Friday, June 10, 2011

പെൺ സിംഹം..

പെണ്ണൊരുമ്പെട്ടാൽ ഭാഗം 2


അടച്ചിട്ട വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് സൂസൻ ചെന്ന് ജനലിൽക്കൂടി പുറത്തേയ്ക്ക് നോക്കി. ‘വിജയപ്രദ’മെന്ന ആംഗ്യം കാട്ടി തിരിച്ചു വന്ന് കതകു തുറന്നു.

നേർത്ത പുഞ്ചിരി തൂകി ഒരു യുവതിയും പിറകെ സംഭ്രമചകിതയായ ഒരു മദ്ധ്യവയസ്കയും കയറി വന്നു. പുറത്തെ ഇരുട്ടിൽനിന്നും വന്നതിനാൽ നിമിഷം കഴിഞ്ഞുമാത്രം അവർ പരസ്പരം മുഖം കണ്ടു തിരിച്ചറിഞ്ഞു. യുവതിയെ കണ്ടമാത്രയിൽ അയാൾ ആശ്ചര്യവും അത്ഭുതവും കലർത്തി അവളെ തുറിച്ചുനോക്കി .“ അതേവസ്ത്രം , അതേരൂപം , അവൾ ....  അവൾ.. ആ മരിച്ചവൾ...” എന്നുറക്കെപ്പറഞ്ഞ് എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി. കെട്ടുകളുടെ ബലവും മാനസികമായ ആയാസവുമായി അനങ്ങാൻ കഴിയാതെ വന്നപ്പോൾ അയാളുടെ മുഖം പകയും കോപവും മൂലം ഭീകരമായി ഭവിച്ചു.

കൂടെ, അയാളെക്കണ്ട് മദ്ധ്യവയസ്ക മുഖം പൊത്തി നിലവിളിച്ച് പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചെങ്കിലും മുൻകൂട്ടി ശ്രദ്ധിച്ചുനിന്ന സൂസൻ പെട്ടെന്നുവന്ന് കതക് വലിച്ചടിച്ചു .
അപ്രതീക്ഷിതമായി അയാളെ ആ നിലയിൽ അവിടെക്കണ്ടതും താനൊരു പെൺസംഘത്തിന്റെ പിടിയിലാണെന്ന് ബോദ്ധ്യമാവുകയും ചെയ്ത് അവർ പൊട്ടിക്കരയാൻ തുടങ്ങി. അയാളെ ചൂണ്ടി “എന്നെയൊന്നും ചെയ്യല്ലെ, അയാളാ എന്നെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിച്ചത്....  ”  ബഹളം വയ്ക്കാൻ തുടങ്ങി.

സൂസൻ അവരെപ്പിടിച്ച് കസേരയിലിരുത്തി മിണ്ടരുതെന്ന് അടയാളം കാണിച്ചു .

അയാൾ അപ്പോഴും ഉൽക്കണ്ഠയോടെ അത്ഭുതഗ്രസ്ഥനായി ആ യുവതിയെത്തന്നെ ശ്രദ്ധിക്കുകയാണ് . തിളങ്ങുന്ന കണ്ണുകളും പക്വതയാർന്ന ഭാവഹാവാദികളുമായി അവൾ അയാളുടെ മുമ്പിൽ വന്നു.
“അന്നു മരിച്ചവളാണ് ഞാൻ, ഇതെന്റെ പുനർജ്ജന്മം......” അയാളെ ഇത്രത്തോളം സുരക്ഷിതസ്ഥലത്ത് കിട്ടിയത് ഓർത്ത് അവൾ ആഹ്ലാദിച്ചു, മെരുക്കിയെടുത്ത് കൈപ്പിടിയിലൊതുക്കിത്തന്ന സൂസൻ തോമസിന്റെ സാമർത്ഥ്യത്തെ ഒരു നോട്ടത്താൽ പ്രശംസ പ്രകടിപ്പിച്ചു.

   അതുകണ്ട് സൂസന് വീണ്ടും ആത്മവിശ്വാസവും ധൈര്യവും വർദ്ധിച്ചു.
   തന്നെക്കാൾ അഞ്ചുവയസ്സ് കുറവുള്ള, സുന്ദരിയായ ഈ കറുത്ത സുന്ദരിക്ക് ഒരു സംഘടനയുണ്ടാക്കാനും അത് തനതായ രീതിയിൽ നയിച്ചുകൊണ്ടുപോകാനുമുള്ള കഴിവിനെ, മറ്റെല്ലാവരേയുംപോലെ താനും പ്രോത്സാഹിപ്പിക്കുന്നുണ്ട്- അതിൽ ചാരിതാർത്ഥ്യവുമുണ്ടെന്ന് മറുപടിമന്ദഹാസത്തിലൂടെ അവൾ പ്രതിഫലിപ്പിച്ചു.

   ഉയർന്ന മാർക്കുവാങ്ങി നിയമപഠനം പൂർത്തിയാക്കിയശേഷം  വയസ്സനായ അഡ്വക്കേറ്റ് അനന്ദശിവം പ്രാക്റ്റീസിനായി ക്ഷണിക്കുമ്പോൾ, ‘സുരക്ഷ’യെന്ന് കേട്ടിട്ടേയുള്ളൂ.  ജോലിയിൽ മുഴുകി ചിന്താഭാരത്തോടെയുള്ള യാത്രകളിൽ, വിരുന്നുസൽക്കാരങ്ങളിൽ, ഉദ്യാനത്തിൽ, പുസ്തകശാലയിൽ മാത്രമല്ല എവിടെവച്ചും എപ്പോഴും ചില ആഭാസന്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ്  കൂടുതലന്വേഷിച്ചറിഞ്ഞത്.   അതിരുകവിഞ്ഞ ആക്രമണമില്ലാതെ - ക്രൂരമായ കൊലപ്പെടുത്തലില്ലാതെ സമചിത്തതയോടെ ബുദ്ധിയുപയോഗിച്ച് പ്രതികരിക്കുന്ന ‘സുരക്ഷ’യിലെ തന്ത്രം.  അതിലേയ്ക്കിറങ്ങിച്ചെന്നപ്പോൾ വളരെ വിനോദോപാധിയായും മുൻകരുതലുകൾക്കുള്ള മനം മാറ്റമായും അനുഭവപ്പെട്ടു.

   വളരെ ശുഷ്ക്കാന്തിയും സാമൂഹികപ്രതിബദ്ധതയും വിദ്യാഭ്യാസവുമുള്ള കുറേ യുവതികൾ മാസത്തിലൊന്നോ രണ്ടോ ദിനങ്ങളിൽ ഒത്തുചേരണം.   ആ കൂട്ടായ്മയിൽ ഡോക്ടർമാർ, വക്കീലന്മാർ, സാമൂഹികസേവകർ, വിവിധയിനം തൊഴിലുകളിലുൾപ്പെട്ടവർ -എല്ലാ വിഭാഗത്തിലേയും ഉന്നതർ- ഉണ്ടായിരിക്കുക. ജഡ്ജിമാർ, മന്ത്രിമാർ, പോലീസ് മേധാവികൾ എന്നിവരുടെ ഉപദേശങ്ങളും സഹകരണസഹായങ്ങളും ഉൾപ്പെടുത്തണം.

   അവർ സശ്രദ്ധം തയ്യാറാക്കുന്ന മാർഗ്ഗരേഖകൾ ചർച്ചകളിലും സന്ദേശങ്ങളിലും പ്രചരിപ്പിക്കണം. പഠിപ്പ് കുറഞ്ഞവരേയും ഒട്ടും ഇല്ലാത്തവരേയുംകൂടി സംഘടിപ്പിച്ച് മനഃശക്തിയും പക്വതയും കൈവരുത്തണം. വനിതാപോലീസുകാരുടെ മൊബൈൽഫോൺ നമ്പർ വാങ്ങി ‘സുരക്ഷാസേന’യെ നിയന്ത്രിക്കുന്നവർ സൂക്ഷിക്കണം. ഓരോ ശല്യത്തിനനുസരിച്ച പലതരം വാക്കുകൾ സന്ദേശമായി അയയ്ക്കുകയോ, അതിന് സമയം കിട്ടിയില്ലെങ്കിൽ ‘മിസ്കോൾ’ കൊടുത്ത് സൂചന നൽകുകയോ ചെയ്യണം. ‘സുരക്ഷാംഗങ്ങ’ളുടേയോ നിയമപാലകരുടേയോ സാമീപ്യസഹായം ഓരോ സ്റ്റോപ്പിലും സ്റ്റേഷനിലും ഉണ്ടാവും, ഉണ്ടാക്കണം.  എത്ര താമസിച്ചാലും ഏകാന്തയാത്ര ഒഴിവാക്കി, വിശ്വസ്ഥരായവരുടെ കൂടെ മാത്രം സഞ്ചരിക്കണം, അതിന് മറ്റുള്ള സ്ത്രീകൾ സഹായിക്കുകയും സഹകരിക്കുകയും വേണം.  പ്രത്യേകിച്ച് ‘ സ്ത്രീകൾ മറ്റു സ്ത്രീകളുടെ രക്ഷിതാവാണെന്ന ബോധത്തോടെ’ അവരുടെ ഭാഗത്തേയ്ക്ക് ശ്രദ്ധിക്കണം.

   ചില പുരുഷന്മാരുടെ വൈകൃത ചാപല്യങ്ങൾ നിരീക്ഷിക്കുകയും ഓരോ വിഷമഘട്ടത്തിലും എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന് നാടകീയമാംവിധം മനസ്സിലാക്കിക്കണം.   ഉദാഹരണത്തിന്‌‌,  യാത്രാവേളയിൽ ഒരാൾ എതിരേ വന്നിരുന്ന് മറ്റാരും കാണാതെ ‘ശല്യ’പ്പെടുത്തുന്നുവെന്നിരിക്കട്ടെ.  സന്ദർഭം നോക്കുക - മറ്റുള്ളവരെ അറിയിച്ചാൽ ഫലമുണ്ടാകുമോ? ഇല്ലെങ്കിൽ കയ്യിൽ സൂക്ഷിച്ച നീറ്റലുണ്ടാക്കുന്ന പൊടിയോ, ‘സ്പ്രേ’യോ തൂവിക്കൊടുക്കാം, ഒരു ചവിട്ടുകൊടുക്കാം, പരസഹായത്തിനാളില്ലെങ്കിൽ ഓടിച്ചെന്ന് ചങ്ങല വലിക്കുന്നതായി കാണിക്കാം, ബസ്സ് നിർത്തി മറ്റു സ്ത്രീകളെ വിവരമറിയിക്കാം....പലതും, പലതും.

   അങ്ങനെ ഓരോ അനുഭവസ്ഥർ പറയുന്ന ഓരോ സംഭവങ്ങളിലും എന്തൊക്കെ മുൻ കരുതലുകളാവാമെന്ന് പരസ്പരം പറഞ്ഞും പറയിപ്പിച്ചും സ്വാശ്രയത്വം നേടണം.  സ്വയം ‘സുരക്ഷ’ അവിടെ ഒതുങ്ങുന്നില്ല.

   എല്ലാ ജില്ലകളിലും ഒത്തുചേരുന്ന ഈ കൂട്ടായ്മ പഞ്ചായത്തുകളിലും വാർഡുകളിലും  തുടർന്ന് ഓരോ വീടുകളിലും വരെ  ചലനാത്മകമാക്കണം.  കുടുംബചർച്ചകളിലും ബന്ധുഗൃഹങ്ങളിലും സന്ദർഭാനുസരണം ഈ അനുഭവങ്ങൾ തുറന്നുപറയുകയും അത്തരം സന്ദർഭങ്ങളിലേയ്ക്കു വേണ്ടുന്ന നിർദ്ദേശങ്ങളും സാമഗ്രികളും പങ്കുവയ്ക്കുകയും വേണം.  ചെറിയ ചാപല്യങ്ങൾക്ക് നിസ്സാരവും വലിയതെറ്റുകൾക്ക് അല്പംകൂടി കടന്ന ശിക്ഷയുമാകാം.ഈ ഓർമ്മപ്പെടുത്തലിന് ചെറുതും വ്യക്തവുമായ സ്റ്റിക്കറുകൾ എല്ലായിടങ്ങളിലും പതിക്കണം.

   ചുരുക്കത്തിൽ ‘സുരക്ഷ’യെന്നോർക്കുമ്പോൾത്തന്നെ ‘നാം സുരക്ഷിതരാണോ’യെന്ന് പരിശോധിക്കാനും, അതിനുവേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള  നിതാന്തജാഗ്രത നമുക്കുണ്ടാവണം.

   “ഏയ് സൂസൻ, എന്താ നോക്കിനിൽക്കുന്നത്? ഇവരും അത്ഭുതമായി എന്നെത്തന്നെയാ നോക്കുന്നത്. ഒരിക്കൽ ഇവരുടെ കയ്യിൽനിന്നും മരണത്തിലേയ്ക്ക് ചാടിയ ഞാൻ എങ്ങനെയിവിടെത്തിയെന്നാ ഇവരുടെ നോട്ടം സൂചിപ്പിക്കുന്നത്.  അന്ന് എന്നെ ചതിക്കാൻ കൂട്ടുനിന്ന സ്ത്രീയാ ഇത്.... ആ കഥ പിന്നെ പറയാം..”
  ‘അയ്യോ ഞാൻ...’ അവർ തുടങ്ങിയപ്പോൾ സൂസൻ അവരെ ‘മിണ്ടരുതെ’ന്ന് വിലക്കി.

 “ചില വിവരങ്ങൾ എനിക്കറിയേണ്ടതുണ്ട്, ആ കത്തിയിങ്ങു തരൂ, ചിലപ്പോൾ തോക്കും ആവശ്യം വരും..” അവൾ കത്തിയും തോക്കും വാങ്ങിയപ്പോൾ സൂസൻ തടഞ്ഞു. “ ഓ പ്രിയ ടെസ്സീ, ഇവൻ ചെയ്ത കുറ്റങ്ങൾക്ക് ഇഞ്ചിഞ്ചായി ഞാൻ കൊന്നുകളയാമെന്നാണ്  എന്റെ അഭിപ്രായം.”
          ‘സുരക്ഷ’യിൽനിന്നും സൂസനു കിട്ടിയ ബുദ്ധിപൂർവ്വവും സന്ദർഭോചിതവുമായ നാട്യവാക്കുകൾകേട്ട് സന്തോഷിച്ചെങ്കിലും, മുഖത്ത് വളരെ കോപവും പ്രതികാരദാഹവും വരുത്തി  ടെസ്സി അയാളുടെ നേരേ തിരിഞ്ഞു.
          “ഒരു ഡോക്ടറും നാലു വക്കീലന്മാരും കുറേ പണവുമുണ്ടെങ്കിൽ ആരേയും നശിപ്പിക്കാമെന്നാണ് നിന്നെപ്പോലെയുള്ളവരുടെ വിശ്വാസം. അതു തകർത്താലേ ഞങ്ങൾ സുരക്ഷിതരാകൂ..” മേശപ്പുറത്തുണ്ടായിരുന്നതിൽ ഒരു ദിനപത്രമെടുത്ത് നിവർത്തി അയാളെ കാണിച്ചു. അത്ഭുതത്താൽ മുഖം വക്രിച്ചും കണ്ണുകൾ ചുവന്നുവികസിച്ചും അയാൾ ഉറ്റുനോക്കി. ഇനി ഒന്നുകൂടി ഞെട്ടാനുള്ള ആർജ്ജവം അയാൽക്കില്ലെന്നോർത്ത്  ടെസ്സിക്ക് ചിരിയും, പെട്ടെന്ന് ഭാവമാറ്റവും വന്നു.

   “എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ഇവൾ. നീ ചതിച്ചും പീഡിപ്പിച്ചും കൊന്നവരിൽ ഒരുവൾ. ഇവൾ ഇപ്പോളെവിടെയാണ്.?”
  “അത്...അത് ഞാനല്ല..”
   “ഇവിടം സർക്കാർ കോടതിയോ, ഞാൻ നിന്റെ മാഫിയാജഡ്ജിയോ അല്ല.  ഈ കത്തി നിന്റെ വായ്ക്കകത്തുകൂടി കുത്തിയിറക്കിയാലുള്ള സുഖം, ഒന്നു സങ്കല്പിച്ചേ....”
  ആ സങ്കല്പരംഗം കണ്ട് പൈശാചികമായ ഒരു ദീനരോദനം അയാളിൽനിന്നുയർന്നു. ആസന്നമായ ഒരു ക്ഷുദ്രമരണം അയാൾ മുന്നിൽക്കണ്ടു.

                                     (അവസാനഭാഗം  അടുത്തലക്കം..)


10 comments:

വി.എ || V.A said...

ചുരുക്കത്തിൽ ‘സുരക്ഷ’യെന്നോർക്കുമ്പോൾത്തന്നെ ‘നാം സുരക്ഷിതരാണോ’യെന്ന് പരിശോധിക്കാനും, അതിനുവേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള നിതാന്തജാഗ്രത നമുക്കുണ്ടാവണം.

ajith said...

ഇത് വായിച്ച് നമ്മുടെ സ്ത്രീപക്ഷം ഒരു സുരക്ഷാസേനയുണ്ടാക്കുമോ....?

(ശേഷം വെള്ളിത്തിരയില്‍)

ponmalakkaran | പൊന്മളക്കാരന്‍ said...

വാനരസേന............

രമേശ്‌ അരൂര്‍ said...

മൂന്നാം ഭാഗം കൂടി വന്നിട്ട് ഒന്നുകൂടി വായികണം ...

പട്ടേപ്പാടം റാംജി said...

സുരക്ഷ സേനയുടെ ഉദ്യേശങ്ങള്‍ ഇങ്ങിനെ ഒക്കെ ആണ് അല്ലെ.
അവസാന ഭാഗവും കൂടി നോക്കട്ടെ.

Pushpamgadan Kechery said...

കഥ നല്ല രസമാകുന്നുണ്ട് !
സുരക്ഷയില്‍നിന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ ആകുമോ ?
കാത്തിരിക്കുന്നു ....

Muralee Mukundan , ബിലാത്തിപട്ടണം said...

സുരക്ഷക്ക് വേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള നിതാന്തജാഗ്രത നമുക്കുണ്ടാവണം....

Lipi Ranju said...

അടുത്ത ഭാഗം കൂടി വരട്ടെ... കാത്തിരിക്കുന്നു...

Salini Vineeth said...

അടുത്ത ഭാഗം കൂടി വായിച്ചിട്ട് ഒരു അഭിപ്രായം പറയാം.. അത് വരെ സുരക്ഷ അവരുടെ പണി ചെയ്യട്ടെ..

sm sadique said...

varaam , vaayikkaam.