ഭാഗം ഒന്ന്
ഭാഗം രണ്ട്
‘ പെണ്ണൊരുമ്പെട്ടാൽ ’ ഭാഗം മൂന്ന്
“രണ്ടുദിവസം അവളുടെകൂടെ ഞാൻ കഴിഞ്ഞുകൂടി. പിന്നെ എന്റെ കൂട്ടുകാരാണ് അവളെ...”
“ ഉം, അവളെ വീതംവച്ച് നശിപ്പിച്ചിട്ട് ഒരു വേശ്യാലയത്തിൽ കൊണ്ടിട്ടു, ശരിയല്ലേ?”
‘അതെ’യെന്ന മട്ടിൽ അയാൾ തലകുലുക്കി.
“അതുപോര, ഉറക്കെ വ്യക്തമായി പറയണം.”
അന്നു നടന്ന കാര്യങ്ങൾ അയാൾ വെളിപ്പെടുത്തി. “അത് ചെയ്തത് അവന്മാരും ഇവളും കൂടെയാ...പക്ഷേ നിയമത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരനല്ല.”
“ഹ..ഹ... നിയമമോ...നിയമം നിർമ്മിക്കുന്നത് വക്കീലന്മാരല്ലേ, അവർതന്നെയല്ലേ നിന്നെ രക്ഷപ്പെടുത്തുന്നതും.” ആകട്ടെ, ഈ വക്കീലന്മാർക്കും മറ്റും ഇത്രമാത്രം പണം ആരാ, എങ്ങനാ കൊടുക്കുന്നത്.?’
“അതു ഞാൻ പറയില്ല...” ആരെയോ ഒർത്തുള്ള ഭയം അയാളിൽ ഉരുണ്ടുകൂടി. “അതൊക്കെ നീ പരസ്യപ്പെടുത്തും, എന്നെയവർ കൊല്ലും, നിന്നെയും..”
“ അതിന് നമ്മൾ ജീവിച്ചിരുന്നിട്ടുവേണ്ടേ, മരിച്ചവരെ പിന്നെയെങ്ങനാ കൊല്ലുന്നത്.”
ടെസ്സി ഒരു ഫോട്ടോയെടുത്ത് കാണിച്ചു. “ ഈ അധോലോകപ്രവർത്തകരല്ലേ നിന്നെ സഹായിക്കുന്നത്.?”
രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്നുകണ്ട് അയാൾ തലകുലുക്കി സമ്മതിച്ചു.
“ അതുപോരാ, ഇവരുടെ പേരുകൂടിചേർത്ത് ഉറക്കെത്തന്നെ പറയണം.”
വിക്കലും വിങ്ങലും കലർത്തി അയാൾ അവരുടെ പേരുകൾ പറഞ്ഞു. അതൊക്കെ ഒരു ബുക്കിൽ എഴുതിയെടുത്ത സൂസനെ നോക്കി ടെസ്സി ‘എല്ലാം കൃത്യമല്ലേ’ യെന്നും, ‘അതെ’ യെന്ന് സൂസനും പ്രതിവചിച്ചു.
“എന്നെ വിട്ടേയ്ക്കൂ, ഞാനെവിടെയെങ്കിലും പോയി ജീവിച്ചോളാം...”
“ ഭൂമിയിലെവിടെപ്പോയാലും അവിടെയൊക്കെ പെണ്ണുങ്ങളുണ്ടാവും. അവരെക്കാണുമ്പോൾ നിന്നെപ്പോലെയുള്ളവരുടെ ‘ഉത്തേജകയന്ത്രം’ ചലിക്കാൻ തുടങ്ങും. ആ യന്ത്രത്തിനു കേടുപറ്റിയാൽ .....” താഴേയ്ക്കു വരുന്ന കത്തികണ്ട് അയാൾ കൂനിച്ചുരുണ്ടുകൂടി. “ഇതിന് നിങ്ങൾക്ക് ഒരു ഓപ്പറേഷൻ മതിയാവും. നെഞ്ചിൽ ചെറിയ കീറിമുറിക്കൽ..” അതുകേട്ട് നിലവിളിച്ച സ്ത്രീയെ ടെസ്സി നോക്കി,അവർ സ്വയം വായ്പൊത്തി. ഇപ്പോൾ ആ സ്ത്രീക്ക് സഹതാപം തോന്നുന്നുണ്ടാവാമെന്ന് ടെസ്സി വിചാരിച്ചു, ഓർമ്മയിൽ ശക്തിയായ ഓളങ്ങൾ ഓടിയെത്തി.
കായലിന്റെ അങ്ങേക്കരയിൽ ‘ ഡോക്ടർ റാവൂസ് ഹോസ്പിറ്റലി ’ലെ ഫാർമസിസ്റ്റായി ജോലി കിട്ടിയപ്പോൾ, ഉത്സാഹവും സന്തോഷവുമായിരുന്നു വീട്ടിലെല്ലാവരിലും. അനിയനേയും സഹോദരിയേയും പഠിപ്പിക്കാനും സഹിച്ചുപോന്നിരുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാനും ഈ ജോലിയെങ്കിലും ഉപകരിച്ചല്ലോയെന്ന പ്രതീക്ഷ അത്യധികമായിരുന്നു.
ഡോക്ടർ റാവുവിന്റെ സുഹൃത്ത് മുത്തുവേൽ ഭാര്യ രാജമ്മയുമൊത്ത് മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിൽ വരുമ്പോഴൊക്കെ അവരുമായി സഹകരിക്കാനും, സഹോദരസ്നേഹത്തോടെ ഇടപഴകാനും കഴിഞ്ഞു.
ഒരുദിവസം രാവിലെ ബോട്ടിൽ കയറാൻ കാത്തുനിൽക്കെ, ‘ഡോക്ടറും തന്റെ ഭർത്താവ് മുത്തുവേലും ഇപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് വരുന്നുണ്ടെ’ന്ന് രാജമ്മച്ചേച്ചി വന്നറിയിച്ചു. ഏറെസമയം കഴിഞ്ഞിട്ടും അവർ എത്തിയില്ലെന്നു മാത്രമല്ല, ബോട്ട് പുറപ്പെടുകയും ചെയ്തു.
‘സാരമില്ല, നമുക്ക് അടുത്തതിൽ പോകാമല്ലോ’. ചേച്ചി സമാധാനപ്പെടുത്തി. ഒരു മണിക്കൂറിനകം അടുത്ത ബോട്ട് എത്തി. യാത്രക്കാരായി വേറേ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറും മുത്തുവേലും ധൃതിപിടിച്ചുവന്ന് അകത്തേയ്ക്ക് കയറിയശേഷം തന്റെ കൈപിടിച്ച് ചേച്ചിയും അവരെ അനുഗമിച്ചു.
സാധാരണയിൽനിന്നും വ്യത്യാസമായിക്കണ്ട ആ ബോട്ടിനുള്ളിൽ അലങ്കരിച്ചതും ചിട്ടപ്പെടുത്തിയ സജ്ജീകരണങ്ങളുള്ളതുമായ ഒരു മുറിയിൽ ഡോക്ടർ റാവു ഇരുന്നതുകണ്ട് രാജമ്മ അദ്ദേഹത്തിന്റെ സമീപം നിന്നു. അഭിമുഖമായി എതിർവശത്ത് തന്റെയൊപ്പം മുത്തുവേൽ ഇരുന്നത് അത്ര പിടിക്കാത്ത മട്ടിൽ നീങ്ങിമാറിയെങ്കിലും അയാൾ തന്നെയവിടെ പിടിച്ചിരുത്തി.
പിറകെ കയറിയവർ കൈവരിയിൽപിടിച്ച് കരയിലെ കാഴ്ചകളിൽ വ്യാപൃതരാണ്. ബോട്ടിന്റെ മുന്നോട്ടുള്ള ചലനവേഗതയിൽ കൂടെയുള്ള മൂന്നുപേരും സംഭാഷണങ്ങളും ചോദ്യങ്ങളുമൊക്കെ തുടരുന്നുണ്ട്. ആ സാഹചര്യത്തിന്റെ അസ്വാഭാവികത ഒരു ആപൽസൂചനയെന്നവിധം അകതലങ്ങളിലേയ്ക്ക് ആഘാതമായി അലയടിച്ചു. ക്രമേണ അശ്ലീലച്ചുവചേർന്ന വാചാലതയിലേയ്ക്ക് വന്നപ്പോൾ ചാടിയെഴുന്നേറ്റ തന്നെ, മുത്തുവേൽ ബലിഷ്ഠമായ കരങ്ങളാൽ വരിഞ്ഞുമുറുക്കി. രാജമ്മ വേഗത്തിൽ ചെന്ന് വാതിലടച്ച് അതിൽ ചാരിനിന്നു.
ബലാൽക്കാരമായ പിടി വിടുവിക്കാൻ വളരെ ശ്രമിച്ചുനോക്കി. മുഖത്തിനുനേരേ വരുന്ന ഡോക്ടറുടെ രൂപം അടുത്തെത്തിയപ്പോഴേയ്ക്ക്, ആരുടെയോ കൈകൾ തന്റെ കഴുത്തിൽപിടിച്ച് മുറുക്കുന്നതായി അറിഞ്ഞു. സകല ശക്തിയുമാർജ്ജിച്ച് മരണവെപ്രാളത്താൽ മുന്നോട്ടുകുതിച്ച്, തടസ്സമായിനിന്ന സ്ത്രീയെ ദൂരേയ്ക്ക് വലിച്ചുമറിച്ചിട്ട് കതകുതുറന്ന് വെളിയിലേയ്ക്കോടി.
മുറിക്കു പുറത്തുനിന്നവർ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. ഒരു യുവതി ഓടുന്നതും പിറകെ രണ്ട് അതികായന്മാർ പിന്തുടരുന്നതുമാണ് കണ്ടത്. താഴെ ബോട്ട് കീറിമുറിച്ച ജലഭാഗം രണ്ടു ചാലുകളായി നുരച്ചു കുതിച്ചുതുള്ളി അകലേയ്ക്ക് ഓളങ്ങളായി പരക്കുന്നു.
മുത്തുവേൽ അടുത്തെത്തിയതും ഡോക്ടറുടെ കൈപ്പത്തിക്കുള്ളിൽ തന്റെ ഇടതുകൈ ഞെരിഞ്ഞമർന്നു. ചുറ്റിലും നോക്കി. കയ്യിൽ കിട്ടിയ പരുപരുത്തതും കനംകുറഞ്ഞ് കൂർത്തതുമായ നീളമേറിയ കമ്പിയെടുത്ത് ആഞ്ഞുവീശി ഒരടി.
ക്ഷണനേരംകൊണ്ട് ഡോക്ടറുടെ മുൻഭാഗത്താകെ ചുടുരക്തം ഒഴുകിപ്പടർന്നു. അതുകണ്ട മുത്തുവേലും മറ്റുള്ളവരും ഭയന്നുതരിച്ചുനിൽക്കെ, താൻ വെള്ളത്തിലേയ്ക്ക് ചാടിമറഞ്ഞു.
-------------------------------------------------------------------------
ശ്വാസംമുട്ടിയും കായൽവെള്ളം കുടിച്ചും ആയാസപ്പെട്ട് നീന്തി കരയിലെത്തി. ക്ഷീണവും വിശപ്പുംമൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. രണ്ടാളുകൾ വന്ന് തട്ടിയുണർത്തി എഴുന്നേൽപ്പിച്ചപ്പോഴാണ് പരിസരബോധം വന്നത്. കായൽക്കരയിലെ റോഡുവക്കിൽ നിർത്തിയിട്ട ലോറി കഴുകി വൃത്തിയാക്കുന്നതിന് വെള്ളമെടുക്കാൻ വന്നവരാണവർ. അവരുടെ സാന്ത്വനവാക്കുകൾകേട്ട് ആശ്വാസപൂർവ്വം കൂടെ ലോറിയിൽക്കയറി നീങ്ങവെ,
താൻ പറഞ്ഞ ദിക്കിലേയ്ക്കല്ല, ആൾസഞ്ചാരം കുറഞ്ഞ പാതയിലൂടെയാണ് പോകുന്നതെന്നും, വീണ്ടും ഒരപകടസന്ധിയിൽ പെട്ടിരിക്കുന്നെന്നും മനസ്സിലായി. ബലാൽക്കാരേണ വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീണുകിട്ടിയ അനർഘനിമിഷം പാഴാക്കാതെ പുറത്തേയ്ക്കെടുത്തുചാടി. കുറേദൂരം അവർ പിന്തുടർന്നെങ്കിലും പ്രാണരക്ഷ പ്രാപിക്കാനുള്ള തന്റെ ഓട്ടം അതിവേഗത്തിലായിരുന്നു.
അകലെ, കൂടിനിൽക്കുന്ന സ്ത്രീകളുടെ മുമ്പിലാണ് എത്തിപ്പെട്ടത്. അവശ്യം വേണ്ടുന്ന തന്റെ വിവരങ്ങൾ കേട്ട അവരിൽ, മലയോരഗ്രാമത്തിൽനിന്നുവന്ന ഒരു ശാലീനയുവതിയുടെകൂടെ അവളുടെ വീട്ടിലെത്തി. നല്ല ധൈര്യവും ചിന്താശേഷിയുമുള്ള ആ കൂട്ടുകാരിയുമായി ആലോചിച്ച് പല തീരുമാനങ്ങളുമെടുത്തു. അവസ്ഥകളറിഞ്ഞ് അയൽവാസികളിൽ പലരും സഹായത്തിനെത്തി. പ്രതികാരവും പ്രതികരണാത്മകവുമായ പദ്ധതികൾ അവിടെനിന്ന് ആരംഭിച്ചു.
ആദ്യമായി തന്റെ ഏകദേശകാര്യങ്ങൾ വീട്ടിലറിയിച്ച് അവരെ സമാധാനപ്പെടുത്തി. ഡോക്ടർ റാവുവിനെ എങ്ങും കാണാനില്ലെന്നും, തന്റെ പേരിൽ അന്വേഷണമോ പരാതിയോ ഉണ്ടായിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞു.
ക്രമേണ, പരിചയക്കാരും നാട്ടുകാരുമായ സഹാനുവർത്തികളുമായി ചേർന്ന് സ്ത്രീകളുടെ അഭിമാനരക്ഷയ്ക്കായി എന്തൊക്കെ ചെയ്യാമെന്ന് തീരുമാനിച്ച്, ‘സുരക്ഷ’യെന്ന സംഘടിതനാമത്തിൽ പ്രവർത്തനമാരംഭിച്ചു. എന്തെങ്കിലും സംഭവിച്ചതിനുശേഷം വിലപിക്കുന്നതിനേക്കാൾ, ഒന്നും സംഭവിക്കാതെ സൂക്ഷിക്കാനുള്ള പ്രാരംഭ നടപടിയെന്ന നിലയിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ എന്തൊക്കെ - എങ്ങനെയൊക്കെ ഉണ്ടാവാൻ സാദ്ധ്യത എന്ന് ആദ്യം വ്യക്തപ്പെടുത്തി. പിന്നെ ക്രമമായ കുറ്റങ്ങൾക്കുള്ള പ്രതികരണരീതി തയ്യാറാക്കി. ചിന്തയിലും കാഴ്ചകളിലും പെടാത്ത പല യുക്തികളും കുറഞ്ഞ കാലയളവിൽ കൈവരിക്കാൻ സാധിച്ചു.
സ്ത്രീസംഘടനകൾ ഏറെയുണ്ടെങ്കിലും നിയമത്തിന്റെ ഒറ്റയടിപ്പാതയിലൂടെമാത്രം നീങ്ങുന്നവർക്ക്, മറ്റുള്ളവരുടെ കഷ്ടനഷ്ടങ്ങളിൽ പങ്കെടുത്ത് പ്രതിവിധി കണ്ടെത്താൻ കഴിയുന്നില്ല. അവിടെ അപകർഷതാബോധമോ തന്റേടമില്ലായ്മയോ, പുരുഷമേധാവിത്വത്താൽ അബലകളാണെന്ന ചിന്തയോ അവരുടെ മനസ്സുകളിൽ കടന്നുകൂടുന്നു.
പല സ്ത്രീകളേയും ഈ ‘സുരക്ഷാപദ്ധതി’ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ‘ഇതൊക്കെ ഞങ്ങൾക്കറിഞ്ഞുകൂടാത്തതല്ലല്ലോ.....’യെന്ന മറുപടിയാൽ പുഛിച്ചുതള്ളുകയും അപകടഘട്ടത്തിൽ ‘സുരക്ഷ‘യുടെ ആവശ്യം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
‘ എന്നാൽ, വാചകമോ വീറും വാശിയുമോ പോരാ, ഇതുപോലെ പ്രതികരിച്ച് തെളിയിച്ചു കാണിക്കണം, എങ്കിൽമാത്രമേ ചാരിത്ര്യം സംരക്ഷിക്കാൻ സാധിക്കൂ......’
ടെസ്സിയുടെ അനുഭവചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ടൈംപീസിലെ അലാറം ശബ്ദമുണ്ടാക്കി. സമയം അതിക്രമിച്ചതായി സൂചന കിട്ടിയ സൂസൻ, കട്ടിലിന്റെ മറവിൽ വച്ചിരുന്ന വീഡിയോക്യാമറയും ടേപ്പ്റെക്കോർഡറും എടുത്ത് മേശപ്പുറത്തുവച്ചു. ടെസ്സി അകത്തുപോയി രണ്ടു സിറിഞ്ചുകളിൽ വെവ്വേറെ നിറങ്ങളിലുള്ള മരുന്നുനിറച്ച് അയാളുടെ മുന്നിൽ വന്നു.
“മുത്തുവേലും രാജമ്മയും ഭാര്യയും ഭർത്താവുമല്ലെന്നും വെറും അഭിനയമായിരുന്നെന്നും നിർദ്ദോഷികൾക്കറിയില്ല. പക്ഷേയിനി ഭാര്യാഭർത്താക്കന്മാരാകണം, ഈ നിമിഷം മുതൽ....ഇത് നിങ്ങൾക്ക് ദാമ്പത്യസ്വൈരവിഹാരത്തിനുള്ള ഒരു ഒറ്റമൂലി.”
മുത്തുവേൽ എതിർത്ത് എത്ര ശ്രമിച്ചിട്ടും സൂസന്റെ ബലമായ പിടിച്ചമർത്തലിൽ വളരെ ലാഘവത്തോടെ ടെസ്സി ആ മരുന്ന് കുത്തിവച്ചു. “ഇനി പാവപ്പെട്ട പെണ്ണുങ്ങളെ കാണുമ്പോൾ തന്റെ ‘ശേഷി’ ചലിക്കില്ല...”
സൂസൻ തന്റെ കരവലയത്തിലൊതുക്കിയ രാജമ്മയുടേയും ഭുജത്തിനുതാഴെ അടുത്ത സിറിഞ്ച് അമർത്തുമ്പോൾ ടെസ്സി തുടർന്നു “പേടിക്കാനൊന്നുമില്ല, ഇത് വെറും കീടനാശിനി മാത്രം. രാജമ്മയ്ക്ക് കീടാണുപ്രസരണം കൂടിയതുകൊണ്ട്, എൻഡോസൾഫാനു പകരം അല്പം ‘പരാമർ’. മുത്തുവേലിന്റെ ധാരാളം പണം നിന്റെ പക്കലുണ്ടല്ലൊ, ഇനി അയാളുടെ ഭാര്യയായി കഴിയണം.....വിയർത്ത് ഒഴുകുന്നുണ്ടല്ലൊ രണ്ടുപേർക്കും, ചൂടുചായ വേണോ, അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഐസ് ക്രീം ആയാലോ..?”
ഇനിയെന്തു സംഭവിക്കുമെന്ന സംഭ്രമചിന്തയാൽ സ്തബ്ധരായിരിക്കുന്ന മുത്തുവേലിനേയും രാജമ്മയേയും നോക്കി ആജ്ഞാസ്വരത്തിൽ ടെസ്സി മൊഴിഞ്ഞു “ നിങ്ങൾചെയ്ത എല്ലാ കുറ്റങ്ങളും തെളിയിച്ചുകഴിഞ്ഞു. നീയൊക്കെ പുറംലോകം കാണാതിരിക്കാൻ ഈ രേഖകൾ മതി. ഇവിടെ നടന്ന ഒരു കാര്യങ്ങളും മറ്റൊരാളും അറിയാൻ പാടില്ല. ആരോടെങ്കിലും പറഞ്ഞാൽ, രണ്ടിന്റേയും കഥ അന്നു തീരും....കെട്ടുകളഴിക്കാം സൂസൻ, ഇവർ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.....”
തികച്ചും അവശതയും പരാജയവും ഏറ്റുവാങ്ങി, വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയ മുത്തുവേലും രാജമ്മയും അവരുടെ കൈത്തണ്ടിൽ പതിഞ്ഞ അക്ഷരങ്ങൾ കണ്ട് പരസ്പരം പകച്ചുനോക്കി ഉച്ചരിച്ചു, ‘സുരക്ഷ’.
“ആ വഴിയേ അല്പം നടന്നാൽ മെയിൻറോഡിലെത്തി ടാക്സിയിൽ പോകാം, എത്രയും പെട്ടെന്ന്....”
ഇനിയൊരിക്കലും ‘ഉത്തേജകം’ പ്രവർത്തിക്കാത്ത രണ്ടുപേർ ദൂരേയ്ക്ക് നടന്നു മറയുന്നതുവരെ നോക്കിനിന്നപ്പോൾ, ‘മുമ്പെന്നപോലെ ഇപ്പോഴും കുറച്ചു സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കാൻ സാധിച്ചതി’ലുള്ള ചാരിതാർഥ്യം ടെസ്സിയുടേയും സൂസൻ തോമസ്സിന്റേയും മുഖത്ത് തെളിഞ്ഞുതിളങ്ങി.
കയ്യിൽ സൂക്ഷിക്കേണ്ടുന്ന സാമഗ്രികളെടുത്ത് മറ്റെല്ലാം ഒതുക്കിവച്ച് മുറിപൂട്ടി താഴെവന്ന്, രണ്ടുപേരും കാറിൽക്കയറി. വണ്ടി നീങ്ങിയപ്പോൾ സൂസൻ പറഞ്ഞു “ ഇങ്ങോട്ട് നമ്മളുടെ കാറോടിപ്പിച്ചത് അയാളെക്കൊണ്ടാണ്.”
“അതു നന്നായി, ഇനി നമുക്ക് ഓടിക്കാനുള്ളത് ആ ‘ഷാപ്പുമുതലാളിയെ’യാണ്. ”
“ അത് അടുത്തയാഴ്ച, ഇന്ന് ഇതിനുവേണ്ടി നമ്മൾ ലീവെടുത്തതിനാൽ നാളെ ജോലിക്കു കയറണം..”
കുറേദൂരം പിന്നിട്ടപ്പോൾ, ഒരു ചെറിയ ചായക്കടയ്ക്കുമുമ്പിൽ സൂസൻ കാർ നിർത്തി, അകത്തിരുന്നുതന്നെ ‘രണ്ടു ചായ’യെന്നറിയിച്ചു. മദ്ധ്യവയസ്സുകഴിഞ്ഞ കടക്കാരൻ കൊണ്ടുവന്ന ചായ കുടിക്കുന്നെങ്കിലും അയാളും കടയിലിരിക്കുന്ന മറ്റു രണ്ടാളുകളും, അസമയത്ത് കാറിലിരിക്കുന്ന രണ്ടു സുന്ദരികളെ തുറിച്ചു നോക്കുന്നതാണ് ശ്രദ്ധിച്ചത്. പിന്നെ വയസ്സനായ കടക്കാരൻ മുഖം താഴ്ത്തിചോദിച്ചു “ നിങ്ങൾ മാത്രമേയുള്ളോ ?”
“ അതെ..”
“ ഒരാൾകൂടി വന്നാലോ...ഒരു രസത്തിന്...”
“ ആയിക്കോട്ടെ....” പത്തുരൂപായും ഗ്ലാസ്സുമായി അയാളുടെ നേരേ നീട്ടിയ ടെസ്സി തിരിഞ്ഞ് സൂസനെ നോക്കി ചോദിച്ചു. “ തുരുമ്പെടുത്ത യന്ത്രമാ...എന്നാലും ഒരു ‘ ഇഞ്ചക്ഷൻ’ കൊടുത്താലോ...?”
“ അടുത്ത തവണയാവാം...” മുന്നോട്ട് ഓടിത്തുടങ്ങിയ കാറിനെത്തന്നെ ഉറ്റുനോക്കുന്ന കടക്കാരൻ, തിരിഞ്ഞ് കയ്യിലിരിക്കുന്ന രൂപയും ഗ്ലാസ്സും നോക്കിയപ്പോൾ, ഗ്ലാസ്സിന്റെ അടിവശത്ത് വൃത്തത്തിലുള്ള ഒരു സ്റ്റിക്കർ ഒട്ടിയിരിക്കുന്നു, അതിൽ വലിയ അക്ഷരം മുഴച്ചുകാണാം...‘ സുരക്ഷ ’ ......
*********** ************* *************