Wednesday, August 4, 2010

ബ്ലോഗ്‌ വാരഫലം (രണ്ട്)

ഒറുക്ക്.........രൂപാ മാത്രം.

ഓരോ മനുഷ്യരിലും ഏതിനോടെങ്കിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങളുണ്ട്.മനുഷ്യരുടെ ഒരു പ്രത്യേക വികാരമാണത്.ജീവികൾക്കും അങ്ങനെയുള്ള വിശ്വാസവും അത് പ്രകടിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നും,മദ്ധ്യമകാലജീവിയായ കുരങ്ങിൽനിന്നും ക്രമേണ രൂപം മാറി വന്നതാണ് ഇന്നത്തെ മനുഷ്യനെന്നും ചാൾസ് ഡാർവിൻ തെളിയിച്ചിട്ടുണ്ട് (പരിണാമസിദ്ധാന്തം). ചിലർക്ക് ചില സാധനങ്ങളോടും മറ്റുചിലർക്ക് ജീവികളോടും-വ്യക്തികളോടുമൊക്കെ അന്ധമോ സത്യമോ ആയ ഒരു വിശ്വാസം രൂഢമൂലമായുണ്ടാകും.

‘ആ പെണ്ണ് വന്നുകയറിയതിനു ശേഷമാണ് ഇത്രയും സമ്പത്തൊക്കെ ഉണ്ടായതെ’ന്ന് പറയുന്ന വീട്ടുകാരുണ്ട്-അശ്രീകരമെന്നു പറയുന്നവരുമുണ്ട്.പൂച്ചയോ പശുവോ വന്നുകയറിയാൽ ഐശ്വര്യം‘പറഞ്ഞുകൂട്ടുന്ന’ കുടുംബക്കാരുമുണ്ട്.

ചിലർ മന്ത്രത്തേയും തന്ത്രത്തേയുമൊക്കെ ആശ്രയിക്കും,അതിൽ മന്ത്രിയോ തന്ത്രിയോ ആയവരും ധാരാളമുണ്ട്.
നമ്മുടെ ഇൻഡ്യയുടെ അഭിമാനപാത്രമായ ലോകപ്രശസ്തമനഃശാസ്ത്രജ്ഞനും യുക്തിവാദിസംഘത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ:എ.റ്റി.കോവൂരിന്റെ വീട്ടിൽ, ഒരിക്കൽ ധനാഢ്യനായ ഒരാൾ വന്ന് തന്റെ പാർപ്പിടത്തിലേയ്ക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. നല്ല പുതുമയോടുകൂടിയ വലിയ കെട്ടിടം.ഒരു മുറിയിൽ നാല്പതുവയസ്സുള്ള (കണ്ടാൽ മുപ്പതു വയസ്സ്-മിനിഭാഷ്യം എ+ബി ) സുന്ദരിയായ ഒരു സ്ത്രീ കട്ടിലിൽ അവശയായി കിടക്കുന്നു. കാരണം ചോദിച്ചപ്പോൾ ഭർത്താവായ അയാൾ പറഞ്ഞു “ചപലവിചാരങ്ങളാൽ ഉറക്കമില്ലായ്മയും ദേഹമാസകലം ചൊറിച്ചിലും. വർഷങ്ങളായി പല ഡോക്ടർമാരുടേയും കണ്ണും കൈയും സ്റ്റെതസ്കോപ്പും മരുന്നുകളും തൈലങ്ങളുമൊക്കെ ആപാദചൂഡം തൊട്ടും തഴുകിയും പരീക്ഷിച്ചു.അവസാനമായി കണ്ടെത്തിയതാണ് ഡോക്ടറെ...”
മാങ്ങയല്ലെങ്കിലും മാങ്ങായണ്ടിപോലുള്ള താടി തടവിക്കൊണ്ട് ഡോക്ടർ “ഇതിന് ഒറ്റ മരുന്നേയുള്ളു, ഗംഗാനദിയിലെ പവിത്രമായ ജലം നിത്യേന രാവിലെ ഒരു ഗ്ലാസ്സു വീതം കുടിക്കണം. ഒരു മാസത്തിനുള്ളിൽ എല്ലാ അസുഖങ്ങളും മാറി പൂർവ്വസ്ഥിതി പ്രാപിക്കും.ഞാൻ തന്നെ അത് എത്തിച്ചുതരാം...”
ഡോക്ടർ തന്റെ സഹവർത്തിയുമായി ഗംഗാതീരത്തു ചെന്നപ്പോൾ അവിടമാകെ മലിനപ്പെട്ടുകിടക്കുന്നു.ചൂടുകാലമായതിനാൽ ഒഴുക്ക് തീരെയില്ല.അല്പമായിവരുന്ന ജലംതന്നെ കലങ്ങിയത്. അദ്ദേഹം കയ്യിലിരുന്ന ധവളമായ കുപ്പിയിൽ മുനിസിപ്പാലിറ്റിയിലെ പൈപ്പിൽനിന്നും വെള്ളം നിറച്ചു വീട്ടിലെത്തി. നല്ലതുപോലെ പൊതിഞ്ഞ് ഒരു ലേബലുമൊട്ടിച്ച് നമ്മുടെ ലലനാമണിക്ക് കൊണ്ടുക്കൊടുത്തിട്ട് വിവരങ്ങൾ ഒന്നുകൂടി സൂചിപ്പിച്ച് യാത്രയായി.
രണ്ടാഴ്ചയായപ്പോൾ ‘അയാൾ’ ഡോക്ടറെ കാണാൻ വന്നു.ആളിന്റെ ക്ഷീണം കണ്ടാലറിയാം,ഭാര്യയ്ക്ക് നല്ല സുഖമായെന്ന്. സന്തോഷാധിക്യത്താലും വികാരവിവശനായും പറയുന്നു “അവളുടെ എല്ലാ അസുഖവും മാറി ഇപ്പോൾ നല്ല ചുറുചുറുക്കും ഉത്സാഹവുമൊക്കെയുണ്ട്. നന്ദി ഡോക്ടർ,ഒരായിരം നന്ദി...” ഡോക്ടർ ഒന്നു പുഞ്ചിരിക്കുന്നതിനുമുൻപ് അയാൾ സ്ഥലംവിട്ടിരുന്നു.( കൂടെ പൊതിയായി കിട്ടിയതിൽ എത്ര ഉണ്ടായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടില്ല ).

( ‌‌‌ഡോ: എ.റ്റി.കോവൂരിന്റെ ഡയറിക്കുറിപ്പുകൾ )
മിടുക്കരായ മനഃപരിശോധകർ തന്നെ സമീപിക്കുന്നവരുടെ വിശ്വാസമാണ് ചികിത്സയ്ക്കുവേണ്ടിയുള്ള മരുന്നായി ഉപയോഗിക്കുന്നത്. ചിലർ വിശ്വാസത്തെ വഞ്ചിച്ച് ധനം സമ്പാദിക്കുന്നു.
ഇവിടെ, ഇതേ വിശ്വാസത്തെ കരുവാക്കി ‘ഒരു ഹിപ്നോട്ടൈസ് ബോംബ്’ കൊടുത്ത് ഒരമ്മയുടെ ഉറക്കമില്ലായ്മ മാറ്റിക്കൊടുക്കുന്ന ഡോക്ടറെ അവതരിപ്പിക്കുന്നു കഥാകാരി.
തെക്കൻ കേരളത്തിൽ ‘ഉറുക്കെ’ന്നും കൊച്ചി കഴിഞ്ഞ് വടക്കോട്ടു നീങ്ങിയാൽ ‘സാധാരണ’ക്കാരുടെ ശൈലിയിൽ ഉറക്കം ഒറക്കവും ഉണക്കമീൻ ഒണക്കമീനും ആയിമാറുന്ന രീതിവച്ച് ‘ഒറുക്കെ’ന്നും പറയും, രണ്ടും ശരിയാണ്.
നർമ്മരസം പൂശി വായനക്കാർക്കു സമ്മാനിച്ച ഇതിന്റെ കഥയെക്കാളുപരി-നമ്മളെ ചിന്തിപ്പിക്കാൻ പര്യാപ്തമായ ഒരു നല്ല പ്രമേയം മറ്റൊരു പൊതിയാക്കി മാറ്റിവച്ചുകളഞ്ഞു.
ചില കമ്പനികളിറക്കുന്ന വിവിധയിനം മിഠായികൾപോലെ വളരെ ലാഘവത്തോടെ നാടുനീളെ ‘ബോംബുകളുണ്ടാക്കി നമ്മൾ നമ്മളെത്തന്നെ നശിപ്പിക്കുന്ന ക്രൂരത’ ഇതിൽ പൊന്തിനിൽക്കുന്നു.
കൂടെവന്ന മകനെ സമമാക്കി, ഇതിനെപ്പറ്റി നാലഞ്ചു വരികൂടി ചേർത്തിരുന്നെങ്കിൽ അത് രണ്ട് ഒറുക്കുകളായി ഓണത്തിനും ഈദുൽ ഫിത്തറിനും പൊട്ടിക്കാമായിരുന്നു. തൽക്കാലം ഒന്നു പൊട്ടിച്ചു ചിരിക്കാം...
******************************************************

ഒരു വെളുത്ത റോസാപ്പൂ

പ്രിയപ്പെട്ട പീറ്ററച്ചന്,
താങ്കളുടെ വിഷമാവസ്ഥ അറിയിച്ചുകൊണ്ടുള്ള കത്ത് എനിക്കു കിട്ടി.ഒരു താൽക്കാലികമായ ദുഃഖം എനിക്കു തോന്നിയെങ്കിലും ചില സംശയങ്ങൾ ബാക്കിയാകുന്നു. മെർലിൻ മേരി തോമസ് എന്ന നല്ല പേരുകാരിയും സുന്ദരിയുമായ യുവതിയെ താങ്കൾ പ്രേമിച്ചിരുന്നതും, ഒരു ചുംബനം നൽകാത്തതിനാൽ ബലാൽക്കാരമായി അവളെ കെട്ടിപ്പിടിച്ചുമ്മ വച്ചതും, അതോടെ അവൾ വെറുത്തുമറഞ്ഞതും അറിഞ്ഞു. പിന്നീട് താങ്കൾ‘ പീറ്ററച്ചനാ’യി ഞങ്ങളുടെ ഇടവകയിൽ വന്നതും, അവൾ- ഭർത്താവും നേഹയെന്ന മകളുമായി ഇവിടെ താമസമായിരുന്നെന്നും ഇന്നലെ അവളുടെ ശവസംസ്കാരം താങ്കളുടെ കാർമ്മികത്വത്തിൽ നടത്തിയതും വായിച്ചപ്പോൾ അല്പം വേദനയുണ്ടായി.
പലപ്പോഴും പള്ളിയിൽ പോയി കുമ്പസരിച്ച്, ചെയ്ത കൊടും പാപം കർത്താവിനോടേറ്റുപറഞ്ഞ് കരഞ്ഞു മാപ്പിരന്നു എന്നതും ഇന്ന് അവളുടെ കല്ലറയിൽ ഒരു വെളുത്ത റോസാപ്പൂവ് സമർപ്പിച്ചു എന്നതും ‘മാത്രമാണ്’ സംഭവങ്ങളിലെ നല്ല ഭാഗമായി എനിക്കു തോന്നിയത്.
അവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ ക്രൂരമായി ഇടിച്ചുകൊന്നതാണെന്ന് അറിഞ്ഞപ്പോൾ മരിച്ചതിലല്ല, താങ്കളവളെ കൊന്നതിലാണ് ദുഃഖമുണ്ടായത്.
വിവാഹത്തിനു മുൻപ്‘ നല്ല’ കന്യകമാർ ഉമ്മവയ്ക്കാനോ കെട്ടിപ്പിടിക്കാനോ സമ്മതിക്കുമോ അച്ചോ ? ഇന്നത്തെക്കാലത്ത് അതൊക്കെ നടക്കാറുണ്ടെന്നത് ശരി, നല്ല കാമുകിയുടെ ലക്ഷണം കാണിച്ചതുകൊണ്ട് അവൾക്ക് നല്ല സുഖസമ്പന്നമായ ജീവിതമല്ലേ ഉണ്ടാകേണ്ടിയിരുന്നതെന്ന് അച്ചനെപ്പോലെ എനിക്കും തോന്നി.
അപ്പോൾ യഥാർഥത്തിൽ വിവാഹത്തിനു മുൻപ് ഒന്നിനും സമ്മതിക്കാത്ത യുവതികൾക്ക് ജീവിതം ഭാസുരമല്ല എന്നാണോ കത്തിലെ ആശയം ?
എന്റെ ഒരു മകൾ കോളേജിലും മകൻ ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. അച്ചന്റെ കത്ത് മകൾ വായിച്ചാ‍ൽ ഒരുകൂടനിറയെ ചുംബനപ്പൂക്കളുമായി യുവാക്കളെത്തേടി നടക്കില്ലെ?
അതിനാൽ അടുത്ത എഴുത്തിൽ, ഇത്തരം നല്ല യുവതികൾക്ക് ദുരിതം കൊടുക്കാതെ
ശോഭനമായ ഒരു നല്ല ജീവിതം കിട്ടുന്നതായി എഴുതണം. അത് എന്റെ മക്കൾ വായിച്ച് സന്തോഷിക്കണം.
പിന്നെ,പലപ്പോഴും ഞാൻ കാണാറുള്ള വിവാഹം,ജ്ഞാനസ്നാനം,മരണം മുതലായ അച്ചൻ ചെയ്യാറുള്ള ചടങ്ങുകൾക്ക് ചിലമാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.അതിനെപ്പറ്റി ഞാൻ ഇനിയൊരു കത്തിൽ എഴുതുന്നതായിരിക്കും. അച്ചനെഴുതിയ തൊണ്ണൂറ്റിയെട്ട് വരികളിലെ കാര്യങ്ങൾ നാല്പതു വരികളിൽ ഒതുക്കാമായിരുന്നു. നല്ലതുപോലെ വാചകങ്ങൾ സൃഷ്ടിക്കാൻ അച്ചനറിയാമല്ലൊ, പിന്നെന്തേ ഇങ്ങനെ........?

നല്ല ആശയമുള്ളത് പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹിതൻ,ഒപ്പ്.
------------------------------


കുട നന്നാക്കാനുണ്ടോ ?

അയാൾ കുടയും കയ്യിൽ‌പ്പിടിച്ച് തിരക്കുള്ള റോഡിലൂടെ നടന്നുപോകുന്നു. പെട്ടെന്ന് റോഡരികിൽക്കണ്ട കുട നന്നാക്കുന്നയാളിന്റെ പക്കൽ അതേല്പിച്ചു ....“ഒരു പുതിയ കമ്പി കെട്ടിത്തരണം, എത്രയാകും?”
കുടക്കാരൻ അത് തിരിച്ചും മറിച്ചും നോക്കിയിട്ട് അയാളെയും നോക്കിയശേഷം- “എട്ടണയാകും”. അയാൾ-“അതു കൂടുതലാ, ഒന്നുകൂടി കുറച്ചു പറയൂ” അതു കേട്ട് കുടക്കാരൻ-“എന്താ സാറേ, എല്ലാ സാധനത്തിനും തീപിടിച്ച വിലയല്ല്യോ ,നന്നാക്കാനുള്ള സാധനങ്ങൾ വാങ്ങണം,വീട്ടുചെലവു നോക്കണം, പിന്നേ.....പിന്നേ...സാറായോണ്ട് ഒരാറണ തന്നാ മതി...” ഇത്രയും പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ കുടക്കാരൻ കെട്ടാനുള്ള കമ്പി അഴിച്ചുകഴിഞ്ഞു.
അങ്ങനെ ധൃതിപിടിച്ച് ചെയ്യുന്നതിനിടെ മറ്റൊരാൾ വന്ന് തന്റെ കുടകാട്ടി “ഇതിന്റെ പിടിക്ക് ഒരാണി വച്ചുപിടിപ്പിച്ചേ...”യെന്ന് പറയുന്നു. കുടക്കാരൻ ആദ്യത്തെയാളെനോക്കി ‘ഒരു മിനിട്ട് സാറേ..’യെന്നൊരാംഗ്യത്തോടുകൂടി മൊഴിഞ്ഞിട്ട്, മറ്റേയാളുടെ കുടപ്പിടിയിൽ ഒരാണിവച്ചു തറച്ച് നിവർത്തും മടക്കിയും നോക്കി-“ഇതു കൊറേ പഴേതാ, കമ്പിയൊക്കെ മാറ്റണം..” എന്നു പറഞ്ഞ് കുട മടക്കി തിരിച്ചുകൊടുത്തു.
“എത്ര” യെന്ന ചോദ്യത്തിന് “ഒരണ” യെന്ന ഉത്തരവും കേട്ട്,മനസ്സില്ലാമനസ്സോടെ ഒരണ കൊടുത്ത് മറ്റെയാൾ പോയി. അപ്പോഴേയ്ക്കും അയാളുടെ കുടയെടുത്ത് പാകത്തിലുള്ള മറ്റൊരു കമ്പി തിരഞ്ഞെടുത്തു.
കുട നന്നാക്കുന്നയാളിന്റെ കൈവിരുതും ഉത്സാഹവും ജോലിയോടുള്ള ആത്മാർത്ഥതയും കണ്ട് അയാൾ പല കാര്യങ്ങളും ചോദിക്കുകയും കമ്പി കെട്ടിത്തീരുമ്പോഴേയ്ക്കും കുടക്കാരൻ തന്റെ കുടുംബപശ്ചാത്തലം വിവരിച്ചുതീർക്കുകയും ചെയ്തു.
പല ജോലികളും മാറിമാറി ചെയ്തിട്ടും ഒന്നിലും താല്പര്യമില്ലാതെനടക്കുന്ന അയാൾക്ക്
കുടക്കാരൻ ഒരു പ്രചോദനമായി. ആറണകൊടുത്ത് കുടയുംവാങ്ങി കുറേ നടന്ന ശേഷം അയാൾ ചുറ്റിലും നോക്കിയിട്ട്, ഒരു വീടിന്റെ തുറന്നുകിടക്കുന്ന വാതിലിൽക്കൂടി അകത്തേയ്ക്കു നോക്കി അല്പം ഉച്ചത്തിൽ ചോദിച്ചു “ കുട നന്നാക്കാനുണ്ടോ...?

‘ഇതാണ് കഥ, ചെറുകഥ.മുപ്പതു വർഷങ്ങൾക്കു മുൻപ് വായിച്ചതിന്റെ ഓർമ്മയിൽ നിന്നാണ് ഇത്രയും പകർത്തിയത്. രണ്ടു കഥാപാത്രങ്ങൾ,ഒരു കുടുംബചരിത്രം,ഒരു കുടയും നന്നാക്കി. ഇതിൽ ഒരു സുന്ദരി കയറിവരുന്നില്ല,അതിനാൽ അവളുടെ ചിരിയില്ല,പ്രേമമില്ല,ചുംബനമോ ഇല്ലേയില്ല.


' നല്ല പടം വേണോ ?’
‘ പഴയ ബോംബെ’യിലെ പ്രശസ്ത പുസ്തകശാലയായ ‘നവലഖി ബുക്ക് സ്റ്റാളി’ന്റെ വാർഷികദിനാഘോഷം നടത്തുന്നത് കാണാൻ എനിക്കും ക്ഷണം കിട്ടി. ചിത്രകലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങുകയും ചെയ്യാമെന്നു കരുതി അവിടെയെത്തി. അവിടെ പുസ്തകങ്ങളുടെ പാരാവാരം കണ്ടപ്പോൾ ഞാനതിശയിച്ചുപോയി. ലോകരാജ്യങ്ങളിൽ കിട്ടാവുന്ന എല്ലാ ചിത്രകലാവിഭവങ്ങളും (Books & Materials) അവിടെയുണ്ട്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് പുസ്തകങ്ങളുടെകൂടെ അഞ്ചു വിശ്വോത്തര ചിത്രങ്ങൾകൂടി ഞാൻ വാങ്ങി. അടുത്ത ദിവസം രാത്രി മധുര സിറ്റിയോടുചേർന്ന, എന്റെ സുഹൃത്തായ ഹൈദർ അലിയുടെ വീട്ടിലാണ് തങ്ങിയത്. രാവിലെ ഉണർന്നുവന്ന് താഴേയ്ക്ക് നോക്കുമ്പോൾ ,ഒരു പൈപ്പിന്റെ ചുവട്ടിൽ ധാരാളം സ്ത്രീകൾ കുടങ്ങളുമായി നിരന്നുനില്ക്കുന്നതും,ഓരോരുത്തരായി ധൃതിയിൽ വെള്ളം നിറച്ചെടുത്തു പോകുന്നതും കണ്ടു. ആറുമണിമുതൽ എട്ടുമണിവരെ മാത്രമേ വെള്ളം കിട്ടുകയുള്ളു,അതിനുള്ളിൽ ആ തെരുവിലെ എല്ലാ വീട്ടുകാരും വെള്ളമെടുത്തുവയ്ക്കണം.എട്ടുമണി കഴിഞ്ഞ് കിട്ടാത്തവർ കിട്ടിയവരുമായി അടികലശലുണ്ടാക്കാറുമുണ്ട്.
അതാ ,ഒരാൾ സൈക്കിളിന്റെ പിറകിൽ ഒരു ചാക്കുനിറയെ എന്തോ വച്ചുകെട്ടി ഉരുട്ടിക്കൊണ്ടു നടക്കുന്നു.ഇടയ്ക്കിടെ ‘ഊപ്പേ...യ്....’യെന്ന് ചവിട്ടുനാടകത്തിലെ സൂത്രധാരന്റെ ശൈലിയിൽ നീട്ടിവിളിക്കുന്നുണ്ട്. എനിയ്ക്കൊന്നും മനസ്സിലാകാത്തതിനാൽ വീട്ടുകാരോട് ചോദിച്ചു. ഉപ്പ് വിൽക്കുന്ന ആളാണെന്നും ഈ സമയത്ത് പലരും പലതും കൊണ്ടുനടക്കുമെന്നും അവർ പറഞ്ഞു.
കുറേക്കഴിഞ്ഞ് ‘പൂവേ...യ്....’യെന്നു വിളിച്ചുകൊണ്ട് ,നേരത്തേ കേട്ട ഈണത്തിൽ കൂട നിറയെ പൂക്കളുമായി ഒരു യുവതി പോകുന്നു. വീണ്ടും മറ്റൊരു മദ്ധ്യവയസ്കൻ ഭാരമുള്ള വലിയ അലൂമിനിയം പാത്രം തലയിൽ വച്ച് ‘ഇടിയപ്പോ...യ്....’യെന്ന വിളിയും....
തെരുവിൽ പലരും ഇവരുടെ കയ്യിൽനിന്നും അവരവർ വിളിച്ചുപറയുന്നത് വാങ്ങുന്നുമുണ്ട്.
പെട്ടെന്ന് ഞാൻ കാരൂരിനേയും കുട നന്നാക്കുകാരനേയും ഓർത്തു, ഇവരും അതേ ഉത്സാഹത്തോടും സന്തോഷത്തോടുംകൂടിയാണല്ലോ വിൽക്കാൻ നടക്കുന്നത്. അപ്പോൾ ഒരു ബുദ്ധി എനിക്കും തോന്നി.
പ്രഭാതഭക്ഷണം കഴിഞ്ഞ് വേഗത്തിൽ ഉടുത്തൊരുങ്ങി, അഞ്ചു ചിത്രങ്ങളുമെടുത്ത് ഒന്നൊന്നായി ചുരുട്ടി വെള്ളിക്കടലാസ്സിൽ പൊതിഞ്ഞുവച്ചു. വിശ്വചിത്രകാരന്മാരായ ലിയണാർഡൊ ഡാവിഞ്ചി,മൈക്കലാഞ്ചലോ,പാബ്ലോ പിക്കാസൊ,രാജാ രവിവർമ്മ,വാൻ ഗോഗ് എന്നിവരുടെ മികച്ച അഞ്ചു ചിത്രങ്ങൾ. അമ്പതുരൂപാ വിലയുള്ള ഓരോന്നിനും വിലക്കിഴിവു പ്രകാരം ഇരുപത്തിയഞ്ചു രൂപാവീതം-മൊത്തം നൂറ്റിയിരുപത്തിയഞ്ച്.
അതുമായി ഞാൻ മെയിൻ റോഡിൽക്കൂടി നടന്നു. ഏറ്റവും ആർഭാടത്തോടുകൂടിയ
ഒരു ഹോട്ടലിൽക്കയറി മാനേജരെ വിളിപ്പിച്ച്, ചിത്രങ്ങൾ കാണിച്ച് അതിനെപ്പറ്റി ഒരു വിവരണം നടത്തി. അയാൾ അത്ഭുതത്തോടെ മൂന്നെണ്ണമെടുത്ത് മാറ്റിവച്ചിട്ട് ‘എന്തു വില വേണ’മെന്ന് ചോദിച്ചതിന്, ഒന്നാലോചിച്ചശേഷം ‘ഒന്നിന് ഇരുനൂറുരൂപാവേണ’മെന്ന് ഞാൻ പറഞ്ഞു.
വളരെ വേഗത്തിൽ അയാൾ അഞ്ചെണ്ണവും ചേർത്തെടുത്തുകൊണ്ട് അകത്തേയ്ക്കോടി, അതേ വേഗത്തിൽ ആഹ്ലാദത്തോടെ വന്ന് ആയിരം രൂപതന്നു.
അയാൾ മുറിയിലേയ്ക്കു പോയതിനെക്കാൾ വേഗത്തിൽ ഞാൻ റെയിൽവേ സ്റ്റേഷനിലേയ്ക്കോടിച്ചെന്ന് അടുത്ത ദിവസത്തേയ്ക്ക് ബോംബേയ്ക്കുള്ള ഒരു ടിക്കറ്റ് ബുക്കു ചെയ്തു. തിരിച്ച് സുഹൃത്തിന്റെ വീട്ടിൽ വന്ന്, മുകളിൽ‌പ്പറഞ്ഞ അഞ്ചുപേരുടേയും പത്തു ചിത്രങ്ങൾ വീതം ‘അൻപതെണ്ണം പായ്ക്കു് ചെയ്തു വയ്ക്കാ’ൻ പുസ്തകശാലയിലേയ്ക്ക് ഫോണിൽക്കൂടി വിളിച്ചുപറഞ്ഞു.
പിന്നീട് പലപ്പോഴും മധുരയിൽ പോകുമെങ്കിലും, പടത്തിന്റെ ശരിയായ വില മാനേജർ അറിഞ്ഞെങ്കിലോ എന്ന പേടിയാൽ ഒരു വർഷത്തോളം ആ ഹോട്ടലിലേയ്ക്ക് കയറിയില്ലെന്നു മാത്രമല്ല,നോക്കിയതേയില്ല.
ഒരു ദിവസം ധൈര്യപൂർവ്വം ഞാനവിടെ കയറി.അന്നു കൊടുത്ത അഞ്ചു ചിത്രങ്ങളും വിലകൂടിയ സ്വർണ്ണഫ്രെയിമിലാക്കി ചുവരിൽ പല സ്ഥലത്തായി സ്ഥാപിച്ചിരിക്കുന്നു. റിസപ്ഷനിസ്റ്റായ പുതിയ ആളിനോട് ആ പടങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അയാളുടെ മറുപടി “അതോ,വലിയ മഹാന്മാര് വരച്ച പടങ്ങളാ സാറേ-ഒരു വർഷം മുമ്പ് ഏതോ ഒരു കോന്തത്താൻ വന്ന് ഒന്നിന് ഇരുനൂറു രൂപാവച്ച് വിറ്റതാ. ഈ ഹോട്ടലിന്റെ മൊതലാളീം മാന്യേരും ഒരാളാ.മാന്യേരുസാറു വിചാരിച്ചതേ, ആ പുങ്കൻ ഒന്നിന് മൂവായിരം രൂപാവീതം ചോദിക്കുമെന്നാ...ഈമാന്യേരുടെ ഒരു ബാഗ്യമേ...”
ഒരു നിമിഷം!! “എന്താ സാറേ ചോദിച്ചെ....?” എന്ന ചോദ്യം കേട്ടെങ്കിലും പരിസരം നോക്കാതെ ഞാൻ റോഡിലെത്തിക്കഴിഞ്ഞിരുന്നു.

( എന്റെ അനുഭവം- ഓർമ്മ )
കാരൂരിന്റെ ഒരു ചെറിയ കഥമൂലം, ശതമാനക്കണക്കിൽ നോക്കിയാൽ പുസ്തകശാലക്കാർക്കോ എനിക്കോ ഹോട്ടൽ മാനേജർക്കോ കൂടുതൽ ലാഭം കിട്ടിയത്...?
നോക്കിയോ..? ആ ലാഭം നിങ്ങൾക്കും കിട്ടണമെങ്കിൽ എത്രയും പെട്ടെന്ന് അത് വാങ്ങണം. ആ കഥ വായിച്ചശേഷം ഒരു ‘രൂപരേഖ’യുമായി എന്റെ ബ്ലോഗിലേയ്ക്ക് വരൂ. നമുക്ക് ഒന്നുചേർന്ന് ഒരു‘ ചെറുകിട വ്യവസായം’ ആരംഭിക്കാം.....
( തുടരും.....)

7 comments:

വി.എ || V.A said...

അപ്പോൾ യഥാർഥത്തിൽ വിവാഹത്തിനു മുൻപ് ഒന്നിനും സമ്മതിക്കാത്ത യുവതികൾക്ക് ജീവിതം ഭാസുരമല്ല എന്നാണോ കത്തിലെ ആശയം ?

shaji.k said...

ബ്ലോഗു വാര ഫലം ഇപ്പോഴാണ് കണ്ടത് ,രണ്ടും വായിച്ചു ,നന്നായിട്ടുണ്ട്.ഇതില്‍ പറഞ്ഞിരിക്കുന്ന ചിലത് വായിചിട്ടുണ്ടായിരുന്നില്ല.

Abdulkader kodungallur said...

ഇങ്ങിനെ ഒരു പുതിയ സംരംഭം അറിഞ്ഞിരുന്നില്ല. മണ്‍മറഞ്ഞവാരഫലക്കാരന്‍ ക്ര്'ഷ്ണന്‍ നായര്‍ സാറിനെപ്പോലെ ആനുകാലികങ്ങളും കൂടി ഉള്‍പ്പെടുത്തി അധികം നോവിപ്പിക്കാതെയും കൂടുതല്‍ സുഖിപ്പിക്കാതെയും ഗ്ലോബ് വാരഫലം മുമ്പോട്ട് കൊണ്ടുപോകണം .അതിനുള്ള എല്ലാ വകുപ്പുകളും കയ്യിലുണ്ടല്ലൊ. കഥയും കവിതയും നിരൂപണവും ലേഖനങ്ങളുമെല്ലാം ആവനാഴിയില്‍ കിടക്കുകയല്ലെ. ധൈര്യമായി എടുത്തു പ്രയോഗിക്കണം .അഭ്യാസമറിയുന്ന താങ്കളെപ്പോലുള്ളവര്‍ അരങ്ങത്തുവന്ന് അടരാടണം . നന്നായിരിക്കുന്നു പുതിയ സംരംഭം . ഭാവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

ഞാന്‍ കാണാതിരുന്ന ഒന്ന് ഇതില്‍ നിന്ന് ലഭിച്ചു.
തുടരുക.
ആശംസകള്‍..

വി.എ || V.A said...

ഷാജി:< പുതിയ ബ്ലോഗർമാരെ പഴയതൊക്കെ വായിപ്പിക്കാനും നല്ല ആശയങ്ങൾ അവതരിപ്പിക്കാനും എന്റെ ഒരു വരിയെങ്കിലും പ്രയോജനമാകട്ടെയെന്ന ആഗ്രഹം.നന്ദിയുണ്ട്. പ്രിയ എ.കെ.മാഷെ:<അഭിപ്രായം കണ്ടപ്പോൾ ഈ എളിയ മനസ്സ് ഒന്നുകൂടി വണങ്ങുന്നു, ധൈര്യം തന്നതിന് വളരെ വലിയ നന്ദി. പട്ടേപ്പാടം:< എന്റെ ഉദ്ദേശശുദ്ധി സഫലീകൃതമാവുന്നല്ലോയെന്ന സംതൃപ്തി തന്ന്തിന് വളരെ വളരെ നന്ദി...

എന്‍.ബി.സുരേഷ് said...

പുസ്തകങ്ങളിലേക്ക് ഒരു ഇടവഴി വെട്ടിത്തെളിക്കുന്നതിൽ സന്തോഷം. ഒരു സല്യൂട്ട് ദാ പിടിച്ചോ.

ajith said...

നല്ലൊരു എഴുത്ത്