Friday, October 8, 2010

യക്ഷിയും പാലപ്പൂക്കളും


'ശ്രീ മന്ദിര’ത്തിലെ പൂമുഖത്തു നിന്നും വരുന്ന വെളിച്ചം, നേർത്ത മഞ്ഞിലൂടെ അരിച്ചെത്തുന്നത് ഇങ്ങു താഴ്വാരത്തു നിന്നാൽ കാണാം.  ഇളം കാറ്റേറ്റ് ഇടതൂർന്ന് ഇളകിയാടുന്ന മരച്ചില്ലകളുടെ മർമ്മരശബ്ദം അന്തരീക്ഷത്തിലലിഞ്ഞു ചേരുന്നു.

ഇടതുഭാഗത്ത് മുന്തിരിത്തോട്ടത്തിന്റെ അരികിലൂടെ, ദൂരെനിന്നും ഒഴുകിവരുന്ന ചെറിയ അരുവി. അവിടവിടെ പൊന്തിനിൽക്കുന്ന മരവേരുകളിൽ തട്ടി കിലുകിലാരവത്തോടെ ചിരിച്ചെത്തുന്ന വെള്ളത്തിൽ, വലതുകാല്പാദം മുക്കി, ഒരു പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി ഇരിക്കുകയാണ്  ‘അലക്സ്.’

പരിസരമാകെ പാലപ്പൂക്കളുടെ ഗന്ധവുമായി മന്ദമാരുതൻ വീശിത്തഴുകിയപ്പോൾ, സാവധാനം സല്ലാപചലനങ്ങളിലൂടെ അവൻ സഞ്ചരിച്ചു.

മടിയിൽ തലചായ്ച്ച് പച്ചപ്പുല്ലുകളിൽ കാലുകൾ നീട്ടിവച്ച്,  അവന്റെ മുഖത്തേയ്ക്കുനോക്കി അവൾ കിടക്കുന്നുണ്ട്. അവളുടെ നനുത്ത നെറ്റിയിലൂടെ കവിൽത്തടങ്ങളിൽ തലോടി, ഓറഞ്ചുനിറമാർന്ന മുഖമുയർത്തി അവൻ മന്ത്രിച്ചു.
 ‘ എന്റെ പ്രിയപ്പെട്ട  ഒമിയാ, പ്രിയേ....’

അവൾ വികാരവതിയായി, ചോദ്യഭാവത്തിൽ ആ മുഖത്തേയ്ക്ക് നോക്കി. ഇടതു കൈ നീട്ടി അവന്റെ തലയിൽ വച്ച് തന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു-
 ‘ അലക്സ്...പ്രിയനേ...ഇനിയെന്നാ നമ്മൾ കാണുന്നത്....?’

കുറച്ചു നാളത്തേയ്ക്കുള്ള അകൽച്ചയുടെ വിഷാദഛായ രണ്ടു മുഖങ്ങളിലും കലർന്നു. അവളുടെ കഴുത്തിലും മാറിടത്തിലും വിരലുകളോടിച്ചുകൊണ്ടിരുന്ന അലക്സ്, ആ ചോദ്യത്തിനുത്തരം പറയാതെ, അവളെ കെട്ടിപ്പുണർന്ന് ചുംബനങ്ങൾ നൽകി. അവളും അവന്റെ തോളത്തു കൈവച്ച്  അതനുകരിച്ചു.

തോളിൽ ഒരു കൈപിടിച്ച് തന്നെ കുലുക്കിയെന്ന് ബോധ്യമായപ്പോൾ, അവൻ തിരിഞ്ഞുനോക്കി. പേടിച്ചിട്ടാണെങ്കിലും കൃത്രിമമായ പുഞ്ചിരിയോടെ  ചെല്ലയ്യ  നിൽക്കുന്നു. കരിയിലകളിൽ ചവിട്ടിവന്നതിന്റെ ശബ്ദമോ, അയാളുടെ കയ്യിലിരുന്ന ശരറാന്തലിന്റെ വെളിച്ചമോ അവൻ ശ്രദ്ധിച്ചില്ല.

“ കുഞ്ഞേ, എപ്പവും മാതിരി കനവിലേയാ..?”
“കനവിലോ.. ഞാനോ....?” അവൻ നോക്കിയപ്പോൾ അവളെ കാണുന്നില്ല, അടുത്തെങ്ങും അവളില്ല.

“ അല്ല ചെല്ലയ്യാ...ഒമിയാ എന്റെകൂടെയുണ്ടായിരുന്നല്ലോ.., ഇതായിപ്പൊ ഞങ്ങൾ ചേർന്നിരുന്നതല്ലേ..?”
“ ഇതുതാനേ എപ്പവും ചൊല്ലുന്നത്..? ആ പാലപ്പൂവുക്കെ മണം അതേമാതിരി വീശിയേവരുന്നു. ആ പ്രേതം കുഞ്ഞിന്റെ പക്കത്തു വന്നു.  കുഞ്ഞ് ഒറ്റയാ ഈ പാതിരാത്തിറി ഇവിടെ ഇരിക്കണ്ട,  ഏതോ ആപത്തു വന്നാ പ്രശ്നമാ ഇരുക്കും.  റൂമിലെ പോയിട്.....”

‘ എന്തായീ പറയുന്നത്...സ്വപ്നമല്ലായിരുന്നല്ലോ...?’ അവൻ സ്വയം മുഖത്തും കയ്യിലും കാലിലുമൊക്കെ നുള്ളിനോക്കി, വേദനയുണ്ട്. ‘ തന്റെ തോന്നലായിരുന്നില്ല, പിന്നെയവളെവിടെ..?’
‘ അതെ, ആ മണം ചുറ്റിലുമുണ്ട്. യക്ഷിപ്പാലകൾ പൂക്കുമ്പോഴുള്ള മാദകമായ മണം. അവൾ വരുമ്പോഴൊക്കെ ഇതേ സുഗന്ധമാണുണ്ടാവുക...’ അത് ആവാഹിക്കാനെന്നവിധം തുടരെ ഉള്ളിലേയ്ക്ക് ശ്വാസമെടുത്തു, അവൻ.
ആ കെട്ടിടത്തിലേയ്ക്ക് ചൂണ്ടിക്കാട്ടി, പേടിയോടെ ചെല്ലയ്യ അവനോടു ചേർന്നുനിന്നു.
“ നോക്ക് നോക്ക്, വേഗം പോ, ഇന്നും ആ വീട്ടീന്നുതാൻ മണം വരുന്നത്.....”

‘ ശരിയാണല്ലോ,  ഇതിനു മുമ്പും- ആ മരണം നടന്ന ദിവസവും ഇതേ ഗന്ധം വരുമായിരുന്നു. വീടിന്റെ ഇടതുഭാഗത്ത് കുതിരലായം വരെ കാടുപിടിച്ചു കിടക്കുകയാണെങ്കിലും, അവിടെയെങ്ങും ഒരു പാലമരം കാണാനില്ല, പലപ്രാവശ്യവും പരിശോധിച്ചതാണ്. പിന്നെ, ആരും താമസമില്ലാത്ത  ശ്രീമന്ദിരത്തിൽ ഇത്രയും പാലപ്പൂക്കൾ ആരാണ് കൊണ്ടിടുന്നത്? ആ വീടും പരിസരവും വൃത്തിയാക്കാൻ ചെല്ലയ്യ മാത്രമേ അവിടെ പോകാറുള്ളൂ....’

“ കുഞ്ഞേ  നോക്ക് നോക്ക്...” അലക്സിന്റെ കയ്യിൽ ഇറുകെപ്പിടിച്ച്, ഭയാശങ്കയാൽ വീണ്ടും ആ കെട്ടിടത്തിലേയ്ക്ക് വിരൽചൂണ്ടി  ചെല്ലയ്യ.   പൂമുഖത്തേയ്ക്കിറങ്ങി വരുന്ന മുറിയുടെ ജനലിൽക്കൂടി അകത്ത്, പ്രകാശം മിന്നിമറയുന്നതും ഒരു കറുത്ത രൂപം നീങ്ങിമാറിയതും അവർ കണ്ടു.    
അത്രമാത്രം - നിമിഷനേരം.
“ കുഞ്ഞേ  ആ  ലാസർ പറഞ്ഞത് ശരിയേതന്നെ. പ്രേതം ഇരുക്കുതെന്ന് ഇപ്പ കണ്ടില്ലെ? ഞാൻ ഈവഴിയാ പോയി അച്ചനെ വിളിക്കട്ടാ?”
“ നിൽക്ക് നിൽക്ക്,   നോക്കട്ടെ..”

അലക്സ് അവിടെത്തന്നെ സൂക്ഷിച്ചുനോക്കി, പിന്നെയൊന്നും കാണുന്നില്ല. കെട്ടിടത്തിനകത്ത് കൂരിരുട്ടാണ്. പൂമുഖത്തിന്റെ വെളിയിലായി ഒരു ബൾബ് എരിയുന്നത് ചെല്ലയ്യ ഇടുന്നതാണ്, വേറെയാരും അവിടെ വരാൻ നിവൃത്തിയില്ല.
താഴ്വാരം ചുറ്റിനടന്നുവേണം കുന്നിഞ്ചരുവിലെ പള്ളിയിൽചെന്ന്  ഡാനിയേലച്ചനെ വിളിക്കാൻ. “ അതിന് താമസിക്കും ചെല്ലയ്യാ, നമുക്ക് വേഗം ആ വീട്ടിൽ പോയിനോക്കാം.. ആരെങ്കിലും ഉള്ളിൽക്കടന്നതാണെങ്കിലോ?”

“ അയ്യോ കടവുളേ  ഞാനില്ലേയ്, വേണ്ട കുഞ്ഞേ വാ, നമ്മക്കച്ചനേം ആൾക്കാരേം കൂട്ടിവരാം...” കയ്യിലിരുന്ന വിളക്കിന്റെ തിരി കുറേക്കൂടി നീട്ടിവച്ച് ചെല്ലയ്യ അവന്റെ കൈപിടിച്ചു വലിച്ചു. കാരണം, ആ പൂക്കളുടെ ഗന്ധം അപ്പോഴും അയാളറിയുന്നുണ്ട്.

അപ്പോഴതാ അവർക്കുമുകളിൽ, മരശിഖരങ്ങളിൽ തൊട്ട് പുക പരക്കുന്നു. രണ്ടുപേരും അതിശയത്തോടെ പരസ്പരം നോക്കി. കാരണം, അവിടെ അടുത്തൊന്നും വീടുകളില്ല, പുകയുണ്ടാകാനുള്ള മറ്റു സാഹചര്യങ്ങളുമില്ല. കുറേ വീടുകളുള്ളത് അകലെ പള്ളിയുടെ പരിസരത്തുമാത്രം.

ക്രമേണ, പുക ഘനീഭവിച്ച് കറുത്ത ചുരുളുകളായി കാണപ്പെട്ടതിനാൽ, അതു വരുന്ന ഭാഗത്തേയ്ക്ക് അവർ നോക്കി.
കുറച്ചകലെ, മുന്തിരിത്തോട്ടത്തിന്റേയും മരക്കാടിന്റേയും മദ്ധ്യത്തായി, അരുവിയുടെ മുകൾതീരത്തുള്ള  കുതിരലായം തീപിടിച്ച് എരിയുന്നു.

തീപിടിച്ച ഭാഗത്തേയ്ക്കോ, രൂപം കണ്ട കെട്ടിടത്തിലേയ്ക്കോ  അതല്ല, ആളുകളെക്കൂട്ടാൻ  അച്ചന്റെയടുത്തേയ്ക്കോ പോകേണ്ടതെന്നറിയാതെ ഒരു നിമിഷം അവർ പകച്ചുനിന്നു.  ലായത്തിനകത്ത് മൂന്നു കുതിരകളെ കെട്ടിയിട്ടുള്ളത് പെട്ടെന്നവനോർത്തു.
അലക്സ് ചെല്ലയ്യായെ തള്ളിവിട്ടു-“ വേഗം പോയി  അച്ചനേയും ആൾക്കാരേയും വിളിക്ക്....ഞാൻ പോയി കുതിരകളെ അഴിച്ചു വിടട്ടെ...” അവൻ കത്തിയെരിയുന്ന ലായത്തിലേയ്ക്ക് പാഞ്ഞു.
അതിന് എതിർഭാഗത്തേയ്ക്ക് താഴ്വാരത്തിലൂടെ ചെല്ലയ്യായും ആയാസപ്പെട്ട് നീങ്ങി.

അലക്സ് എത്തിയപ്പോഴേയ്ക്കും കുതിരലായം പകുതിയിലേറെ വെന്തുകഴിഞ്ഞിരുന്നു. തീയുടെ ചൂടും കറുത്ത പുകയും നിറഞ്ഞ് ഒന്നും വ്യക്തമാകുന്നില്ല. അതിനിടയിൽക്കൂടി ബദ്ധപ്പെട്ട് അവൻ കുതിരകളുടെ അടുത്തെത്തി. തോലിന്റെ കെട്ടുകൾക്ക് തീപിടിച്ച്, രണ്ടു കുതിരകൾ പുറത്തേയ്ക്കോടി. ‘ഇനിയൊന്നുണ്ടല്ലൊ, അതെവിടെയെന്ന്’അറിയാൻ ചുറ്റിലും തെരഞ്ഞു.

കട്ട പിടിച്ച ഇരുൾ വീഴുന്നതുപോലെ, ഭാരമുള്ള എന്തോ ഒന്ന്  അലക്സിന്റെ പുറത്തേയ്ക്ക് വന്നുവീണു.....

സമയം അറിയിക്കുന്ന പള്ളിയിലെ മണിയൊച്ച, പൂമണവുമായി ചേർന്ന്  നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ട്, പന്ത്രണ്ടു തവണ!!


                                                                                ..............തുടരും.

22 comments:

വി.എ || V.A said...

‘ അതെ, ആ മണം ചുറ്റിലുമുണ്ട്. യക്ഷിപ്പാലകൾ പൂക്കുമ്പോഴുള്ള മാദകമായ മണം. അവൾ വരുമ്പോഴൊക്കെ ഇതേ സുഗന്ധമാണുണ്ടാവുക...’

പട്ടേപ്പാടം റാംജി said...

പാലപ്പൂവിന്റെ മണം എവിടെ നിന്നാണ് വരുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ട്.
അടുത്തഭാഗം കൂടി കാണട്ടെ...
ആശംസകള്‍.

Manoraj said...

അടുത്ത ഭാഗം എന്നാ വരുന്നേ.. ഒരു മെയില്‍ അയച്ചേക്കണേ..

മൻസൂർ അബ്ദു ചെറുവാടി said...

ഭംഗിയാവുന്നു.
വരട്ടെ അടുത്ത ഭാഗവും. കാത്തിരിക്കുന്നു.

Faisal Alimuth said...

കാത്തിരിക്കുന്നു.

Unknown said...

എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നത്...!
നല്ല എഴുത്ത്. ആകാംക്ഷയോടെ കാത്തിരിക്കുന്നു...

അഭി said...

നന്നായിരിക്കുന്നു
അടുത്ത ഭാഗം എപ്പോഴാ

കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ വായിയ്ക്കുമ്പോള്‍ 11 മണി.അടുത്തഭാഗം വരട്ടെ.

വി.എ || V.A said...

ശ്രീ റാംജി:> പാലമരം വളരെ ദൂരത്താണ്, അതു കണ്ടുപിടിക്കാം-ഉടനേ....നന്ദി, നന്ദി. ശ്രീ മനോരാജ്:> അടുത്തഭാഗം 16-ന് രാത്രി 12 മണിക്ക്. അറിയിക്കാം, സ്വാഗതം. ശ്രീ ചെറുവാടി:> നന്ദി, അവൾ ഒരുങ്ങുന്നു, ഉടനേ വരും. ശ്രീ ഫൈസൽ:> വരുന്നുണ്ട്. ശ്രീ നന്ദു:> വളരെ നന്ദി. അല്ലാ, പേടിയോ? വിവാഹം കഴിഞ്ഞില്ലേ? എന്നാൽ അടുത്തയാഴ്ച്ച അങ്ങോട്ടു പറഞ്ഞുവിടാം. ശ്രീ അഭി:> നന്ദിയുണ്ട്, ഞാനറിയാതെ അവളെവിടെയോ ചുറ്റാൻ പോയിരിക്കുന്നു, ഉടനേ വരും. ശ്രീമതി കുസുമം ആർ:> അവൾ കള്ളിയാ സാറേ,എവിടെയോ പോയിരിക്കുന്നു.അടുത്തയാഴ്ചയെങ്കിലും വരുമോയെന്ന് നോക്കട്ടെ........നമസ്കാരം. .

mini//മിനി said...

യക്ഷിയെ എനിക്ക് പേടിയാ

Echmukutty said...

അയ്യോ, യക്ഷിയോ?
അർജുനാ ഫൽഗുനാ......
എന്നാലും അടുത്ത ഭാഗം വരട്ടെ. കാത്തിരിയ്ക്കുന്നു.

Anees Hassan said...

നാന്‍ താന്‍ തമിഴത്തി ......

വി.എ || V.A said...

ശ്രീ മിനി:> അപ്പൊപ്പിന്നെ പ്രേതവുമായി നല്ല അടുപ്പം കാണും, അല്ലേ ടീച്ചറേ? എന്നാൽ അടുത്തത് നിരാശയാവുമല്ലൊ, ക്ഷമിക്കാം. ശ്രീ എച്മു:> കൃഷ്ണ കൃഷ്ണ, ആ സുദർശനചക്രം ജപിച്ച് മൂന്നുനാല് ഏലസ്സുകളാക്കി, ഇവരുടെ കയ്യിലും കാലിലും കഴുത്തിലുമൊക്കെ കെട്ടിക്കൊടുക്കണേ, ഭഗവാനേ....!!! ശ്രീ ആയിരത്തിയൊന്നാം രാവ്:> തമ്പീ, കൊഞ്ചം പൊറുമയാ ഇരുങ്കളേൻ. തുപ്പാക്കിക്കുള്ളേ പാർത്ത് എടഞ്ചൽ പണ്ണാതുങ്കൊ. ഒരു വാരം മട്ടും താനേ? അന്ത തമിളത്തി യച്ചി വന്ത്...ഉന്നെ...ഉന്നെ..കളുത്തിലെ പുടിച്ച്...രെത്തത്തെ കുടിച്ച്........

Abdulkader kodungallur said...

വി എ യിലെ കലാകാരന്‍ ഉണര്‍ന്നു കഴിഞ്ഞു . സാഹിത്യകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. സാഹിത്യത്തിന്റെ സുഗന്ധം പരത്തി അനുവാചക ഹൃദയങ്ങളിലേക്ക് അക്ഷരപ്പൂക്കള്‍ വിതറിയപ്പോള്‍ അതിനു മാദകമായ പാലപ്പൂവിന്റെ ഗന്ധം . കഥാപാത്രമായ അലക്സിനോപ്പം വായനക്കൂട്ടവും ആ ഗന്ധത്തിന്റെ ഉറവിടം തേടുന്നു . തികച്ചും അഭിനന്ദനാര്‍ഹമായ ശൈലി . ഇത് തന്നെ തുടരട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

അടുത്തഭാഗത്തിനായി കാത്തിരിക്കുന്നൂ..പിന്നെ സീരിയലുകാരെ സൂക്ഷിക്കണേ കേട്ടൊ ഭായ് അവർ പിന്നാലെ കൂടാനുള്ള എല്ലാസാധ്യതയും കാണുന്നുണ്ട്

ഭൂതത്താന്‍ said...

നല്ല ഒഴുക്കുള്ള എഴുത്ത് ....തുടരുക

വി.എ || V.A said...

പ്രിയ എ.കെ.മാഷ്:> താങ്കളുടെ പ്രചോദനപ്പെടുത്തലിന് എന്റെ നന്ദിയും സ്നേഹാദരവുകളും ഇവിടെ രേഖപ്പെടുത്താനേ കഴിയുന്നുള്ളൂ, വീണ്ടും കാണാം.. ബിലാത്തിയിലെ ശ്രീ മുരളീമുകുന്ദൻ:> എന്റെ ഈ ഉപഹാരം സ്വീകരിച്ചതിനും, ശേഷം കാത്തിരിപ്പിനും വിനയാന്വിതനായി നന്ദി, നന്ദി പ്രകാശിപ്പിക്കുന്നു. താങ്കളുടെ ഉൾക്കാഴ്ചയെ ഞാൻ അഭിനന്ദിക്കുന്നു, കാരണം- എന്റെ സ്വതസിദ്ധമായതിൽ നിന്നും വ്യത്യാസപ്പെടുത്തി, ഈ ശൈലി ഉപയോഗിച്ചത്, സീരിയൽ രംഗത്തെ പ്രഗൽഭനായ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ്. ഈ കഥയുടെ അവസാനഭാഗത്തിൽ വിശദമായി അതിനെപ്പറ്റി എഴുതുന്നതാണ്. ശ്രീ ഭൂതത്താൻ:> താങ്കളുടെയടുത്തേയ്ക്ക് എന്റെ ‘യക്ഷി’യെ വിട്ടാലുള്ള അപകടം എന്താണെന്ന് എനിക്കറിയാം,അതിനാൽ വിടുന്നില്ല ഭൂതമേ. ഈ ശൈലി പ്രയോഗിക്കേണ്ടിവന്നത് ഇഷ്ടപ്പെട്ടതിൽ വളരെവളരെ സന്തോഷം, നന്ദി, നന്ദി.

വരയും വരിയും : സിബു നൂറനാട് said...

ഹമ്മേ...പേടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുവാ..??!!

എഴുത്ത് കൊള്ളാം...അടുത്ത ഭാഗം എന്നാ..??

sulekha said...

indian railwayilano joli? late akunnath kond choychata.pinne ee pakuthikku nirthunnath atra nalla erpaadalla ennu enikku tonnunnu.motham ezhuthiyitt iital nannayene.karanam chilappol vayanakkarude comments bakki kathaye affect chytalo?

Pushpamgadan Kechery said...

nalla rachana.
vibramippikkuna oru anubuthiyayi varikal ozukinirayunnu.
avasanam kidilanakum enna pratheekshayode,
asamsakal...

വി.എ || V.A said...

സിബു നൂറനാട്:> ഇപ്പോഴത്തെ യുവാക്കളെ പേടിപ്പിക്കാൻ ഒരു യക്ഷി പോരല്ലൊ. ബാക്കി ഇതാ വന്നു..നന്ദിയോടെ......... sulekha:> റെയില്വേക്കാർക്കും ഒരു ‘കൊട്ട്’ ഇരിക്കട്ടെ. ഒരു പോസ്റ്റിൽത്തന്നെ വളരെ നീണ്ടുപോയാൽ വായനക്കാർക്ക് വിരസതയുണ്ടാക്കും.താങ്കൾ കഥയിൽക്കടന്ന് കഥാപാത്രങ്ങളെ നല്ലതുപോലെ ശ്രദ്ധിക്കുന്നുണ്ട്, കമെന്റ്സിൽ അതാണ് വേണ്ടതും. എച്മുക്കുട്ടിയും അങ്ങനെ ചെയ്യാറുണ്ട്. നല്ല നിരൂപണത്തിന്റെ ലക്ഷണവും അതുതന്നെ. വളരെവളരെനന്ദി. PUSHPAMGAAD:> അഭിപ്രായത്തിന് വളരെയേറെ നന്ദിയുണ്ട്. അവസാനം നല്ലതാക്കാൻ ശ്രമിക്കാമ്, ബാക്കി വന്നിട്ടുണ്ട്. ആശംസകൾ....

Unknown said...

ആദ്യമായെത്തി തുടരന്‍ വായിക്കാനാ യോഗം, എന്റൊരു യോഗം!

രണ്ടാം ഭാഗത്തിലേക്ക്