Sunday, September 19, 2010

‘അങ്ങെത്തും മുമ്പേ....’

അവൾ ഓടി.

നീണ്ടുനിവർന്നു കിടക്കുന്ന റെയിൽ പാളത്തിന്റെ മദ്ധ്യത്തിലൂടെ, കൂർത്തു മൂർത്ത ചെറുപാറക്കല്ലുകളിൽ ചവിട്ടി വേഗത്തിൽ ഓടി. പാദങ്ങളിലെ മാംസവും എല്ലും ചതഞ്ഞ്, അതിന്റെ വേദന ശിരസ്സു വരെ ആക്രമിക്കുന്നതും, രക്തം വാർന്ന് കല്ലുകളിൽ ചുവന്ന പൊട്ടുകൾ വീഴ്ത്തുന്നതും, അവൾ ശ്രദ്ധിക്കുന്നതേയില്ല.

ഒരേയൊരു ലക്ഷ്യം മാത്രം, ഈ ജീവിതം ഇനി വേണ്ട, രക്ഷപ്പെടണം- എല്ലാം അവസാനിപ്പിക്കണം.


‘‘..മാലിനീ....മാലിനീ......”

‘ അയാളുടെ വിളിയാണ്, അകലെനിന്നും ഉറക്കെ വിളിച്ചുകൊണ്ട് തന്നെ പിന്തുടരുന്ന ഭർത്താവ്. സ്വന്തം ഹൃദയത്തെക്കാളേറെ സ്നേഹിച്ച്, ജീവിതം തന്നെ അയാൾക്കു വേണ്ടി അർപ്പിച്ചിട്ടും തന്നെ വഞ്ചിച്ച ഭർത്താവ്. വേണ്ട, ഇനി അയാളുമായുള്ള ജീവിതം വേണ്ട..’

അവൾ ഓട്ടത്തിന് വേഗം കൂട്ടി.

പിറകിൽ നിന്നും അവൾക്കൊപ്പം വീശിവരുന്ന കാറ്റ്, പാറിക്കിടന്ന മുടിച്ചുരുളുകളെ വിയർത്ത് നനവാർന്ന മുഖത്തേയ്ക്ക് പറത്തി, കണ്ണുകളെ മറച്ചു. ഈ ദൃഢനിശ്ചയം മാറ്റാനാവാം, കാറ്റിന്റെ ശ്രമം. നെറ്റിയിൽ നിന്നൂർന്നുവരുന്ന വിയർപ്പ്, കണ്ണുനീരുമായി ചേർന്ന് കവിളിലൂടെ ഒഴുകി. പരിസരം പോലും ശ്രദ്ധിക്കാതെ ഓട്ടം തുടർന്നു....

“ മാലിനീ.. നിൽക്കൂ...എന്നോടു ക്ഷമിക്കൂ....ഇനി ഓടരുതേ....”

‘ അയാൾ അലറിവിളിച്ചുകൊണ്ട് പിന്നിലായി ഓടിവരുകയാണ്. വളരെയകലെയായി കൈവരിയോടുകൂടിയ പാലം കാണാം. ഇങ്ങ് അടുത്തെത്തും മുമ്പ് ഓടി അവിടെയെത്തണം. കണ്ണിലേയ്ക്കു വീണ മുടി നീക്കിമാറ്റി, പറക്കുന്ന സാരിത്തുമ്പ് ഒതുക്കിപ്പിടിച്ച് മുന്നിൽ ദൂരേയ്ക്കു നോക്കി. പാലത്തിലെത്തണമെങ്കിൽ ഇനിയും കുറേ ദൂരമുണ്ട്. ഇതിലും വേഗത്തിൽ ഓടാനും വയ്യ, യാന്ത്രികമായെങ്കിലും ഓടിയേ പറ്റൂ..’

നിമിഷ നേരം അവളൊന്നു തിരിഞ്ഞു നോക്കി.‘ കുറേ സമയം കഴിഞ്ഞാലേ അയാൾക്ക് തന്റെയടുത്തെത്താൻ സാധിക്കൂ, അത്ര ദൂരത്തിലാണ്. അയാളിങ്ങെത്തും മുമ്പ് പാലത്തിലെത്തണം. താനും പാലവുമായുള്ള ദൂരം തന്നെയുണ്ട് അയാളിങ്ങെത്താൻ. ഒരു കാരണവശാലും പിടികൊടുക്കരുത്, അതിനുമുമ്പ് പാലത്തിൽ കയറണം.


ഇനിയും ക്ഷമിക്കാൻ വയ്യ, സ്നേഹിച്ച് വിവാഹം കഴിക്കുന്നതുവരെ കാണിച്ച സ്വഭാവമല്ല, ഇന്ന് അയാൾക്ക്. താൻ താഴ്ന്ന ജാതിക്കാരിയാണെന്നറിഞ്ഞു തന്നെയാണ്, അയാളുടെ വീട്ടുകാർ സ്വീകരിച്ചു താമസിപ്പിച്ചത്. ജാതിയെപ്പറഞ്ഞുള്ള വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടു മടുത്ത്, ഒരു വേലക്കാരിയായിമാത്രം അവിടെ ജീവിച്ചു. എന്നിട്ടും അയാൾ കാണിച്ച കപടസ്നേഹത്തിൽ അലിഞ്ഞുചേർന്ന്, ഒന്നായിക്കഴിഞ്ഞു.

ഗർഭിണിയായിരിക്കുമ്പോഴും അമ്മയുടെ ശുശ്രൂഷയിൽ പ്രസവം തന്റെ കുടിലിൽ നടക്കുമ്പോഴും, അയാളോ വീട്ടുകാരോ തിരിഞ്ഞു നോക്കിയില്ല. മോൾക്ക് മൂന്നു വയസ്സായപ്പോഴാണ്, വിവാഹത്തിനു ശേഷമുള്ള മറ്റൊരു ബന്ധം അറിഞ്ഞത്. വീട്ടിൽ അമ്മ മാത്രമല്ലേയുള്ളൂ, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.തന്റെ കൂടെ പഠിച്ചവളും അയാളെപ്പോലെ ഉയർന്ന ജാതിക്കാരിയുമായതിനാൽ എല്ലാം സഹിച്ചു.

പക്ഷേ, ഇന്നു കണ്ടത് ആരും സഹിക്കാത്തതല്ലേ? അയാൾ സ്നേഹിച്ചിട്ടേയില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അത് വ്യക്തമായി..........’


അകലെനിന്നും ട്രെയിൻ വരുന്നതിന്റെ ചൂളംവിളി കേൾക്കുന്നു. അത് ഇങ്ങെത്തുന്നതിനു മുമ്പ് പാലത്തിലെത്തണം, അവൾ സർവ്വശക്തിയുമെടുത്ത് ഓടി.


“...മാലിനീ....വണ്ടി വരുന്നു..ഓടരുതേ....മാറിക്കോ......” നിരാശ കലർന്ന് കരയുന്ന വിളിയോടെ അയാൾ പിന്തുടരുകയാണ്. ‘ അവൾ പാലത്തിലെത്തും മുമ്പ് അവിടെയെത്തണം, അല്ലെങ്കിൽ എന്തും സംഭവിക്കാം. താൻ കുറ്റക്കാരൻ തന്നെ, അവളെ രക്ഷിച്ചേ പറ്റൂ. യഥാർത്ഥത്തിൽ താനാണ് മരിക്കേണ്ടത്. മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞിട്ടും മാലിനി തന്നോടു ക്ഷമിച്ചു, സഹിച്ചു. ഇപ്പോൾ മറ്റൊരുത്തി, പണത്തിനുവേണ്ടി തന്നെ വശീകരിച്ചതാണെന്ന് ഇപ്പോഴാണല്ലോ അറിഞ്ഞത്. പേരുദോഷമുള്ളവളാണെന്നറിഞ്ഞിരുന്നിട്ടും അവളുമായി കൂടിയത്, അതും ഇപ്പോൾ- മാലിനി നേരിൽ കാണേണ്ടിവന്നത്...അത് അവളെന്നല്ല, ആരും സഹിക്കില്ല. താൻ മരിക്കുന്നതു തന്നെ നല്ലത്, മാലിനിയെ രക്ഷിക്കണം. അവൾ അങ്ങെത്തും മുമ്പ് പിടിച്ചുനിർത്തണം.....’

അയാളും വളരെവേഗത്തിൽ ഓടി.

താഴെ- കായലിന്റെ തീരത്തുള്ള ഒരു വീടിന്റെ മുറ്റത്ത്, വസ്ത്രങ്ങൾ അയയിൽ വിരിച്ചുകൊണ്ടുനിന്ന ഒരു സ്ത്രീ അവളെ കണ്ടു. അത്ഭുതത്തോടെ, ആകാംക്ഷയോടെ തുണികൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് മാലിനിയുടെ ഒപ്പമെത്താനായി അവരും ഓടി.

ഇപ്പോൾ ട്രെയിൻ വ്യക്തമായി കാണാം. പാലം അടുത്തെത്തി. വണ്ടി പാലത്തിൽ കയറുന്നതിനു മുമ്പ് അങ്ങെത്തണം. വയറ്റിൽ കിടക്കുന്ന ഒരു ജീവനെക്കൂടി അനാഥമാക്കരുതെന്നുള്ള ചിന്ത വന്നപ്പോൾ, മാലിനിക്ക് ധൈര്യം ഇരട്ടിച്ചു. പെട്ടെന്നോടി പാലത്തിന്റെ അടുത്തെത്തി.

പെട്ടെന്നാണ്, പാളത്തിൽക്കൂടി ഒരു സ്ത്രീ ഓടിവരുന്നത് ഡ്രൈവർ കണ്ടത്. അയാൾ കൈവീശി ‘മാറിക്കോ..മാറിക്കോ...’യെന്ന് ആംഗ്യം കാട്ടി വിളിച്ചുകൂവി.

‘പാലം അടുക്കാറായി, വണ്ടി അങ്ങെത്തും മുമ്പ് നിർത്താൻ സാധിക്കില്ല.ബ്രേക്ക് പിടിച്ചാൽത്തന്നെ ഒരു കിലോമേറ്റർ പോകും. മാത്രമല്ല, ഇനിയും രണ്ടു സ്റ്റേഷൻ കഴിഞ്ഞേ നിർത്താൻ നിയമമുള്ളൂ. ഒരു മണിക്കൂർ താമസിച്ചു, ഇപ്പോൾത്തന്നെ-മണിപത്തുകഴിഞ്ഞു. വെയിലിന്റെ ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു..’

ഡ്രൈവർ ഇപ്പോൾ മറ്റൊന്നുകൂടി കണ്ടു, ആ സ്ത്രീയുടെ പിന്നാലെ മറ്റൊരാൾ ഓടിവരുന്നു. അവർ ഒഴിഞ്ഞു മാറിയില്ലെങ്കിൽ രണ്ടുപേരേയും ഇടിച്ചു തെറിപ്പിക്കും. അയാൾ എഞ്ജിനകത്തുണ്ടായിരുന്ന ഒരു കമ്പിയെടുത്ത്, മുന്നിലേയ്ക്ക് അവളുടെ നേരേ എറിയാൻ ഓങ്ങി. കൂട്ടുകാരനായ ഡ്രൈവറും അതു കണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല.

അവൾ പാലത്തിന്റെ തുടക്കത്തിലെത്തി.

‘ അവിടെയെത്തും മുമ്പ് അവളെ വണ്ടിയിടിക്കുമോ?’ “ മാലിനീ...”യെന്ന അലർച്ചയോടെ ഭർത്താവായ അയാൾ ഭ്രാന്തനെപ്പോലെ പാലത്തിന്റെ അടുത്തെത്തി.

വണ്ടി പാലത്തിന്റെ തുടക്കത്തിലെത്തി. ഇപ്പോൾ പാലത്തിന്റെ നടുക്കെത്തിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് കൈവരികളിൽ പിടിച്ചു. കാലുകൾക്ക് തടസ്സമായി നിന്ന സാരി കുറേ ചുരുട്ടിപ്പൊക്കി, കൈവരിക്കമ്പികളിലേയ്ക്ക് കയറാൻ നോക്കി. ചവിട്ടിനിൽക്കാൻ കഴിയുന്നില്ല.

ട്രെയിൻ പാലത്തിൽ കയറി.

അവൾ കൈവരികളുടെ ഇടയിലുള്ള തുറന്ന ഭാഗത്തുകൂടി നൂർന്നിറങ്ങി, പുറത്തെ വശത്തേയ്ക്ക് കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടന്നു.

വണ്ടി അതിവേഗത്തിൽ നീങ്ങി.

മാലിനി താഴേയ്ക്കു നോക്കി. ‘ഹാ...’ സ്വഛമായ കായൽ പരപ്പ് ‘ വരൂ മോളേ...’യെന്ന് വിളിക്കുന്നതായി അവൾക്ക് തോന്നി. പതുക്കെ പിടി വിട്ടു...

വണ്ടി പാലം കടന്നു. ഡ്രൈവർ കമ്പിയിൽ തൂങ്ങിക്കിടന്ന് പിന്നോട്ടെത്തിനോക്കി. അവൾ, താഴെ ജലാശയത്തിൽ തൊട്ടതേയുള്ളൂ , കായലിന്റെ ഹൃദയം അവിടെയാണെന്ന് തോന്നുംവിധം, വെള്ളത്തിന്റെ കുറേ കൈകൾ നീണ്ടുവന്ന് താലോലിച്ച് അവളെ ആലിംഗനം ചെയ്തു.

ഇതിത്രയും നോക്കിക്കൊണ്ട്, ഒരു സ്ത്രീ സ്തബ്ധയായി താഴെ നിൽക്കുന്നു.

ഡ്രൈവർ മുന്നിലേക്ക് നോക്കി, പാളത്തിൽ ആരേയും കാണാനില്ല. ആ മനുഷ്യൻ വണ്ടിയിടിച്ചു ചിതറിയിട്ടുണ്ടാവുമെന്ന് മനസ്സിലായി. വണ്ടി അല്പം ദൂരെയെത്തിയപ്പോൾ പിന്നിലേയ്ക്ക് നോക്കിയ അയാൾ കണ്ടു.....പാലത്തിനു മുമ്പ്, രണ്ടുവശത്തും ഇടതൂർന്ന് പടർന്നുകിടക്കുന്ന മുൾച്ചെടികളുടെ മുകളിൽ, ഒരു വെളുത്ത തുണി ദേശീയപതാക പോലെ പറന്നുകളിക്കുന്നു.

എന്തുചെയ്യണമെന്നറിയാതെ - സ്വബോധമില്ലാതെ, തലയിൽ കൈവച്ചുകൊണ്ട് അയാൾ കൂട്ടുകാരനെ നോക്കി, ഒരു നിമിഷം വശത്തേയ്ക്ക് ചാരിനിന്നു.

പെട്ടെന്നയാൾക്കു തോന്നി, അടുത്ത സ്റ്റേഷനിലെത്താൻ ഉദ്ദേശം അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. അവിടെയെത്തും മുമ്പ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കണം.

അയാൾ ഫോൺ കയ്യിലെടുത്തു........................

                                                          (എത്തിയ ശേഷം  അടുത്തതിൽ......)

*********************************

19 comments:

ശ്രീ said...

എന്താദ്?

അലി said...

ഇതെന്തു കഥ?

മൻസൂർ അബ്ദു ചെറുവാടി said...

അവസാനം ഒന്നും ക്ലിയര്‍ ആയില്ല.
എന്റെ വായനയുടെ കുഴപ്പമാകുമോ?

Anees Hassan said...

ഹമ്പട ബലാലെ .....

പട്ടേപ്പാടം റാംജി said...

എന്തൊക്കെയോ പറയാന്‍ വന്ന് അവസാനം ഒന്നുമൊന്നും ആകാതെ അവസാനിച്ചു. അതോ ഇനി ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ. അങ്ങിനെയൊന്നും എഴുതിക്കണ്ടില്ല. വായിച്ചു തുടങ്ങിയപ്പോള്‍ എന്തൊക്കെയോ വരുന്നെന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. ഒരുപാട് സമയം ആ കല്ലില്‍ കൂടെ ഓടിച്ച് അതിന്റെ കാലൊക്കെ നാശമായി.

പിന്നെ പാരഗ്രാഫ് തിരിക്കുമ്പോള്‍ ഒരു പാട് സ്ഥലം വെറുതെ വരുന്നു. അതോഴിവാക്കുന്നത് വായനക്ക് സുഖം നല്‍കും.
അവതരണം നന്ന് മാഷേ.

Abdulkader kodungallur said...

തുടക്കത്തിലെ ഒഴുക്കും , ഗതിയും രീതിയുമൊക്കെ ഒരുപാട് പ്രതീക്ഷകള്‍ നല്‍കി. വ്യത്യസ്തമായ ഒരു ശൈലിയാണല്ലോ വി.എ.സ്വീകരിച്ചിരിക്കുന്നത് എന്ന അഭിമാനവും തോന്നി . പക്ഷേ ഒടുക്കം നിരാശപ്പെടുത്തി എന്ന് തുറന്ന് പറഞ്ഞില്ലെങ്കില്‍ നീതിയാവില്ലല്ലോ .

വി.എ || V.A said...

ശ്രീ:> ചോദിച്ചതിന് നന്ദി, പറയാം. അലി:> ഇതിലെ കഥയല്ലേ? പറയാം, നന്ദി. ചെറുവാടി:> ക്ലിയർ ആവാത്തതിനെപ്പറ്റി അടുത്തതിൽ...നന്ദി. ആയിരത്തിയൊന്നാം രാവ്:> ഒന്നും പറഞ്ഞില്ലല്ലോ,എന്നാലും ബാക്കി വരും. വളരെ നന്ദി. പട്ടേപ്പാടം റാംജി:> നല്ല അഭിപ്രായം , ഇതിനെപ്പറ്റിത്തന്നെ വീണ്ടും വരും. അല്പം ക്ഷമിക്കുക, വളരെ നന്ദി. എ.കെ.മാഷ്:> ഈ ശൈലിയെപ്പറ്റിയാണ് ഇനി പറയാനുള്ളത്. മറ്റു പലതും അവതരിപ്പിക്കണമെങ്കിൽ, ഇങ്ങനെ കാണിക്കേണ്ടിയിരുന്നു.തൽക്കാലം പുതുമയ്ക്കു വേണ്ടി അല്പം നിരാശയായിക്കോട്ടെ.അടുത്തതു വരെ ക്ഷമിക്കുമല്ലൊ. പുതിയ എഴുത്തുകാരെ ഉദ്ദേശിച്ചാണ്,‘ ഈ വിഷയം ഇനിയും വരും ‘എന്നു കാണിക്കാഞ്ഞത്.വളരെ നന്ദി...

ശ്രീ said...

അതു ശരി. അപ്പോ അടുത്തതില്‍ ഉണ്ടാകുമല്ലേ? അതു മതി
:)

Rare Rose said...

വായിച്ചിടത്തോളം വ്യത്യസ്തത തോന്നി..അടുത്തതിനായി കാത്തിരിക്കുന്നു..

Jishad Cronic said...

?

കുസുമം ആര്‍ പുന്നപ്ര said...

ഒന്നുമൊന്നും ആയില്ലേലും എന്തോ ഒരു പ്രതീക്ഷ തരുന്നുണ്ട്

lekshmi. lachu said...

vaayichappo motham oru kallukadi anubhavappetenkilum ..enthaayi theerum ennariyaan muzhavan vaayichu..ennitum evideyum ethiyillya..baaki ezhuthumbo areekkumallo..

Thommy said...

Confusion Theerkaname...ente confusion theerkaname

വി.എ || V.A said...

ശ്രീ,.... Rare Rose,...Jishad Cronic,...കുസുമം ആർ പുന്നപ്ര,...Lakshmi Lachu,...& Thommy : ബഹുമാന്യരായ എല്ലാവർക്കും എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ഇങ്ങോട്ടിരുന്നാട്ടെ. തൽക്കാലം ബെഞ്ചേയുള്ളൂ,നല്ല ഇരിപ്പിടം സാവധാനം ഒരുക്കിത്തരാം. കഥയെഴുത്തിൽ ഒരു പരീക്ഷണം നടത്തുകയാണ്,നിങ്ങൾക്കിഷ്ടപ്പെട്ടു വിജയിച്ചാൽ എന്റെ ഭാഗ്യം. ഇല്ലെങ്കിൽ, ഞാൻ ഓടും......എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി, നന്ദി....

mini//മിനി said...

അടുത്ത ഭാഗം കൂടി ഇപ്പഴെ പറഞ്ഞുകൂടായിരുന്നോ?

വി.എ || V.A said...

MINI/ മിനി:> സസ്പെൻസ് പൊളിക്കാനല്ലേ? വേല മനസ്സിലിരിക്കട്ടെ. ഈ പെണ്ണുങ്ങളുടെ സ്വഭാവം എനിക്കറിയാം,പറഞ്ഞോണ്ടു നടക്കും. എല്ലാം നുണച്ചികളാ.(മറ്റു നുണച്ചികൾ വായിച്ചാൽ കോപിക്കുമോ ആവോ....)

kaattu kurinji said...

Grrrrrrr...

VA yude last comment inu..:)

aadyam 2nd aanu vaatyichath..pinne firstum...thala thirinju.!

വി.എ || V.A said...

kaattu kurinji:> വായിക്കുന്നർക്കൊക്കെ ഇതായിരുന്നു സ്ഥിതിയെങ്കിൽ, രണ്ടാം ഭാഗം ആദ്യം തന്നെ പോസ്റ്റ് ചെയ്യുമായിരുന്നു. വളരെ നന്ദി...

Echmukutty said...

തുടർച്ച എന്നു കണ്ടപ്പോൾ ആ ഭാഗം വിട്ട് താഴെ വന്ന് നോക്കി.
മുകുന്ദൻ മേനോൻ മരിയ്ക്കും എന്ന് ആദ്യമേ മനസ്സിലായി. എന്നാലും അവസാനം ഒന്നും തിരിഞ്ഞില്ല. രണ്ടാളും മരിച്ചൂന്ന് വിചാരിച്ചു.....