ശാന്തിയുടേയും മാർഗ്ഗത്തിലേയ്ക്ക് നമ്മളെ ആനയിക്കുകയും ചെയ്യുന്നു,അദ്ദേഹം.
----------------http://akkotungallur.blogspot.com - കൌസ്തുഭം
....................................................................................
‘ നൈദാഘം’ പുതുകവിത
ഭൂമിയിൽ ആരും കുട ചൂടുന്നില്ല, അതിനാൽ എല്ലാവരേയും നനച്ച് ശുദ്ധീകരിക്കാനായി ഒരു തീർഥമഴ പെയ്യിക്കുന്നു, ‘നൈദാഘ’ ത്തിന്റെ പുതുകവിതയിൽ യറഫാത്ത്. മൌനത്തിന്റെ പുറം തോടു പൊളിച്ച് നിറഞ്ഞെത്തുന്ന മഴയെ ശക്തമായി ഒഴുക്കിവിടുന്നു, ഇതിൽക്കൂടി.

ഇവിടെ എഴുത്തുകാരൻ മാത്രമല്ല,നമ്മളെല്ലാവരും നനയുന്നതിനാൽ എപ്പോഴും ഒരു കുട കരുതാൻ പ്രേരിപ്പിക്കുന്നു.
.............http://naidaagham.blogspot.com -പുതുകവിത-
.............................................................................
മഴയും രാഗങ്ങളുമായി ലയിച്ചുചേരുന്ന സാമ്യമേറെയുണ്ട്. ഇടത്തരം മഴയ്ക്ക് ശ്രീരാഗമായിരിക്കുമെന്ന് അറിവുള്ളവർ പറയുന്നു. പ്രഭാതത്തിൽ ‘ഭൂപാള’ത്തിലുള്ള ഒരു കീർത്തനമോ ഗാനമോ കേട്ടാൽ ഉത്സാഹമുണ്ടാകും.ഉച്ചനേരത്ത് ‘മദ്ധ്യമാവതി’യിലും വൈകുന്നേരം‘തോടി’ രാഗത്തിലുമുള്ള സംഗീതം കേൾക്കുമ്പോൾ മനസ്സിന് സന്തോഷവും ശരീരത്തിന് പ്രസരിപ്പുമായിമാറും.

‘നീലാംബരി’ രാഗത്തിലെ പാട്ടോ കവിതയോ കേട്ട് ഉറങ്ങാൻ കിടന്നുനോക്കൂ, അറിയാതെ വരുന്ന ഉറക്കത്തിൽ പോലും നമ്മൾ രാഗസാഗരത്തിൽ നീന്തിത്തുടിക്കും.( യാത്ര ചെയ്യുമ്പോൾ ‘പല്ലാരി’ യിലും വിനോദവേളകളിൽ ‘ തില്ലാന’ യിലുമുള്ള പാട്ടുകൾ ആനന്ദദായകം.) പല കവിതകളും വായിക്കുമ്പോൾ ആ നീന്തലിന്റെ രസാനുഭൂതി നമുക്ക് കിട്ടുന്നു.

‘മഴയും നീയും’ എന്ന നാലുവരി ഗദ്യകവിതയിൽ ശോകത്തിന്റെ ഈണത്തിൽ ‘ബുഹാരി’ രാഗം ചേരും. പ്രണയത്തിൽ വിരഹം, മൌനമൊഴിയിൽ വിഷാദം.ചുരുക്കം വാക്കുകളിൽ, മനസ്സിന്റെ ഒഴുക്കിൽനിന്നും ഒരു കുമ്പിൾ ആശയജലം....
......................http://suryagayatri.blogspot.com -മഴയും നീയും-
.---------------------------------------------------------------.

ഒരു മരം നിറയെ കവിതയാണ്
.....................................
മഴയെ കാത്തിരുന്ന് കനിവായ് കിട്ടിയിട്ടും ജീവിതം തന്നെ കവിതയാകാമെന്ന് ആശ്വസിപ്പിക്കുന്നു,ഇതിൽക്കൂടി. ജീവിതത്തിന്റെ നാലു ഘട്ടങ്ങളിൽ ക്കൂടി സഞ്ചരിച്ച് മരമാകുന്ന ജീവന്റെ വാർദ്ധക്യസഹജമായ ദൈന്യത സൂക്ഷ്മമായി എഴുതിയിരിക്കുന്നു.

‘ഒരു മരം നിറയെ കവിതയാണ്’ എന്ന വരി ആദ്യവും അവസാനവും മതി, എല്ലാ ഖണ്ഡങ്ങളിലും ആവശ്യമില്ലായിരുന്നു. ഒഴുക്കിനൊപ്പം നീങ്ങുമ്പോൾ കാലുകൾ കല്ലിൽ തട്ടുന്ന പ്രതീതിയുണ്ടാവും. നല്ല രചന, തുടരട്ടെ....ആ‍ശംസകൾ........
...........................www.boolokamonline.com
*****************************************

*തുടരും...




Wednesday, August 4, 2010

ബ്ലോഗ്‌ വാരഫലം (രണ്ട്)

ഒറുക്ക്.........രൂപാ മാത്രം.

ഓരോ മനുഷ്യരിലും ഏതിനോടെങ്കിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങളുണ്ട്.മനുഷ്യരുടെ ഒരു പ്രത്യേക വികാരമാണത്.ജീവികൾക്കും അങ്ങനെയുള്ള വിശ്വാസവും അത് പ്രകടിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നും,മദ്ധ്യമകാലജീവിയായ കുരങ്ങിൽനിന്നും ക്രമേണ രൂപം മാറി വന്നതാണ് ഇന്നത്തെ മനുഷ്യനെന്നും ചാൾസ് ഡാർവിൻ തെളിയിച്ചിട്ടുണ്ട് (പരിണാമസിദ്ധാന്തം). ചിലർക്ക് ചില സാധനങ്ങളോടും മറ്റുചിലർക്ക് ജീവികളോടും-വ്യക്തികളോടുമൊക്കെ അന്ധമോ സത്യമോ ആയ ഒരു വിശ്വാസം രൂഢമൂലമായുണ്ടാകും.

‘ആ പെണ്ണ് വന്നുകയറിയതിനു ശേഷമാണ് ഇത്രയും സമ്പത്തൊക്കെ ഉണ്ടായതെ’ന്ന് പറയുന്ന വീട്ടുകാരുണ്ട്-അശ്രീകരമെന്നു പറയുന്നവരുമുണ്ട്.പൂച്ചയോ പശുവോ വന്നുകയറിയാൽ ഐശ്വര്യം‘പറഞ്ഞുകൂട്ടുന്ന’ കുടുംബക്കാരുമുണ്ട്.

ചിലർ മന്ത്രത്തേയും തന്ത്രത്തേയുമൊക്കെ ആശ്രയിക്കും,അതിൽ മന്ത്രിയോ തന്ത്രിയോ ആയവരും ധാരാളമുണ്ട്.
നമ്മുടെ ഇൻഡ്യയുടെ അഭിമാനപാത്രമായ ലോകപ്രശസ്തമനഃശാസ്ത്രജ്ഞനും യുക്തിവാദിസംഘത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ:എ.റ്റി.കോവൂരിന്റെ വീട്ടിൽ, ഒരിക്കൽ ധനാഢ്യനായ ഒരാൾ വന്ന് തന്റെ പാർപ്പിടത്തിലേയ്ക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. നല്ല പുതുമയോടുകൂടിയ വലിയ കെട്ടിടം.ഒരു മുറിയിൽ നാല്പതുവയസ്സുള്ള (കണ്ടാൽ മുപ്പതു വയസ്സ്-മിനിഭാഷ്യം എ+ബി ) സുന്ദരിയായ ഒരു സ്ത്രീ കട്ടിലിൽ അവശയായി കിടക്കുന്നു. കാരണം ചോദിച്ചപ്പോൾ ഭർത്താവായ അയാൾ പറഞ്ഞു “ചപലവിചാരങ്ങളാൽ ഉറക്കമില്ലായ്മയും ദേഹമാസകലം ചൊറിച്ചിലും. വർഷങ്ങളായി പല ഡോക്ടർമാരുടേയും കണ്ണും കൈയും സ്റ്റെതസ്കോപ്പും മരുന്നുകളും തൈലങ്ങളുമൊക്കെ ആപാദചൂഡം തൊട്ടും തഴുകിയും പരീക്ഷിച്ചു.അവസാനമായി കണ്ടെത്തിയതാണ് ഡോക്ടറെ...”
മാങ്ങയല്ലെങ്കിലും മാങ്ങായണ്ടിപോലുള്ള താടി തടവിക്കൊണ്ട് ഡോക്ടർ “ഇതിന് ഒറ്റ മരുന്നേയുള്ളു, ഗംഗാനദിയിലെ പവിത്രമായ ജലം നിത്യേന രാവിലെ ഒരു ഗ്ലാസ്സു വീതം കുടിക്കണം. ഒരു മാസത്തിനുള്ളിൽ എല്ലാ അസുഖങ്ങളും മാറി പൂർവ്വസ്ഥിതി പ്രാപിക്കും.ഞാൻ തന്നെ അത് എത്തിച്ചുതരാം...”
ഡോക്ടർ തന്റെ സഹവർത്തിയുമായി ഗംഗാതീരത്തു ചെന്നപ്പോൾ അവിടമാകെ മലിനപ്പെട്ടുകിടക്കുന്നു.ചൂടുകാലമായതിനാൽ ഒഴുക്ക് തീരെയില്ല.അല്പമായിവരുന്ന ജലംതന്നെ കലങ്ങിയത്. അദ്ദേഹം കയ്യിലിരുന്ന ധവളമായ കുപ്പിയിൽ മുനിസിപ്പാലിറ്റിയിലെ പൈപ്പിൽനിന്നും വെള്ളം നിറച്ചു വീട്ടിലെത്തി. നല്ലതുപോലെ പൊതിഞ്ഞ് ഒരു ലേബലുമൊട്ടിച്ച് നമ്മുടെ ലലനാമണിക്ക് കൊണ്ടുക്കൊടുത്തിട്ട് വിവരങ്ങൾ ഒന്നുകൂടി സൂചിപ്പിച്ച് യാത്രയായി.
രണ്ടാഴ്ചയായപ്പോൾ ‘അയാൾ’ ഡോക്ടറെ കാണാൻ വന്നു.ആളിന്റെ ക്ഷീണം കണ്ടാലറിയാം,ഭാര്യയ്ക്ക് നല്ല സുഖമായെന്ന്. സന്തോഷാധിക്യത്താലും വികാരവിവശനായും പറയുന്നു “അവളുടെ എല്ലാ അസുഖവും മാറി ഇപ്പോൾ നല്ല ചുറുചുറുക്കും ഉത്സാഹവുമൊക്കെയുണ്ട്. നന്ദി ഡോക്ടർ,ഒരായിരം നന്ദി...” ഡോക്ടർ ഒന്നു പുഞ്ചിരിക്കുന്നതിനുമുൻപ് അയാൾ സ്ഥലംവിട്ടിരുന്നു.( കൂടെ പൊതിയായി കിട്ടിയതിൽ എത്ര ഉണ്ടായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടില്ല ).

( ‌‌‌ഡോ: എ.റ്റി.കോവൂരിന്റെ ഡയറിക്കുറിപ്പുകൾ )
മിടുക്കരായ മനഃപരിശോധകർ തന്നെ സമീപിക്കുന്നവരുടെ വിശ്വാസമാണ് ചികിത്സയ്ക്കുവേണ്ടിയുള്ള മരുന്നായി ഉപയോഗിക്കുന്നത്. ചിലർ വിശ്വാസത്തെ വഞ്ചിച്ച് ധനം സമ്പാദിക്കുന്നു.
ഇവിടെ, ഇതേ വിശ്വാസത്തെ കരുവാക്കി ‘ഒരു ഹിപ്നോട്ടൈസ് ബോംബ്’ കൊടുത്ത് ഒരമ്മയുടെ ഉറക്കമില്ലായ്മ മാറ്റിക്കൊടുക്കുന്ന ഡോക്ടറെ അവതരിപ്പിക്കുന്നു കഥാകാരി.
തെക്കൻ കേരളത്തിൽ ‘ഉറുക്കെ’ന്നും കൊച്ചി കഴിഞ്ഞ് വടക്കോട്ടു നീങ്ങിയാൽ ‘സാധാരണ’ക്കാരുടെ ശൈലിയിൽ ഉറക്കം ഒറക്കവും ഉണക്കമീൻ ഒണക്കമീനും ആയിമാറുന്ന രീതിവച്ച് ‘ഒറുക്കെ’ന്നും പറയും, രണ്ടും ശരിയാണ്.
നർമ്മരസം പൂശി വായനക്കാർക്കു സമ്മാനിച്ച ഇതിന്റെ കഥയെക്കാളുപരി-നമ്മളെ ചിന്തിപ്പിക്കാൻ പര്യാപ്തമായ ഒരു നല്ല പ്രമേയം മറ്റൊരു പൊതിയാക്കി മാറ്റിവച്ചുകളഞ്ഞു.
ചില കമ്പനികളിറക്കുന്ന വിവിധയിനം മിഠായികൾപോലെ വളരെ ലാഘവത്തോടെ നാടുനീളെ ‘ബോംബുകളുണ്ടാക്കി നമ്മൾ നമ്മളെത്തന്നെ നശിപ്പിക്കുന്ന ക്രൂരത’ ഇതിൽ പൊന്തിനിൽക്കുന്നു.
കൂടെവന്ന മകനെ സമമാക്കി, ഇതിനെപ്പറ്റി നാലഞ്ചു വരികൂടി ചേർത്തിരുന്നെങ്കിൽ അത് രണ്ട് ഒറുക്കുകളായി ഓണത്തിനും ഈദുൽ ഫിത്തറിനും പൊട്ടിക്കാമായിരുന്നു. തൽക്കാലം ഒന്നു പൊട്ടിച്ചു ചിരിക്കാം...
******************************************************

ഒരു വെളുത്ത റോസാപ്പൂ

പ്രിയപ്പെട്ട പീറ്ററച്ചന്,
താങ്കളുടെ വിഷമാവസ്ഥ അറിയിച്ചുകൊണ്ടുള്ള കത്ത് എനിക്കു കിട്ടി.ഒരു താൽക്കാലികമായ ദുഃഖം എനിക്കു തോന്നിയെങ്കിലും ചില സംശയങ്ങൾ ബാക്കിയാകുന്നു. മെർലിൻ മേരി തോമസ് എന്ന നല്ല പേരുകാരിയും സുന്ദരിയുമായ യുവതിയെ താങ്കൾ പ്രേമിച്ചിരുന്നതും, ഒരു ചുംബനം നൽകാത്തതിനാൽ ബലാൽക്കാരമായി അവളെ കെട്ടിപ്പിടിച്ചുമ്മ വച്ചതും, അതോടെ അവൾ വെറുത്തുമറഞ്ഞതും അറിഞ്ഞു. പിന്നീട് താങ്കൾ‘ പീറ്ററച്ചനാ’യി ഞങ്ങളുടെ ഇടവകയിൽ വന്നതും, അവൾ- ഭർത്താവും നേഹയെന്ന മകളുമായി ഇവിടെ താമസമായിരുന്നെന്നും ഇന്നലെ അവളുടെ ശവസംസ്കാരം താങ്കളുടെ കാർമ്മികത്വത്തിൽ നടത്തിയതും വായിച്ചപ്പോൾ അല്പം വേദനയുണ്ടായി.
പലപ്പോഴും പള്ളിയിൽ പോയി കുമ്പസരിച്ച്, ചെയ്ത കൊടും പാപം കർത്താവിനോടേറ്റുപറഞ്ഞ് കരഞ്ഞു മാപ്പിരന്നു എന്നതും ഇന്ന് അവളുടെ കല്ലറയിൽ ഒരു വെളുത്ത റോസാപ്പൂവ് സമർപ്പിച്ചു എന്നതും ‘മാത്രമാണ്’ സംഭവങ്ങളിലെ നല്ല ഭാഗമായി എനിക്കു തോന്നിയത്.
അവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ ക്രൂരമായി ഇടിച്ചുകൊന്നതാണെന്ന് അറിഞ്ഞപ്പോൾ മരിച്ചതിലല്ല, താങ്കളവളെ കൊന്നതിലാണ് ദുഃഖമുണ്ടായത്.
വിവാഹത്തിനു മുൻപ്‘ നല്ല’ കന്യകമാർ ഉമ്മവയ്ക്കാനോ കെട്ടിപ്പിടിക്കാനോ സമ്മതിക്കുമോ അച്ചോ ? ഇന്നത്തെക്കാലത്ത് അതൊക്കെ നടക്കാറുണ്ടെന്നത് ശരി, നല്ല കാമുകിയുടെ ലക്ഷണം കാണിച്ചതുകൊണ്ട് അവൾക്ക് നല്ല സുഖസമ്പന്നമായ ജീവിതമല്ലേ ഉണ്ടാകേണ്ടിയിരുന്നതെന്ന് അച്ചനെപ്പോലെ എനിക്കും തോന്നി.
അപ്പോൾ യഥാർഥത്തിൽ വിവാഹത്തിനു മുൻപ് ഒന്നിനും സമ്മതിക്കാത്ത യുവതികൾക്ക് ജീവിതം ഭാസുരമല്ല എന്നാണോ കത്തിലെ ആശയം ?
എന്റെ ഒരു മകൾ കോളേജിലും മകൻ ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. അച്ചന്റെ കത്ത് മകൾ വായിച്ചാ‍ൽ ഒരുകൂടനിറയെ ചുംബനപ്പൂക്കളുമായി യുവാക്കളെത്തേടി നടക്കില്ലെ?
അതിനാൽ അടുത്ത എഴുത്തിൽ, ഇത്തരം നല്ല യുവതികൾക്ക് ദുരിതം കൊടുക്കാതെ
ശോഭനമായ ഒരു നല്ല ജീവിതം കിട്ടുന്നതായി എഴുതണം. അത് എന്റെ മക്കൾ വായിച്ച് സന്തോഷിക്കണം.
പിന്നെ,പലപ്പോഴും ഞാൻ കാണാറുള്ള വിവാഹം,ജ്ഞാനസ്നാനം,മരണം മുതലായ അച്ചൻ ചെയ്യാറുള്ള ചടങ്ങുകൾക്ക് ചിലമാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.അതിനെപ്പറ്റി ഞാൻ ഇനിയൊരു കത്തിൽ എഴുതുന്നതായിരിക്കും. അച്ചനെഴുതിയ തൊണ്ണൂറ്റിയെട്ട് വരികളിലെ കാര്യങ്ങൾ നാല്പതു വരികളിൽ ഒതുക്കാമായിരുന്നു. നല്ലതുപോലെ വാചകങ്ങൾ സൃഷ്ടിക്കാൻ അച്ചനറിയാമല്ലൊ, പിന്നെന്തേ ഇങ്ങനെ........?

നല്ല ആശയമുള്ളത് പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹിതൻ,ഒപ്പ്.
------------------------------


കുട നന്നാക്കാനുണ്ടോ ?

അയാൾ കുടയും കയ്യിൽ‌പ്പിടിച്ച് തിരക്കുള്ള റോഡിലൂടെ നടന്നുപോകുന്നു. പെട്ടെന്ന് റോഡരികിൽക്കണ്ട കുട നന്നാക്കുന്നയാളിന്റെ പക്കൽ അതേല്പിച്ചു ....“ഒരു പുതിയ കമ്പി കെട്ടിത്തരണം, എത്രയാകും?”
കുടക്കാരൻ അത് തിരിച്ചും മറിച്ചും നോക്കിയിട്ട് അയാളെയും നോക്കിയശേഷം- “എട്ടണയാകും”. അയാൾ-“അതു കൂടുതലാ, ഒന്നുകൂടി കുറച്ചു പറയൂ” അതു കേട്ട് കുടക്കാരൻ-“എന്താ സാറേ, എല്ലാ സാധനത്തിനും തീപിടിച്ച വിലയല്ല്യോ ,നന്നാക്കാനുള്ള സാധനങ്ങൾ വാങ്ങണം,വീട്ടുചെലവു നോക്കണം, പിന്നേ.....പിന്നേ...സാറായോണ്ട് ഒരാറണ തന്നാ മതി...” ഇത്രയും പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ കുടക്കാരൻ കെട്ടാനുള്ള കമ്പി അഴിച്ചുകഴിഞ്ഞു.
അങ്ങനെ ധൃതിപിടിച്ച് ചെയ്യുന്നതിനിടെ മറ്റൊരാൾ വന്ന് തന്റെ കുടകാട്ടി “ഇതിന്റെ പിടിക്ക് ഒരാണി വച്ചുപിടിപ്പിച്ചേ...”യെന്ന് പറയുന്നു. കുടക്കാരൻ ആദ്യത്തെയാളെനോക്കി ‘ഒരു മിനിട്ട് സാറേ..’യെന്നൊരാംഗ്യത്തോടുകൂടി മൊഴിഞ്ഞിട്ട്, മറ്റേയാളുടെ കുടപ്പിടിയിൽ ഒരാണിവച്ചു തറച്ച് നിവർത്തും മടക്കിയും നോക്കി-“ഇതു കൊറേ പഴേതാ, കമ്പിയൊക്കെ മാറ്റണം..” എന്നു പറഞ്ഞ് കുട മടക്കി തിരിച്ചുകൊടുത്തു.
“എത്ര” യെന്ന ചോദ്യത്തിന് “ഒരണ” യെന്ന ഉത്തരവും കേട്ട്,മനസ്സില്ലാമനസ്സോടെ ഒരണ കൊടുത്ത് മറ്റെയാൾ പോയി. അപ്പോഴേയ്ക്കും അയാളുടെ കുടയെടുത്ത് പാകത്തിലുള്ള മറ്റൊരു കമ്പി തിരഞ്ഞെടുത്തു.
കുട നന്നാക്കുന്നയാളിന്റെ കൈവിരുതും ഉത്സാഹവും ജോലിയോടുള്ള ആത്മാർത്ഥതയും കണ്ട് അയാൾ പല കാര്യങ്ങളും ചോദിക്കുകയും കമ്പി കെട്ടിത്തീരുമ്പോഴേയ്ക്കും കുടക്കാരൻ തന്റെ കുടുംബപശ്ചാത്തലം വിവരിച്ചുതീർക്കുകയും ചെയ്തു.
പല ജോലികളും മാറിമാറി ചെയ്തിട്ടും ഒന്നിലും താല്പര്യമില്ലാതെനടക്കുന്ന അയാൾക്ക്
കുടക്കാരൻ ഒരു പ്രചോദനമായി. ആറണകൊടുത്ത് കുടയുംവാങ്ങി കുറേ നടന്ന ശേഷം അയാൾ ചുറ്റിലും നോക്കിയിട്ട്, ഒരു വീടിന്റെ തുറന്നുകിടക്കുന്ന വാതിലിൽക്കൂടി അകത്തേയ്ക്കു നോക്കി അല്പം ഉച്ചത്തിൽ ചോദിച്ചു “ കുട നന്നാക്കാനുണ്ടോ...?

‘ഇതാണ് കഥ, ചെറുകഥ.മുപ്പതു വർഷങ്ങൾക്കു മുൻപ് വായിച്ചതിന്റെ ഓർമ്മയിൽ നിന്നാണ് ഇത്രയും പകർത്തിയത്. രണ്ടു കഥാപാത്രങ്ങൾ,ഒരു കുടുംബചരിത്രം,ഒരു കുടയും നന്നാക്കി. ഇതിൽ ഒരു സുന്ദരി കയറിവരുന്നില്ല,അതിനാൽ അവളുടെ ചിരിയില്ല,പ്രേമമില്ല,ചുംബനമോ ഇല്ലേയില്ല.


' നല്ല പടം വേണോ ?’
‘ പഴയ ബോംബെ’യിലെ പ്രശസ്ത പുസ്തകശാലയായ ‘നവലഖി ബുക്ക് സ്റ്റാളി’ന്റെ വാർഷികദിനാഘോഷം നടത്തുന്നത് കാണാൻ എനിക്കും ക്ഷണം കിട്ടി. ചിത്രകലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങുകയും ചെയ്യാമെന്നു കരുതി അവിടെയെത്തി. അവിടെ പുസ്തകങ്ങളുടെ പാരാവാരം കണ്ടപ്പോൾ ഞാനതിശയിച്ചുപോയി. ലോകരാജ്യങ്ങളിൽ കിട്ടാവുന്ന എല്ലാ ചിത്രകലാവിഭവങ്ങളും (Books & Materials) അവിടെയുണ്ട്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് പുസ്തകങ്ങളുടെകൂടെ അഞ്ചു വിശ്വോത്തര ചിത്രങ്ങൾകൂടി ഞാൻ വാങ്ങി. അടുത്ത ദിവസം രാത്രി മധുര സിറ്റിയോടുചേർന്ന, എന്റെ സുഹൃത്തായ ഹൈദർ അലിയുടെ വീട്ടിലാണ് തങ്ങിയത്. രാവിലെ ഉണർന്നുവന്ന് താഴേയ്ക്ക് നോക്കുമ്പോൾ ,ഒരു പൈപ്പിന്റെ ചുവട്ടിൽ ധാരാളം സ്ത്രീകൾ കുടങ്ങളുമായി നിരന്നുനില്ക്കുന്നതും,ഓരോരുത്തരായി ധൃതിയിൽ വെള്ളം നിറച്ചെടുത്തു പോകുന്നതും കണ്ടു. ആറുമണിമുതൽ എട്ടുമണിവരെ മാത്രമേ വെള്ളം കിട്ടുകയുള്ളു,അതിനുള്ളിൽ ആ തെരുവിലെ എല്ലാ വീട്ടുകാരും വെള്ളമെടുത്തുവയ്ക്കണം.എട്ടുമണി കഴിഞ്ഞ് കിട്ടാത്തവർ കിട്ടിയവരുമായി അടികലശലുണ്ടാക്കാറുമുണ്ട്.
അതാ ,ഒരാൾ സൈക്കിളിന്റെ പിറകിൽ ഒരു ചാക്കുനിറയെ എന്തോ വച്ചുകെട്ടി ഉരുട്ടിക്കൊണ്ടു നടക്കുന്നു.ഇടയ്ക്കിടെ ‘ഊപ്പേ...യ്....’യെന്ന് ചവിട്ടുനാടകത്തിലെ സൂത്രധാരന്റെ ശൈലിയിൽ നീട്ടിവിളിക്കുന്നുണ്ട്. എനിയ്ക്കൊന്നും മനസ്സിലാകാത്തതിനാൽ വീട്ടുകാരോട് ചോദിച്ചു. ഉപ്പ് വിൽക്കുന്ന ആളാണെന്നും ഈ സമയത്ത് പലരും പലതും കൊണ്ടുനടക്കുമെന്നും അവർ പറഞ്ഞു.
കുറേക്കഴിഞ്ഞ് ‘പൂവേ...യ്....’യെന്നു വിളിച്ചുകൊണ്ട് ,നേരത്തേ കേട്ട ഈണത്തിൽ കൂട നിറയെ പൂക്കളുമായി ഒരു യുവതി പോകുന്നു. വീണ്ടും മറ്റൊരു മദ്ധ്യവയസ്കൻ ഭാരമുള്ള വലിയ അലൂമിനിയം പാത്രം തലയിൽ വച്ച് ‘ഇടിയപ്പോ...യ്....’യെന്ന വിളിയും....
തെരുവിൽ പലരും ഇവരുടെ കയ്യിൽനിന്നും അവരവർ വിളിച്ചുപറയുന്നത് വാങ്ങുന്നുമുണ്ട്.
പെട്ടെന്ന് ഞാൻ കാരൂരിനേയും കുട നന്നാക്കുകാരനേയും ഓർത്തു, ഇവരും അതേ ഉത്സാഹത്തോടും സന്തോഷത്തോടുംകൂടിയാണല്ലോ വിൽക്കാൻ നടക്കുന്നത്. അപ്പോൾ ഒരു ബുദ്ധി എനിക്കും തോന്നി.
പ്രഭാതഭക്ഷണം കഴിഞ്ഞ് വേഗത്തിൽ ഉടുത്തൊരുങ്ങി, അഞ്ചു ചിത്രങ്ങളുമെടുത്ത് ഒന്നൊന്നായി ചുരുട്ടി വെള്ളിക്കടലാസ്സിൽ പൊതിഞ്ഞുവച്ചു. വിശ്വചിത്രകാരന്മാരായ ലിയണാർഡൊ ഡാവിഞ്ചി,മൈക്കലാഞ്ചലോ,പാബ്ലോ പിക്കാസൊ,രാജാ രവിവർമ്മ,വാൻ ഗോഗ് എന്നിവരുടെ മികച്ച അഞ്ചു ചിത്രങ്ങൾ. അമ്പതുരൂപാ വിലയുള്ള ഓരോന്നിനും വിലക്കിഴിവു പ്രകാരം ഇരുപത്തിയഞ്ചു രൂപാവീതം-മൊത്തം നൂറ്റിയിരുപത്തിയഞ്ച്.
അതുമായി ഞാൻ മെയിൻ റോഡിൽക്കൂടി നടന്നു. ഏറ്റവും ആർഭാടത്തോടുകൂടിയ
ഒരു ഹോട്ടലിൽക്കയറി മാനേജരെ വിളിപ്പിച്ച്, ചിത്രങ്ങൾ കാണിച്ച് അതിനെപ്പറ്റി ഒരു വിവരണം നടത്തി. അയാൾ അത്ഭുതത്തോടെ മൂന്നെണ്ണമെടുത്ത് മാറ്റിവച്ചിട്ട് ‘എന്തു വില വേണ’മെന്ന് ചോദിച്ചതിന്, ഒന്നാലോചിച്ചശേഷം ‘ഒന്നിന് ഇരുനൂറുരൂപാവേണ’മെന്ന് ഞാൻ പറഞ്ഞു.
വളരെ വേഗത്തിൽ അയാൾ അഞ്ചെണ്ണവും ചേർത്തെടുത്തുകൊണ്ട് അകത്തേയ്ക്കോടി, അതേ വേഗത്തിൽ ആഹ്ലാദത്തോടെ വന്ന് ആയിരം രൂപതന്നു.
അയാൾ മുറിയിലേയ്ക്കു പോയതിനെക്കാൾ വേഗത്തിൽ ഞാൻ റെയിൽവേ സ്റ്റേഷനിലേയ്ക്കോടിച്ചെന്ന് അടുത്ത ദിവസത്തേയ്ക്ക് ബോംബേയ്ക്കുള്ള ഒരു ടിക്കറ്റ് ബുക്കു ചെയ്തു. തിരിച്ച് സുഹൃത്തിന്റെ വീട്ടിൽ വന്ന്, മുകളിൽ‌പ്പറഞ്ഞ അഞ്ചുപേരുടേയും പത്തു ചിത്രങ്ങൾ വീതം ‘അൻപതെണ്ണം പായ്ക്കു് ചെയ്തു വയ്ക്കാ’ൻ പുസ്തകശാലയിലേയ്ക്ക് ഫോണിൽക്കൂടി വിളിച്ചുപറഞ്ഞു.
പിന്നീട് പലപ്പോഴും മധുരയിൽ പോകുമെങ്കിലും, പടത്തിന്റെ ശരിയായ വില മാനേജർ അറിഞ്ഞെങ്കിലോ എന്ന പേടിയാൽ ഒരു വർഷത്തോളം ആ ഹോട്ടലിലേയ്ക്ക് കയറിയില്ലെന്നു മാത്രമല്ല,നോക്കിയതേയില്ല.
ഒരു ദിവസം ധൈര്യപൂർവ്വം ഞാനവിടെ കയറി.അന്നു കൊടുത്ത അഞ്ചു ചിത്രങ്ങളും വിലകൂടിയ സ്വർണ്ണഫ്രെയിമിലാക്കി ചുവരിൽ പല സ്ഥലത്തായി സ്ഥാപിച്ചിരിക്കുന്നു. റിസപ്ഷനിസ്റ്റായ പുതിയ ആളിനോട് ആ പടങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അയാളുടെ മറുപടി “അതോ,വലിയ മഹാന്മാര് വരച്ച പടങ്ങളാ സാറേ-ഒരു വർഷം മുമ്പ് ഏതോ ഒരു കോന്തത്താൻ വന്ന് ഒന്നിന് ഇരുനൂറു രൂപാവച്ച് വിറ്റതാ. ഈ ഹോട്ടലിന്റെ മൊതലാളീം മാന്യേരും ഒരാളാ.മാന്യേരുസാറു വിചാരിച്ചതേ, ആ പുങ്കൻ ഒന്നിന് മൂവായിരം രൂപാവീതം ചോദിക്കുമെന്നാ...ഈമാന്യേരുടെ ഒരു ബാഗ്യമേ...”
ഒരു നിമിഷം!! “എന്താ സാറേ ചോദിച്ചെ....?” എന്ന ചോദ്യം കേട്ടെങ്കിലും പരിസരം നോക്കാതെ ഞാൻ റോഡിലെത്തിക്കഴിഞ്ഞിരുന്നു.

( എന്റെ അനുഭവം- ഓർമ്മ )
കാരൂരിന്റെ ഒരു ചെറിയ കഥമൂലം, ശതമാനക്കണക്കിൽ നോക്കിയാൽ പുസ്തകശാലക്കാർക്കോ എനിക്കോ ഹോട്ടൽ മാനേജർക്കോ കൂടുതൽ ലാഭം കിട്ടിയത്...?
നോക്കിയോ..? ആ ലാഭം നിങ്ങൾക്കും കിട്ടണമെങ്കിൽ എത്രയും പെട്ടെന്ന് അത് വാങ്ങണം. ആ കഥ വായിച്ചശേഷം ഒരു ‘രൂപരേഖ’യുമായി എന്റെ ബ്ലോഗിലേയ്ക്ക് വരൂ. നമുക്ക് ഒന്നുചേർന്ന് ഒരു‘ ചെറുകിട വ്യവസായം’ ആരംഭിക്കാം.....
( തുടരും.....)

Friday, July 30, 2010

ബ്ലോഗ്‌ വാരഫലം (ഒന്ന്‍ )

നിരന്തരം പോസ്റ്റുകളെക്കൊണ്ടുനിറയുന്ന ബൂലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ചിലതൊക്കെ മനസ്സിൽ ഉടക്കിനിൽക്കുന്നു . അതിൽ ചിലതു നിങ്ങൽക്കുമുൻപിൽ എടുത്തുകാണിക്കാനൊരു ശ്രമം. ഇനിയും ഞാൻ എത്തിപ്പെടാത്ത ധാരാളം ബ്ലോഗുകളുണ്ടെന്നറിയാം, വഴിയെ വന്നുകൊള്ളാം...
**************

എ ന്യൂമിസ്മാറ്റിക് ലവ് (കുമാര സംഭവങ്ങൾ)

പ്രേമത്തിന് ആയിരം കണ്ണുണ്ടെന്നാണ് സങ്കല്പം.നമ്മൾ പ്രേമിക്കുന്ന വ്യക്തിയുടെ മുഖത്തു നോക്കുമ്പോൾ ആയിരം രൂപങ്ങളുടെ കാന്തി നമ്മിൽ പ്രവേശിക്കുന്നു.പിന്നെ അതിനെ സ്വന്തമാക്കണമെന്നാഗ്രഹിക്കും.അങ്ങനെവന്നാൽ ഒന്നു സ്പർശിക്കണമെന്നും തുടർന്ന്,ഒന്നു കെട്ടിപ്പിടിക്കണമെന്നും പിന്നെ കടന്നു കാടുകയറാനുമുള്ള ഭിനിവേശവും...ഇത് എല്ലാ മനുഷ്യരിലുമുള്ള പ്രകൃതിവിലാസമാണല്ലോ. അതിനുവേണ്ടി എന്തു ധീരകൃത്യങ്ങളും ചെയ്യാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു.അതുമൂലമുണ്ടാകുന്ന അപകടങ്ങൾ വളരെ സകരമായി അവതരിപ്പിക്കുകയാണ് ‘കുമാരസംഭവങ്ങളി’ൽക്കൂടി ‘ന്യൂ മിസ്മാറ്റിക് ലവ്’ എന്ന നർമ്മവേദിയിൽ. ഒരു എവർമാറ്റിക് കഥ.

കട്ടുതിന്നുന്നതിന്റെ രുചി കെട്ടിയശേഷം തിന്നുന്നതിനുണ്ടാവില്ലെന്ന ചാപല്യസത്യം അനന്തരസംഭവങ്ങളിലൂടെ വിവരിച്ചുകാട്ടുകയും ‘പ്രേമിക്കുന്നവരേ,ഇതിലേ വരൂ..യെന്ന് മാടിവിളിക്കുകയും ചെയ്യുന്നു ഈ നർമ്മത്തിലൂടെ...
ചുംബനങ്ങൾ കൈമാറുന്നവർക്ക് പത്തുരൂപാനാണയമല്ല,പകരം എന്തുമാവാമെന്ന് വളരെ രസകരമായ ശൈലിയിൽ വായിക്കാം.

പതനം (ജുവൈരിയ സലാം)
‘ ഭയം മൂലമാണ് സ്തീ ഭർത്താവിന്റെ മുമ്പിൾ സാഷ്ടാംഗം വീണുകിടക്കുന്നത്’ ഇത് ലോകസാമാന്യഭാഷ്യം.‘പഞ്ചചൂഡാ’ എന്ന അപ്സരസ്സിനോട് സ്ത്രീയുടെ മനസ്സി
നെപ്പറ്റി നാരദമുനി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-“ഭർത്താവ്,ബന്ധുക്കൾ,
ദേശക്കാർ എന്നിവരെ പേടിച്ചാണ് ഏതു ഭാര്യമാരും പതിഭക്തിയായിരിക്കുന്നത്.
പണം,അഴക്,ആരോഗ്യം ഇവ മൂന്നിലുമാണ് സ്ത്രീകൾക്ക് താല്പര്യം........”
പാതിയുടെ ഹൃദയത്തിലെ ഒളിയമ്പ് ഒറ്റവരിയിൽത്തന്നെ തൊടുത്തുവിട്ട്
വായനക്കാരോട് ചില സത്യങ്ങൾ ബോധിപ്പിച്ച കൊച്ചുകഥ -ജുവൈരിയായുടെ
‘പതനം’. ചുരുക്കിയെഴുത്തിലെ വിജയം. പക്ഷേ,‘പതി’യെപ്പോലെ നാലുവയസ്സു-
കാരി മകളേയും വായനക്കാരിൽ പ്രതിഷ്ഠിക്കണമായിരുന്നു.
നല്ല ശൈലി.


'ഗ്രാമങ്ങൾ ഇനിയും ഉറങ്ങരുത്’ (പട്ടേപ്പാടം റാംജി)

അതായത് ‘ ജനങ്ങൾ ഇനിയെങ്കിലും ഉണരണം ’എന്ന സന്ദേശത്തോ-
ടുകൂടി പട്ടേപ്പാടം റാംജി യുടെ രസകരമായ എഴുത്ത്. ഇനിയും ഉണർന്നുപ്രവർത്തി-
ക്കേണ്ടിയിരിക്കുന്നു നമ്മുടെ ദേശവാസികൾ-പ്രത്യേകിച്ച് യുവാക്കൾ.
‘ മോണ്ടിക്രിസ്റ്റോ’യിലെ നായകനെപ്പോലെ ഭാഗ്യംകൊണ്ടോ,
‘പാവങ്ങളി’ലെ ..വാൾജീനിനെപ്പോലെ കപടസാമർഥ്യംകൊണ്ടോ എങ്ങനേയും
പണം വാരിക്കൂട്ടണം എന്നാണ് എല്ലാവരുടേയും ചിന്ത.
നല്ലത് ചെയ്യുന്നവർക്ക് ഒരു ശുഭഗുണവും തിന്മയിലൂടെ നീങ്ങിയാൽ ഒരു
ശിക്ഷയും കിട്ടുന്നതുകൂടി കാണിച്ചാൽ ഒരു സന്ദേശവുംകൂടി വായനക്കാർക്ക്
ലഭിക്കും.ഒരു കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചിക്കൊണ്ടു പറക്കുന്നു.അതിനെ
എവിടെക്കൊണ്ടിട്ടാലും ആരും ഒരു ചേതവും പ്രകടിപ്പിക്കില്ല.അത് ഒരു പാമ്പിനെയാണ്
കൊണ്ടുപോകുന്നതെങ്കിലോ, ഈ കഥ വായിക്കുന്നവർ അതിന്റെകൂടെ ഓടും,
ഓടണം എന്നാവാം കഥാകാരൻ വിചാരിക്കുന്നത്.
കഥയിലെ നായകൻ പണമാകുന്ന പാമ്പുമായി പായുന്നു.കൂടെ ഉദ്വേഗത്തോടെ,
നല്ല രചനയായതിനാൽ വായിച്ചുകൊണ്ട് നമുക്കും ഓടാം....



മറക്കില്ലൊരിക്കലും (ലീല എം ചന്ദ്രന്‍..)
‘ ഉഷ’ ഓർക്കുന്നതാരെ ?
‘ബാണാസുര’നെപ്പറ്റി അറിയാമല്ലൊ, നമ്മുടെ മനസ്സുകളിൽ ഓണം പോലെ
വിരുന്നുവരുന്ന ‘മഹാബലി’യുടെ പുത്രൻ. ബാണന്റെ മകൾ ലോകൈകസുന്ദരിയായ
‘ഉഷ’ ഒരു സുന്ദരരൂപത്തെ സ്വപ്നം കണ്ടു. അതാരാണെന്ന് കണ്ടുപിടിക്കാനും കഴിയു-
ന്നില്ല. മന്ത്രിയുടെ മകൾ ചിത്രകാരിയായ ‘ചിത്രലേഖ’ പല മുഖങ്ങളും വരച്ചുകാണിച്ചെ-
ങ്കിലും അതൊന്നുമല്ലെന്ന് ഉഷ പറയുന്നു.അവസാനം ശ്രീകൃഷ്ണന്റെ മുഖം കണ്ട് ഇതുപോ
ലെതന്നെയെന്ന് പറയുമ്പോൾ, അദ്ദേഹത്തിന്റെ പുത്രൻ പ്രദ്യുമ്നനേയും പൌത്രൻ
‘അനിരുദ്ധ’നേയും വരച്ചു. ആ മുഖം കണ്ട് ആവലാതി പൂണ്ട് അന്വേഷിച്ചലയുകയായി.
ഒരു മാത്രയെങ്കിലും പ്രതിസ്ഫുരണമുണ്ടാക്കുന്ന ഒരു മുഖം നമ്മെ
നവരസങ്ങൾക്കടിമയാക്കുന്നു.അത് നമ്മിൽ വരുത്തിവയ്ക്കുന്ന ആകാംക്ഷയും
വിരസതയും പ്രതീക്ഷയും എങ്ങനെയെന്ന് അറിയണമെങ്കിൽ ലീല എം ചന്ദ്രൻ
നിനവുകളിൽ എഴുതിയ ‘മറക്കില്ലൊരിക്കലും’ എന്ന നല്ല കവിത വായിക്കുക.
ഉഷ നമ്മുടെയൊക്കെ മുഖം തേടിയലയുന്നത് കാണാം.
ഗദ്യകവിതകൾ ധാരാളം വരുന്ന കൂട്ടത്തിൽനിന്ന് ഒരു ലളിതമധുരമായ പദ്യം...

കർക്കടക നോവ് (എച്ചുമുവോട് ഉലകം)

എട്ടേട്ടു മഠത്തിലെ തിരുമേനിയുടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മൂപ്പൻ’
കോത,കുരിപ്പോൾമാരെ പഴയ ആദിവാസി ശൈലിയിൽത്തന്നെ ബൈനോക്കുലറി-
ലൂടെ കാട്ടിത്തരുന്നു.
‘രമണ’കർത്താവ് എഴുതിയ ‘വാഴക്കുല’യിൽ മലയപ്പുലയൻ വളരെ ആഗ്രഹത്തോ
ടെ നട്ട വാഴ വളർന്നു-കായ്‌വന്നു-പഴുത്തുതുടങ്ങി. തിരുമേനി വന്ന് ആ കുല വെട്ടിച്ച്
തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അടിയാന്റെ ഭാര്യയ്ക്കും മകനും മാത്ര-
മല്ല,നമുക്കും ദു:ഖം വരും.
വിഷാദത്തിൽ മുക്കി കാട്ടുഭാഷയുടെ ഈണത്തിൽ ഒഴുകിവരുമ്പോൾ, കാൽ-
വഴുതി ദേ കിടക്കുന്നു ചക്കപോലെ വട്ടുമൂപ്പനും പരിവാരവും.ഒരു നർമ്മത്തിനുവേണ്ടി
പാവത്താനെ മറിച്ചിടണമായിരുന്നോ സാറെ?പിന്നെ ചക്കയല്ലേ,അതെടുത്തെറിഞ്ഞ
പ്പോൾ അറിഞ്ഞ നോവ് എനിയ്ക്കും കിട്ടി.
നല്ല യുക്തി,നല്ല ശൈലി-ചില വാക്കുകൾ ഒന്നുകൂടി ഉരച്ച് മിനുസം വരുത്തി
സ്ക്രീനിൽ കൊടുത്താൽ ശോഭ വർദ്ധിക്കും...ഭാവുകങ്ങൾ....

***********

എന്റെ ഈ ഉദ്യമത്തേക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു...
(തുടരും)

Friday, July 23, 2010

ഒരു വയൽ‌പ്പാട്ട്

കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ...
പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ...നമ്മ-
ളൊന്നുചേർന്നു വന്നേ...ഹൊയ്..നമ്മ-
ളൊന്നു ചേർന്നു വന്നേ....
കോറസ്:- നമ്മളൊന്നുചേർന്നു വന്നേ.....
കൊയ്ത്തുകാലം വന്നേ..........
ആൺ:- പച്ചിളംകിളി പൊങ്കതിരുകൾ നുള്ളിപ്പാറും നേരം
കൊച്ചരുവിയിലുടലുലർത്തുന്ന നല്ലിണപ്പെണ്ണാളേ
നെന്മണിക്കെട്ടെടുത്തുവാ-
നിന്മടിത്തട്ടൊരുക്കിത്താ---
(കൊയ്ത്തുകാലം...

പെൺ:- അരുണൻ കുങ്കുമകിരണങ്ങൾ വാരി വിതറിപ്പോകും മുൻപേ
അരിയ കറ്റകൾ മെതിച്ചുകൂട്ടി തീർത്തിടാമാണാളേ
നെല്ലറ നിറെ നിറച്ചുവാ-
നെഞ്ചകം ശയ്യയൊരുക്കിത്താ---
(കൊയ്ത്തുകാലം...

രണ്ടുപേരും:- മഴമുകിലുകൾ വിശറിയാൽ കുളിരഴകു പെയ്യുന്ന പാടം
കൊഴിഞ്ഞ മഞ്ഞണിത്തുകിലുമായ് കടമിഴികളാൽ വരവേല്പൂ
പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ---

കോറസ്:- പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ--- ഹൊയ്...
(കൊയ്ത്തുകാലം...

Friday, July 9, 2010

പ്രണയഗാനം...

മാനസപ്പൊയ്കയിലിന്ന്‌ -ഒരു
താമരത്തോണിയിലേറി
ഒഴുകിവരൂ സുരകന്യകേ രതിഭാവനടനമാടാൻ
രതിഭാവനടനമാടാൻ
മാനസ.
ഹൃദയാന്തരംഗത്തിൽ ഒരുവർണ്ണചിത്രമായ്
ഒരിക്കലും മായാതെയിരുന്നെങ്കിൽ
എന്നനുരാഗമാം സൗഗന്ധികപ്പൂക്കൾ
കോർത്തുഞ്ഞാനോമലേ നിനക്കു ചാർത്തും
മാനസ...
സൗവർണ്ണവീണയിൽ സ്വരരാഗഗംഗയായ്
ഒഴുകിയെന്നകതാരിലുതിർന്നെങ്കിൽ
ശ്രുതിമീട്ടി ലയതാളസ്പന്ദനമായ് നിന്നിൽ
പെയ്തുഞ്ഞാനോമലേ ലയിച്ചുചേരും
മാനസ..............

Wednesday, June 30, 2010

സമയമായി.....

അല്ലിമലർക്കാവിലെ ചെമ്പകപ്പൂവേ
നെല്ലിമരക്കൊമ്പിലെ കുഞ്ഞരിപ്രാവേ
നിങ്ങളറിഞ്ഞില്ലേ എന്മനോമോഹന-
ചെമ്പരത്തിപ്പൂവിരിഞ്ഞു-ഇന്നെൻ
ചെമ്പരത്തിപ്പൂവിരിഞ്ഞു.............
അല്ലിമലർ...

മായാത്ത മോഹങ്ങൾ പൂവണിഞ്ഞു
മാനത്തെ മേഘങ്ങൾ പുഞ്ചിരിച്ചു
മനം പകർന്നൊഴുകുമിന്നെൻ മാർത്തടത്തിലെ
മധുനുകരാൻ സമയമായി... മനസ്സിൽ
മദാലസ ലാസ്യമായി..........
അല്ലിമലർ...

താരിളം പാലകൾ പൂത്തുലഞ്ഞു
താലോല മാരുതൻ വീശിവന്നു
തങ്കവർണ്ണ പ്രഭയാർന്നൊരുന്മാദ മേനിയിൻ
തപസ്സിളക്കാൻ സമയമായി.... തനുവിൽ
തരളിത ഹർഷമായി..........

അല്ലിമലർ...