Sunday, January 22, 2012

‘എന്റെ ’ലക്ഷ്മി’ക്ക്.....’

                                   
 വരിക  ‘ലക്ഷ്മീ’,യെന്നരികെ വീണ്ടും പു-
ഞ്ചിരിയുമായ്; അല്ലലകന്നുപോയിടും...

എരിയുമഗ്നിതൻ ഹസ്തങ്ങളിൽ തവ-
തിരുതനു,വാകെക്കരിഞ്ഞുതീരവേ
തിരിഞ്ഞതില്ലേതും, അറിഞ്ഞനേരം ഞാൻ
കരഞ്ഞുപോയ് കണ്ണീർക്കണങ്ങളോരാതെ...

തിരഞ്ഞു ഞാൻ നിന്റെയാത്മാവിനെയിഹ-
പരത്തിലും സ്വർഗ്ഗഗേഹത്തിലും നിത്യം
വിരഹവേദനാചകിതയായി എ-
ന്നരികിലുണ്ടാവുമെന്നാശ്വസിച്ചീടട്ടെ...

ചിരപരിചിതരല്ലെ,ന്നാലും ചിന്താ-
ഭാരം വെടിഞ്ഞാഗമിക്ക നീ ദേവതേ
പാരിൻ പ്രഭാപൂരമാർഗ്ഗം തെളിച്ചു മൺ-
ചിരാതുമായി ഞാൻ മുമ്പേ നടന്നിടാം...

നേരിലൊരിക്കലേ കാണാൻ കഴിഞ്ഞുള്ളൂ
ധീരമൊരുമാത്ര മാത്രം മൊഴിഞ്ഞുള്ളൂ
പോരാ, ചൊരിഞ്ഞാശ തീരുവോളം നമു-
ക്കിരുഗാത്രം, ഒറ്റ ഹൃദയമായിടാം...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’